Sunday, 23 December 2012

റസാക്ക് ഒരു മൃഗമായതെങ്ങനെ....


റസാക്ക് സുന്ദരനായിരുന്നു ..... എണ്ണ മിനുക്കമുള്ള മനോഹരമായ നീളന്‍ ചുരുളന്‍ മുടി പകുത്തിട്ട്‌ ചീകിയൊതുക്കിയ റസാക്ക് എന്റെ സഹപാഠിയായിരുന്നു....ലസിത് മലിംഗയൊക്കെ ഈ ഭൂമിയില്‍ പിറന്നു വീഴുന്നതിനു മുന്‍പ് തന്നെ ഞങ്ങളുടെ ഫാക്റ്റ് ഈസ്റ്റെഴ്ന് യു പി സ്കൂള്‍ ഗ്രൗണ്ടില്‍ ഹെയര്‍ സ്റ്റൈല്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്ന ആളാണ്‌ റസാക്ക്....ക്രിക്കറ്റ് കളിക്കുമ്പോള്‍ തൂവാല കൊണ്ട് ബാലചന്ദ്ര മേനോന്‍ സ്റ്റൈലില്‍ ഒരു കെട്ടും കെട്ടി റണ്‍ അപ്പ്‌ എടുത്തു വരുന്ന റസാക്കിന്റെ മുടി തൂവാലക്കെട്ടിനു പുറത്തേക്ക് ആടിയുലയുമായിരുന്നു....ഏലൂര്‍ പഞ്ചായത്തില്‍ മേത്താനം എന്നൊരു സ്ഥലമുണ്ട്....അതിനടുത്തായിരുന്നു റസാക്കിന്റെ വീട് ...ഒരൊറ്റ ദിവസം കൊണ്ട് റസാക്കിന്റെ താരമൂല്യം റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നു ...റസാക്കിനെ കാണുമ്പോള്‍ ആണ്‍കുട്ട്യോളും പെണ്‍കുട്ട്യോളും ഓടിയടുക്കുന്നു....വിശേഷങ്ങള്‍ ചോദിക്കുന്നു.....എങ്ങനെയാണെന്നല്ലേ...പറയാം...കേട്ടോളൂ ...

അന്നൊരു നാള്‍ വെളുപ്പിന് ,കാട്ടിലെ സൂപ്പര്‍ സ്റ്റാറുകള്‍ നാട്ടിലെക്കെത്തി നോക്കുന്നത് ഇന്നത്തെ പോലെ പതിവല്ലായിരുന്ന ആ കാലത്ത്, പെരിയാറിനു സമീപത്തുള്ള മേത്താനം കടവിനടുത്തു കൂടെ ഒരതിഥി റസാക്കിന്റെ വീടിനടുത്തേക്ക് നടന്നടുത്തു.....മറ്റാരുമല്ല.....ഒരു സുന്ദരന്‍ പുലി ......കാഴ്ചകള്‍ കണ്ടു നടന്ന പുലി വിശ്രമിക്കാന്‍ ഓടിക്കയറിയത് റസാക്കിന്റെ വീട്ടിലാണ്.....ചോറ് കട്ട് തിന്നാന്‍ വരണ കള്ളപൂച്ചയെ പോലെ പുലി ,വീട്ടില്‍ വന്നാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കിയേ ..ഭാഗ്യത്തിന് ആ കോണ്‍ക്രീറ്റ് വീടിനുള്ളില്‍ പുലിയെ അടച്ചിട്ടു വീട്ടുകാര്‍ ജീവനും കൊണ്ട് പുറത്തു കടന്നു...ദേഷ്യം സഹിക്കവയ്യാതെ പുലി ,റസാക്കിന്റെ ഭാഷയില്‍ ആ ഹറാംമ്പറന്നോന്‍ ഹാളിലുണ്ടായിരുന്ന എല്ലാം തകര്‍ത്ത് തരിപ്പണമാക്കി......ഏതായാലും പുലിയിറങ്ങിയത് നാട്ടിലെങ്ങും വാര്‍ത്തയായി...അവസാനം വനം വകുപ്പില്‍ നിന്ന് വലിയ കൂടുമായി ആളെത്തി......വീടിന്‍റെ പ്രധാനവാതിലിനു മുന്നില്‍ കൂടിന്റെ വാതില്‍ തുറന്നിട്ടപ്പോള്‍ , റേ ബാന്‍ ഗാസും വച്ച് നെഞ്ജു വിരിച്ചു നാട്ടിലേക്ക് പറക്കാന്‍ ബീമാനം കാത്തു നിക്കണ ഇറ്റാലിയന്‍ നാവികനെ പോലെ പുലി അന്തസായി അതിനകത്തേക്ക് കയറി.... പത്രത്തില്‍ പുലിയുടെ ചിത്രവും റസാക്കിന്റെ തകര്‍ന്ന വീടും വല്യ വാര്‍ത്തയായിരുന്നു ........അതില്‍ പിന്നെ മേത്താനം പ്രദേശത്തെ ആ സ്ഥലം പുലി നഗര്‍ ആയി.....റസാക്കിന്റെ വീട്, പുലി വീടായി......റസാക്ക് , പുലി റസാക്കുമായി....

വീടിനു പിന്നാമ്പുറത്തു കണ്ട പുലിയെ പ്രായമായ ഒരു ഉമ്മ അയല്‍വക്കത്തെ വീട്ടില്‍ നിന്ന് ചിക്കി ചികയാനെത്തുന്ന കോഴിയെ ഓടിക്കുന്ന പോലെ ശോ.. ശ്ശൊ...പോ..പോ പുലി എന്ന് പറഞ്ഞു ഓടിച്ചതായി ചില പാണന്‍മാര്‍ പാടി നടക്കുന്നത് കേട്ടിട്ടുണ്ട് ... ..റസാക്കിന്റെ വീട്ടിലേക്കു പോണ പോക്കില്‍ വഴിയില്‍ കണ്ട തങ്കമ്മ ചേച്ചിക്കും പുലി ഒരു ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്തു ..ആ ഷേക്ക്‌ ന്റെ ഷോക്കില്‍ പരുക്കേറ്റു വീണ തങ്കമ്മ ചേച്ചി പില്‍ക്കാലത്തു പുലി തങ്കമ്മയായി വിലസിയത് ഉപകഥ മാത്രം.....

ഇന്നും , വയനാട്ടിലും തൃശ്ശൂരും അങ്ങ് ബംഗാളിലുമൊക്കെ കടുവയും പുലിയുമൊക്കെ ഇറങ്ങുന്ന വാര്‍ത്ത കാണുമ്പോള്‍ ആദ്യം ഓര്മ വരുന്നതു റസാക്കിനെയാണ്...കാല്‍ നൂറ്റാണ്ടാകാരായെങ്കിലും ഇന്നും മനസ്സില്‍ തെളിയുന്നു പുലിയായി മാറിയ റസാക്കിന്റെ മുഖം......റസാക്ക് ....നീയിപ്പോള്‍ എവിടെയാണ്.....

Sunday, 14 October 2012

വലിയ പാട് തന്നെ മാഷേ ..

വലിയ പാട് തന്നെ മാഷേ ..


പുകവലി ശീലമാക്കിയ എന്‍റെ പിതാവ് മഞ്ഞക്കാജ എന്ന ബീഡിയാണ്  തന്റെ സ്വന്തം ബ്രാന്‍ഡ്‌ ആയി  സ്വീകരിച്ചിരുന്നത്....കഷ്ട്ടപ്പാടിന്റെ ആ കാലത്ത് വീട്ടിലെ കോഴി മുട്ടയിടാന്‍ കാത്തിരിക്കും...മുട്ടയിട്ടാല്‍ മഞ്ഞക്കാജക്കുള്ള വകുപ്പായി....അബ്ദുല്‍ ഖാദര്‍ എന്ന പെട്ടിക്കടക്കാരനെ നാട്ടില്‍ കുടിയേറി  പാര്‍ത്ത തമിഴര്‍ വിളിച്ചിരുന്നത്‌ തുളുക്കന്‍ എന്നായിരുന്നു.... മുട്ടയുമായി നേരെ തുളുക്കന്റെ കടയിലേക്ക് ചെന്ന് ബീഡി വാങ്ങും....ഓംലെറ്റ്‌ ഉണ്ടാക്കുന്ന വിദ്യ സ്കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ  അഭ്യസിച്ചിരുന്നു .. മുട്ട ബീഡിയായില്ലെങ്കില്‍  ഓംലെറ്റ്‌ ആയി എന്‍റെ വയറ്റില്‍ എത്തുമായിരുന്നു....വീട്ടില്‍ അറക്കപ്പൊടി അടുപ്പ് കത്തിക്കുന്നതിന് മരം അറുക്കുമ്പോള്‍ കിട്ടുന്ന പൊടി അഥവാ അറക്കപ്പൊടി  എത്തിച്ചിരുന്നത് കൃഷ്ണന്‍ നായര്‍ എന്നൊരു ആളാണ്‌  ...എല്ലാ വീട്ടിലും അറക്കപ്പൊടി എത്തും...വിറകു വേണ്ടവര്‍ക്ക് വിറക്...എല്ലാം  ചുമട്ടുകാര്‍ വീട്ടില്‍എത്തിക്കും....ഒരു മാസവും രണ്ടു മാസവുമൊക്കെ അത് കൊണ്ട് ആളുകള്‍ തള്ളി നീക്കും.........അറക്കപ്പൊടി അഴിച്ചിട്ടാല്‍ അതിനൊരു ചൂടുണ്ടാകും,,അതില്‍ കാല്‍ പൂഴ്ത്തി നില്‍ക്കാന്‍ ഒരു രസമാണ്...പിന്നെ അതൊക്കെ വാരിക്കെട്ടി ചാക്കില്‍ നിറച്ചു ഒരു മൂലയ്ക്ക് സ്ഥാപിക്കും....ഇന്നത്തെ പോലെയല്ല....മണ്ണെണ്ണ ഫില്ലറില്‍ ഇറ്റിക്കേണ്ട സാഹചര്യം അന്നില്ല...അറക്കപ്പൊടി കുറ്റി നിറച്ചു വിറക് വച്ച്  മണ്ണെണ്ണയൊഴിച്ചു  തീ കൊടുത്താല്‍ പിന്നെ ആ പൊടി കത്തിതീരുന്നതിനു മുന്‍പ് വീട്ടിലെ  എല്ലാ പാചക പരിപാടികളും കഴിഞ്ഞിട്ടുണ്ടാകും...ആയുസ്സ് നീട്ടിക്കൊടുക്കാന്‍ വെള്ളം ഒഴിച്ച് പൊടി തല്‍ക്കാലത്തേക്ക്  കെടുത്തി  വെക്കും ..എനിക്കന്നു ആകെയറിയാവുന്ന  ഓംലെറ്റ്‌ മെയ്‌കിംഗ്‌  നടക്കുന്നത് ഈ അറക്കപ്പൊടി അടുപ്പിലായിരുന്നു....അതൊരു കാലം...ഇന്നിപ്പോ ഗ്യാസ് അടുപ്പായി...സൌകര്യങ്ങളായി...അങ്ങനെയിരിക്കുമ്പോ ദാ വരണ്  നിയന്ത്രണങ്ങള്...സബ്സിഡി എടുത്തു കളയുമെന്നോ...കുറ്റിയുടെ എണ്ണത്തില്‍ കുറവ് വരുത്തുമെന്നോ..അങ്ങനെയങ്ങനെ....നാടൊട്ടുക്കും പ്രതിഷേധം....ഞങ്ങളും പ്രതിഷേധിക്കാന്‍ തീരുമാനിച്ചു....നമുക്ക് പണ്ടത്തെ അറക്കപ്പൊടി അടുപ്പ് കത്തിച്ചു അതില്‍ ഭക്ഷണം പാചകം ചെയ്തു പ്രതിഷേധിക്കാം...കൊള്ളാം നല്ല ഐഡിയ ..അങ്ങനെ അറക്കപ്പൊടി കുറ്റിക്ക് വേണ്ടിയുള്ള അന്വേഷണമായി...പെട്ടെന്ന്  തീരുമാനിച്ചതല്ലേ....കിട്ടാന്‍ വലിയ പാടാന്...ആരുടെ വീട്ടിലുമില്ല...അപ്പോഴാണ്‌ ഒരാള്‍ പറഞ്ഞത്...പഴയ ഇരുമ്പിന്റെ പെയിന്‍റ് പാട്ട എടുത്തു കുറ്റിയാക്കിയതൊരെണ്ണം  വീട്ടിലുണ്ട് എന്നൊരാള്‍ പറഞ്ഞു...പക്ഷെ ,ആ പതിമൂന്നാം മണിക്കൂറില്‍ ഞങ്ങള്‍ തോറ്റു പോയത് അറക്കപ്പൊടിയുടെ  മുന്നിലായിരുന്നു....കൃഷ്ണന്‍ നായര്‍ ചേട്ടന്‍   വൃദ്ധനായി  ഇന്നുമുണ്ടെങ്കിലും    ഗ്യാസ് ആധിപത്യത്തില്‍  കീഴടങ്ങിയ  അറക്കപ്പൊടി ബിസിനെസ്സ് അദ്ദേഹം പണ്ടേ നിര്‍ത്തിയിരുന്നു...ഇന്നിപ്പോള്‍ ചിന്തയിതാണ്....അറക്കപ്പൊടിയൊക്കെ   ഫര്‍ണ്ണിചര്‍ ആയി രൂപം മാറുന്ന ഈ കാലത്ത് അറക്കപ്പൊടിക്കുറ്റി  വാങ്ങാന്‍  കിട്ടിയേക്കും..പക്ഷെ നിറക്കാന്‍ പൊടി എങ്ങനെ സംഘടിപ്പിക്കും....തിരക്കിനിടയില്‍ നമുക്കെവിടെ ഇതന്വേഷിച്ചു  പോകാന്‍ സമയം....വലിയ പാട് തന്നെ മാഷേ...

ഒരു നുണക്കഥ


ഒരു നുണക്കഥ 

 ഇതൊരു ചൈനീസ്‌ നാടോടിക്കഥയാണ്...
ചൈനയിലെ ഒരു മദ്യശാലയിലിരുന്നു ഇരുന്നു കുറേപ്പേര്‍ മത്സരിച്ചു വീഞ്ഞ് കുടിക്കുകയാണ്....ആഘോഷം മുറുകിയപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു....ഇനി നമുക്ക് രസകരങ്ങളായ കഥകള്‍ പറയാം...പറയുന്ന കഥ നുണക്കഥയായിരിക്കണം ...ആരും വിശ്വസിക്കാനും പാടില്ല...അഥവാ വിശ്വസിച്ചാല്‍ പിഴയായി വീഞ്ഞ് നല്‍കേണ്ടി വരും....തുടര്‍ന്ന് ഓരോരുത്തരായി ബഡായികള്‍ പറഞ്ഞു തുടങ്ങി...നുണക്കഥകള്‍ അരങ്ങു തകര്‍ക്കുന്നത് കേട്ട് അസ്വസ്ഥനായ ചിയാന്‍ഗ് സെന്‍ എന്നൊരു ചെറുപ്പക്കാരന്‍ അവരോടു നുണക്കഥകള്‍ നിര്‍ത്താന്‍ ശബ്ദമുയര്‍ത്തി ആവശ്യപ്പെട്ടു..തുടര്‍ന്നയാള്‍ പറഞ്ഞു...ഇനി ഞാനൊരു കഥ പറയാം...നുണക്കഥയൊന്നുമല്ല കേട്ട് രസിക്കാന്‍ ...എന്‍റെ ജീവിതത്തില്‍ നടന്ന സംഭവമാണ്....തുടര്‍ന്നയാള്‍ കഥപറയാന്‍ തുടങ്ങി.....


ഒരിക്കല്‍ ഞാനും എന്‍റ
െ കൂട്ടുകാരനും ചേര്‍ന്നൊരു യാത്ര പോയി....മനോഹരമായ കാഴ്ചകള്‍ കണ്ടു രസിച്ചങ്ങനെ നടക്കുമ്പോള്‍ ദൂരെ നിന്ന് മനോഹരമായ ഒരു പാട്ട് കേട്ടു ....നോക്കുമ്പോള്‍ സുന്ദരിയായ ഒരു പെണ്‍കുട്ടി....ഹാ...എന്തൊരു സൗന്ദര്യം..ഇവള്‍ മനുഷ്യ സ്ത്രീ തന്നെയാണോ...അതോ വല്ല ദേവതയോ....അവളുടെ പാട്ട് കേട്ടു ,അവളുടെ ഭംഗിയില്‍ മതിമയങ്ങി ഞാനങ്ങനെ കുറെ നേരം നടന്നു...കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ അവളെ പേരെടുത്തു വിളിച്ചു.....അത് കേട്ടു അവള്‍ പെട്ടെന്ന് ഓടിപ്പോയി....ഞാന്‍ എന്‍റെ കൂട്ടുകാരനെ അന്വേഷിച്ചപ്പോഴാണ് മനസ്സിലായത്‌ ....എനിക്ക് വഴി തെറ്റിയിരിക്കുന്നു...അലഞ്ഞു തിരിഞ്ഞു നടന്നു ഒടുവില്‍ വിശന്നു തളര്‍ന്നു ഞാനൊരു മരച്ചുവട്ടില്‍ കിടന്നു....ക്ഷീണം കൊണ്ട് പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി....രാത്രി ഏറെ നേരമായിക്കാണണം...എന്‍റെ ദേഹത്ത് എന്തോ കുത്തുന്ന പോലെ തോന്നി...ശരീരമാകെ ചൊറിയുന്ന പോലെ...ദേഹം ആകെ വലിഞ്ഞു മുറുകുന്നു...പിന്നെ പിന്നെ എന്‍റെ ശരീരത്തും മുഖത്തും രോമം വന്നു നിറഞ്ഞു.....ആകെ ഒരു മാറ്റം...ദൈവമേ...ഞാനൊരു കടുവയായിട്ടാണല്ലോ മാറിയിരിക്കുന്നത്...ഹോ...എന്തൊരു കരുത്ത് ...ഏതായാലും കൊള്ളാം...ഇത്രയും നാള്‍ ഒരു മനുഷ്യനായി ജീവിച്ചതല്ലേ...ഇനി കടുവയായി ഒന്ന് ജീവിച്ചു നോക്കാം..ഒരു കൌതുകം...നല്ല വിശപ്പുണ്ടല്ലോ...എന്താണൊന്നു കഴിക്കുക....ഞാന്‍ കുറെ നേരം അലഞ്ഞു തിരിഞ്ഞു...അങ്ങനെ നടക്കുന്ന വഴിക്ക് ഒരു പശു പുല്ലു തിന്നു കൊണ്ട് നില്‍ക്കുന്നു....എന്‍റെ വായില്‍ വെള്ളമൂറി...ഞാനൊരു മനുഷ്യനാണെന്നതു മറന്നു....ആ പശുവിന്റെ മേല്‍ ചാടി വീണു അതിനെ കൊന്നു മാംസവും രക്തവും രുചിച്ചു....പശുവിനെ ആക്രമിക്കുന്ന സമയം അതിന്റെ കരച്ചില്‍ ആരോ കേട്ടിരിക്കണം...നാട്ടുകാര്‍ ഉണര്‍ന്നു...പശുവിന്റെ ശരീരം കണ്ടു അവര്‍ കടുവ ഇറങ്ങിയിട്ടുണ്ട് എന്ന് വിളിച്ചു കൂവി....ആളുകള്‍ ആയുധങ്ങളുമായി ഒച്ച വെച്ച് വന്നപ്പോഴേക്കും ഞാന്‍ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു...എനിക്കെന്നോടു തന്നെ അറപ്പ് തോന്നി....ഞാനൊരു പശുവിനെ കൊന്ന് അതിന്റെ മാംസം ഭക്ഷിച്ചിരിക്കുന്നു....ഛെ...മനസ്സിനോട് തര്‍ക്കിച്ചു അവസാനം ഞാന്‍ ഒരു കല്ലിടുക്കിലേക്ക് കയറി കിടന്നുറങ്ങി....

                                       പിറ്റേന്ന് നേരം വെളുത്തപ്പോള്‍ ഞാന്‍ പതുക്കെ പുറത്തിറങ്ങി....ആരും കാണാതെ കുറച്ചു നേരം നടന്നു...പെട്ടെന്ന് മനോഹരമായ പാട്ട് കേട്ട്..ഇതു അവളല്ലേ...ആ സുന്ദരി...ഞാന്‍ പാട്ട് കേട്ട ദിക്കിലേക്ക് ഓടി ചെന്ന്..അതവള്‍ തന്നെ...എനിക്കവളോട് പ്രേമം തോന്നി..അവളോട്‌ എന്റെ ഇഷ്ട്ടം അറിയിക്കാം....ഞാന്‍ പതുക്കെ അവളുടെ പിന്നില്‍ ചെന്ന് അവളെ വിളിച്ചു...പെട്ടെന്ന് അവള്‍ കടുവാ കടുവാ എന്ന് അലറി നിലവിളിച്ചു കൊണ്ട് ഓടിയപോഴാനു ഞാന്‍ കടുവയായി മാറിയെന്ന ബോധം എനിക്ക് വന്നത്...അവള്‍ പറഞ്ഞത് കൊണ്ടായിരിക്കണം നാട്ടുകാര്‍ സംഘടിച്ചു എനിക്ക് വേണ്ടിയുള്ള അന്വേഷണമായി....അവര്‍ വേട്ടക്കാരനായ ചങ്ഗ് ചുവിനെ എന്നെ പിടിക്കാനായി കൊണ്ട് വന്നു...നാല് പാട് നിന്നും തീയിട്ടു ചങ്ഗ് ചു എന്നെ കുരുക്കിയതാണ്...പക്ഷെ തോക്ക് എടുത്തു പ്രയോഗിക്കുന്നതിനു മുന്‍പേ ഞാനയാളെ ആക്രമിച്ചു...ആ പോരാട്ടത്തില്‍ ഞാനയാളെ കടിച്ചു കീറി കൊന്നു...ഞാന്‍ അവിട് നിന്ന് ഓടി ഓടി ആ പഴയ മരച്ചുവട്ടിലെത്തി...ക്ഷീണം കാരണം അവിടെ കിടന്നുറങ്ങി...നേരം വെളുത്തപ്പോള്‍ ഞാനെഴുന്നേറ്റത് ചിയാന്ഗ് എന്ന പഴയ മനുഷ്യനായിട്ടായിരുന്നു....

ചിയാന്ഗ് ഇതു പറഞ്ഞു നിര്‍ത്തിയത്  ഉള്ളിലുണ്ടായിരുന്ന എന്തോ ഭാരം ഒഴിഞ്ഞ പോലെയാണ്...നല്ല അസ്സല് നുണക്കഥ തന്നെ.....ഹ ഹ...ഹാ.....കടുവയായി മാറിയത്രെ....ഒരു പശുവിനെയല്ലേ തട്ടിയത്....എന്തൊരു കല്ലു വച്ച നുണ... ആളുകള്‍ അയാളെ അഭിനന്ദിച്ചു...പെട്ടെന്നാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് അവിടുണ്ടായിരുന്ന ഒരു ചെറുപ്പക്കാരന്‍ ചിയാങ്ങിനു നേരെ പാഞ്ഞടുത്തത്...അപ്പൊ നീയായിരുന്നല്ലേ ആ കടുവ....എന്‍റെ പിതാവിനെ കൊന്ന കടുവ...അത് വേട്ടക്കാരന്‍ ചന്ഗ്ച്ചുവിന്റെ മകനായിരുന്നു...സുഹൃത്തെ ഞാനാ സമയം ഒരു കടുവയായിരുന്ന...ഞാനരിയാതെയാണ്....ചിയാന്ഗ് പറഞ്ഞു...ബാക്കിയുള്ളവര്‍ സ്തബ്ധരായി...ശരിയാണോ ഈ പറയുന്നത്..നീ കടുവയായിരുന്നോ...നീയാണോ ആ മനുഷ്യനെ കൊന്നത്.....ഒരാള്‍ ചോദിച്ചു...തലയാട്ടിയ ചിയങ്ങിനു നേരെ അവര്‍ കുതിച്ചു...നീ കടുവയായിരുന്നെങ്കിലും ഒരു മനുഷ്യന്റെ ചിന്ത നിനക്കുണ്ടായിരുന്നില്ലേ,.....പിന്നെ നീയെന്തിനാണ്‌ ഒരു മനുഷ്യനെ കൊന്നത്...അവര്‍ നാല് പാട് നിന്നും ചിയാങ്ങിനു നേരെ വാക്ശരം  തൊടുത്തു...മര്‍ദനവും .. സഹികെട്ട ചിയാന്ഗ് ഉറക്കെ അലറി...പെട്ടെന്നാണ് അവന്റെ ശരീരം വലിഞ്ഞു മുറുകിയത്...അവനില്‍ എന്തോ ഊര്‍ജം നിറഞ്ഞു....വിരലുകളില്‍ നിന്ന് നീളന്‍  നഖങ്ങള്‍ പുറത്തേക്ക് വന്നു.......അവന്‍ തന്‍റെ കൈകള്‍ കൊണ്ട് അവരെ ആക്രമിക്കാനാഞ്ഞു...അവന്‍ കടുവയായി മാറിക്കഴിഞ്ഞിരുന്നു...


എം .ജി സര്‍വ്വകലാശാല യുവജനോത്സവത്തില്‍ നാടകമത്സരത്തില്‍ ഞങ്ങള്‍ മഹാരാജാസുകാര്‍ക്ക് വേണ്ടി കടുവ എന്ന ഈ നാടകം ഒരുക്കിയത് തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പുറത്തിറങ്ങിയ ദീപന്‍ എന്ന സംവിധായകന്‍ ആയിരുന്നു...ദീപനോടൊപ്പം ജോസ്,ജെയിംസ്‌ ഏലിയ,ഗോപാലേട്ടന്‍ എന്നിവരും നാടക സംവിധാനത്തില്‍ പങ്കാളികളായി....നാടകത്തിനു മഹാരാജാസിന് സമ്മാനവും കിട്ടി...കടുവയായി അരങ്ങു തകര്‍ത്തത് അന്‍വര്‍ റഷീദ് ആയിരുന്നു....അതെ....രാജമാണിക്യം,ബ്രിഡ്ജ് (കേരള കഫെ) , ഉസ്താദ്‌ ഹോട്ടല്‍ എന്നീ ചിത്രങ്ങളിലൂടെ നിങ്ങള്ക്ക് സുപരിചിതനായ സംവിധായകന്‍ അന്‍വര്‍ റഷീദ് ...മികച്ച നടനായ അന്‍വറിനെ പ്രേക്ഷകര്‍ക്ക്‌ കാണാനാവുമോ...കാത്തിരുന്നു കാണുക തന്നെ....

Monday, 8 October 2012

നായ്ക്കുരണ പൊടി

                                  വഴിയില്‍ വച്ച് അവിചാരിതമായിട്ടാണ് അവനെ ഇന്ന് കണ്ടത്‌ ...പത്താം ക്ലാസില്‍ ഒന്നിച്ചു പഠിച്ച ഗോപകുമാരനെ......നീണ്ട ഇരുപതു വര്‍ഷത്തിനു ശേഷം...ഇപ്പോ ഖത്തറിലാണ്....അവധിക്കു വന്നതാണത്രേ..ആള് തടിച്ചിട്ടുണ്ടെങ്കിലും മുഖം ഇന്നും പഴയ പത്താം ക്ലാസ്സുകാരന്‍റെതു പോലെ തന്നെ...അന്നത്തെ ഞങ്ങള്‍ പത്താം ക്ലാസ്സുകാര്‍ എന്നാല്‍ കുരുത്തക്കേടിനു കയ്യും കാലും വച്ചവര്‍ എന്നു തന്നെ പറയണം....
                                         ക്ലാസ്സിലെ ചില വിരുതന്മാര്‍ തമ്പാക്ക് എന്ന ഹാന്സിന്റെ മുന്‍ഗാമിയടിച്ചു  കിറുങ്ങി നടക്കുക,  കോണ്ടം ഊതി വീര്‍പ്പിച്ചു പറപ്പിച്ചു വിടുക തുടങ്ങിയ കലാപരിപാടികളില്‍ രസം കണ്ടെത്തിയിരുന്നു...ഞരമ്പിന്റെ എന്തോ തകരാര്‍ കൊണ്ട് സാധുക്കളില്‍ സാധുവായ ഒരു ചരിത്രകാരന്‍ മാഷ്‌ ഇടക്കിടെ തോള് വെട്ടിക്കുമായിരുന്നു...അതിനാല്‍ മാഷിനെ ഡിസ്കോ എന്നു വിളിച്ചിരുന്നു....മാഷ്‌ ക്ലാസ്സിലേക്ക്  കടന്നു വരുമ്പോള്‍ മുന്‍ നിരയിലെ ബെഞ്ചില്‍ ഇരുന്നു ഏറ്റവും കുരുത്തം കെട്ടവന്‍ കൈ എടുത്തു പണ്ടത്തെ ബ്രേക്ക് ഡാന്‍സിലെ   വേവ്സ് കാണിക്കും..അടുത്തവന്‍ അതേറ്റു വാങ്ങി അടുത്തവന് കൈമാറും ...അങ്ങനെ ക്ലാസിലെ ആണും പെണ്ണും അതേറ്റെടുത്തു  കഴിയുമ്പോള്‍ മാഷങ്ങനെ സ്തംഭിച്ചു നില്‍ക്കും.....
                                          ഒരു കൊങ്ങിണി മാഷുണ്ട്. കോപ്പിയടിക്കുന്ന  വിരുതന്‍ മാരൊക്കെ പരീക്ഷക്ക്‌  ഈ മാഷ്‌ വരണേ എന്നായിരുന്നു പ്രാര്‍ത്ഥന....കോപ്പിയടിക്കുന്ന സമയത്ത് മാഷ്‌ വന്നാല്‍ ഇവര്‍ക്ക് നെഞ്ചു കുത്തിയുള്ള ചുമയായിരിക്കും...മാഷ്ക്ക് ചുമ  അലര്‍ജിയാണ്....ആ പാവം ആ പരിസരത്തേക്കു അടുക്കില്ല.... 
                                       ജിയോഗ്രാഫി മാഷ്‌ തൊരപ്പന്‍ എന്നും  കണക്കു മാഷ് കണാദന്‍ എന്നും ബയോളജി മാഷ്‌ കുറുക്കന്‍ എന്നും ഇംഗ്ലീഷ്  മാഷ്‌ ദൊപ്പയ്യ എന്നു സംസ്കൃതം ടീച്ചര്‍ കാക്കത്തമ്പുരാട്ടി എന്നും അറിയപ്പെട്ടിരുന്നു....
                                        
                                    എന്നാല്‍ മാഷ്മ്മാരില്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും ഭയം കെട്ടുമാഷിനെയായിരുന്നു....മാഷിന്റെ കഷണ്ടിത്തലയില്‍ ആകെ മുടിയുള്ളത് കുഞ്ചിക്ക്   അല്‍പ്പം മുകളിലായാണ്...അത് തന്നെ രണ്ടു ദ്വീപു ആയിട്ടാണ് നില കൊള്ളുന്നത്‌ .....ഈ രണ്ടു ദ്വീപുകളേയും മാഷ്‌ മുടി കൊണ്ടുള്ള ഒരു കെട്ടിനാല്‍ ബന്ധിച്ചിരുന്നു....അതില്‍  പിന്നെ അദ്ദേഹം കെട്ട് എന്ന പേരില്‍ അറിയപ്പെട്ടു....മാഷിന്റെ ചൂരല്‍ പ്രയോഗം മുറുകിയപ്പോള്‍ പത്താം ക്ലാസുകാരിലെ വമ്പന്മാര്‍ മാഷ്ക്ക് ഒരു പണി കൊടുക്കാന്‍ തീരുമാനിച്ചു...
                                  അങ്ങനെ ഒരു ദിവസം എവിടെ നിന്നോ സംഘടിപ്പിച്ച നായ്ക്കുരണ പൊടി മേശപ്പുറത്തു വിതറി കെട്ടുമാഷിനെ  കാത്തിരിപ്പായി എല്ലാരും....ക്ലാസ്സ് തുടങ്ങാന്‍ സമയമായെങ്കിലും മാഷ്‌ വരുന്നില്ല....പത്തു മിനിട്ട് കഴിഞ്ഞപ്പോഴേക്കും   കെട്ട് മാഷിനു പകരം വന്നത് ഞങ്ങള്‍ക്ക് പ്രിയപ്പെട്ട മലയാളം മാഷ്‌ ആയിരുന്നു.....മാഷ്‌ മേശപ്പുറത്തു കൈ വച്ചില്ല...പക്ഷെ ഇതു സമയവും വെച്ചേക്കാം ...വെച്ചാല്‍ പിന്നെ..ഹോ...എന്താ ചെയ്ക...ആര്‍ക്കും തന്നെ മാഷ്‌ ചൊറിഞ്ഞു കാണാന്‍ ആഗ്രഹമില്ല...പക്ഷെ ആരാ പറയ്ക...പറയ് പറയ് എന്നു അങ്ങോട്ടുമിങ്ങോട്ടും ആംഗ്യത്തിലൂടെ പറയുന്നതല്ലാതെ ഒരു നടപടിയുമില്ലാ...ഞാന്‍ പതുക്കെ മാഷുടെ അടുത്തേക്ക്‌ ചെന്ന്...ശബ്ദം താഴ്ത്തി പറഞ്ഞു...സാറെ...മേശപ്പുറത്തു നായ്ക്കുരണ പൊടിയുണ്ട്...ആരോ കൊണ്ട് വന്നപ്പോള്‍ തെറിച്ചു വീണിട്ടുണ്ട്...സാറ് മേശയില്‍ കൈ കുത്തരുത്...മാഷ്‌ ചാടിയെഴുന്നേറ്റു ...ആരാ ഇതു ചെയ്തത്..പറയ്....നിങ്ങള്‍ ഇതു തമാശയാനെന്നാണോ കരുതിയിരികുന്നത്...ആരാണെന്നറിയില്ല മാഷേ..എന്നു ഞാന്‍ ...ഏതായാലും ഭാഗ്യം .....കുറച്ചു നേരം ചോദിച്ചെങ്കിലും ഇപ്പോ തന്നെ മേശ ക്ലീന്‍ ചെയ്യാനും അധ്യാപകരോട് ഇങ്ങനെ കാണിക്കുന്നത് നന്ദി കേടാണെന്നും പറഞ്ഞു മാഷ്‌  അത് അവിടെ വിട്ടു .....
                            
                         അളിയാ...ഗോപകുമാരാ....അന്നാ നായ്ക്കുരണ പൊടി   വിതറിയത് നീയാണെന്നെങ്ങാനും  അറിഞ്ഞിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ എന്നു അവനോടു ചോദിച്ചപ്പോള്‍  കണ്ണടച്ച് നിന്ന് ഒരു നീണ്ട ചിരിയായിരുന്നു മറുപടി....  

Thursday, 4 October 2012

ബാഷാ ഒരു തടവൈ സോന്നാല്‍

ബാഷാ ഒരു തടവൈ സോന്നാല്‍ 

ആന്റണി സര്‍ക്കാര്‍ ചാരായനിരോധനം നടപ്പിലാക്കിയ വര്‍ഷം....ചാരായത്തില്‍ നിന്ന് വിലകൂടിയ വിദേശ മദ്യത്തിലേക്ക് മാറാന്‍ കുടിയന്മാര്‍ പെടാപ്പാട് പെട്ട വര്‍ഷം....എറണാകുളം ജില്ലയില്‍ ഇപ്പോള്‍ ടൂറിസത്തിന് പേര് കേട്ട ഒരു ഗ്രാമത്തില്‍ നിന്ന് മൈസൂര്‍, ബംഗലൂര്,ഊട്ടി എന്നിവിടങ്ങളിലേക്ക് അന്നാട്ടുകാര്‍ ഒരു യാത്ര പോയി....കൂടെ അതിഥിയായി ഞാനും...അവര്‍ക്കൊരു ശീലമുണ്ട്...യാത്ര പോകുമ്പോള്‍ കൂടെ ഒരു ഗാനമേളക്കുള്ള സംഗീതോപകരണങ്ങളുമായിട്ടാണ് പോക്ക്.....നമുക്കീ പാട്ടിന്‍റെ അസുഖമുള്ളത് കൊണ്ടു അന്നാട്ടുകാരനായ ,കോളേജിലെ സൂപ്പര്‍ സീനിയര്‍ ആയ സുഹൃത്ത് കൂടെ കൂട്ടിയതാണ്....ബസ്സിലേക്ക് കാലെടുത്തു വച്ചപ്പോള്‍ വലിയ ചരിവത്തില്‍ മദ്യവും വെള്ളവും മിക്സ്‌ ചെയ്യുന്ന കാഴ്ചയാണ് കണ്ടത്‌ ....ഡിസ്പോസിബിള്‍ ഗ്ലാസ്സില്‍ മദ്യം ആവശ്യക്കാരെ തേടി ബസ്സിനുള്ളില്‍ അലയുന്നു....യാത്രക്കിടയില്‍ ഒരു പെണ്‍കൊടി കരയുന്നു....കാരണമന്വേഷിച്ചപ്പോള്‍ അല്ലെങ്കിലും അധികം കഴിച്ചാല്‍ ഓരോന്നാലോചിച്ച് കരയുന്നതിവളുടെ പതിവാണെന്ന് കൂട്ടുകാരി....അതിര്‍ത്തി കടക്കാന്‍ വെമ്പല്‍കൊള്ളുന്നു ചിലര്‍ ....അയല്‍നാട്ടില്‍ മദ്യവില പകുതിയേ ഉള്ളുവത്രേ....ആഘോഷമായി കാഴ്ചകള്‍ കണ്ടു നടന്നു...പൂക്കള്‍ക്ക് പേര് കേട്ട വൃന്ദാവന്‍ ഗാര്‍ഡന്‍സില്‍ പേരിനു പോലും ഒരു പൂവില്ലായിരുന്നു...റീപ്ലാന്‍റ്ചെയ്യാന്‍ എല്ലാം പറിച്ചു മാറ്റിയിരിക്കുന്നു...അന്തിക്ക് കറണ്ടും പോയി....ഏതായാലും പാട്ട് പാടി രസിക്കാം....ഇരുട്ടിന്‍റെ മറവില്‍ ഇടയ കന്യകയും പാടി മേരെ സപ്നോന്‍ കി റാണിയിലേക്ക് കടന്നപ്പോള്‍ കുറെ ആളുകള്‍ വടിയുമായി അവിടെ എത്തി....ഹിന്ദി പാട്ട് പാടിയത് ഇഷ്ട്ടപ്പെട്ടില്ലാ പോലും...പാടിയത് ഞങ്ങളല്ലേ എന്നാ മട്ടില്‍ മിണ്ടാതിരുന്നു.....വിവര ദോഷികള്‍ ...ഹിന്ദി രാഷ്ട്ര ഭാഷ ആണെന്ന് പോലും അറിയില്ല.....
അങ്ങനെ "കാഴ്ച "കണ്ടു ക്ഷീണിച്ചു റൂമില്‍ ചെന്ന് കയറി....നല്ല തണുപ്പായി തുടങ്ങി....ഒന്ന് കുളിച്ചേക്കാം....ക്ഷീണമൊക്കെ മാറുമല്ലോ...ബാത്ത്റൂമില്‍കയറി കുളിച്ചു കൊണ്ടിരുന്നപ്പോള്‍ പുറത്തു നിന്നൊരു വിളി....ഡാ....ഞങ്ങള്‍ താഴത്തെ റോഡിലുള്ള ബാറില്‍ കാണും...നീ അങ്ങോട്ട്‌ പോരെ....കഴിക്കാത്ത ഞാന്‍ ബാറില്‍ പോയിട്ടെന്തു കാര്യം ....എന്നാലും അവര്‍ വിളിച്ചതല്ലേ...പോയേക്കാം...അങ്ങനെ കുളി കഴിഞ്ഞു ബാര്‍ തപ്പി നടക്കാന്‍ തുടങ്ങി..നടന്നു നോക്കുമ്പോള്‍ നമ്മുടെ നാട്ടിലെ ചായക്കട പോലെയാണ് മദ്യ വില്പന കേന്ദ്രങ്ങള്‍ ....നാലോ അന്ജോ ടേബിള്‍ മാത്രം ഉള്ള ഒരു പെട്ടിക്കട ബാറിലേക്ക് എത്തി നോക്കിയപ്പോള്‍ നമ്മുടെ നാല് ചേട്ടന്മാര്‍ അവിടുണ്ട്....അവിടേക്ക് ചെന്നപ്പോള്‍ അവര്‍ക്ക് ഞാന്‍ കഴിക്കണമെന്നായി ...ഇല്ലെന്നു ഞാന്‍ .... അവസാനം ഒരു ബിയര്‍ കഴിക്കണമെന്നായീ ...വീര്യം കുരഞ്ഞതല്ലേ...അതിനു ഞാന്‍ സമ്മതം മൂളി...ഒരു ഗ്ലാസ്‌ ചെന്നപ്പോള്‍ എന്തോ ഒരു വല്ലായ്ക...കുറെ വറുത്ത ബദാം പരിപ്പ് എന്ന് പറയുന്നൊരു സാധനം സപ്ലയര്‍ മേശപ്പുറത്തു കൊണ്ട് വന്നു വച്ചു....അതും കൊറിച്ചു...ബദാം പരിപ്പിന് നല്ല ടേസ്റ്റ്....അടുത്ത ഗ്ലാസും കൂടി കേറ്റിയതോടെ തലയ്ക്കു വല്ലാത്ത കനം...ബദാം പരിപ്പ് തീര്‍ന്നു....സപ്ലയരിനോട് ചോദിക്കാം....ഒരാള്‍ കുനിഞ്ഞു നിന്ന് എന്തോ നിലത്തു നിന്ന് വാരുന്നു...സപ്ലയര്‍ ആണെന്ന് തോന്നു...ഉള്ളിലെ തമിഴന്‍ ഉണര്‍ന്നു ...അണ്ണേ.... കൊന്ജം ബദാം പരിപ്പ് കൊട്...കുനിഞ്ഞു നിന്ന ആള്‍ എന്നെ തുറിച്ചു നോക്കി....യോ അണ്ണേ... കൊന്ജം ബദാം പരിപ്പ് കൊട്.....ഞാന്‍ വീണ്ടും....ആ കുനിഞ്ഞു നിന്ന മഹാപാപി നിവര്‍ന്നു എന്റെ നേരെ നടന്നു വന്നു....അടുത്തെത്തിയതും നീ എന്നാ സോന്നെ....എന്ന് ചോദിച്ചു എന്റെ കവിളത്തു ആഞ്ഞടിച്ചതും ബിയറിന്റെ മരവിപ്പിലും ഞാനറിഞ്ഞു....നാന്‍ ബാഷാടാ...നാന്‍ ഒരു തടവൈ സോന്നാ നൂറു തടവൈ സൊന്ന മാതിരി...എന്നാ പാത്താ സപ്ലയര്‍ മാതിരി തെരിയ്താ...ഞാന്‍ മനസ്സില്‍ വിചാരിച്ചു....ഇവനിതൊക്കെ പറയണ്ടാ കാര്യമെന്താ...ഈ പ്രശ്നത്തിലേക്ക് രജനികാന്തിനെ വലിചിഴക്കുന്നതെന്തിനാ....ബാക്കിയുള്ളവര്‍ അവനെ പറഞ്ഞു സമാധാനിപ്പിക്കുകയാണ്...നീ ഇനി മിണ്ടരുത് എന്ന് അവര്‍ എന്നോട് പറഞ്ഞു...ഓഹോ..സപ്ലയര്‍ എന്ന് കരുതി വിളിച്ചതാണ് ഈ പ്രശ്നങ്ങള്‍ക്കൊക്കെ കാരണം...അവനോടു സോറി പറഞ്ഞേക്കാം....കൂട്ടുകാരുടെ വാണിംഗ് ഞാന്‍ മറന്നു...ഞാന്‍ അവനോടു പറഞ്ഞു...സോറി അണ്ണേ....നോ പ്രോബ്ലം....വെരി സോറി ...ഇതു കേട്ടതും അവന്‍ ചീറിക്കൊണ്ട് എന്റെ നേരെ പാഞ്ഞു വന്നതും എന്റെ മറ്റേ കവിളിലും നേരത്തെ അടിയുടെ ബാക്കി സമ്മാനിച്ചതും പെട്ടെന്നായിരുന്നു....എന്നാ പെരിയ ഇന്ഗ്ലിഷാ നീ.......നാന്‍ ബാഷാടാ...നാന്‍ ഒരു തടവൈ സോന്നാ നൂറു തടവൈ സൊന്ന മാതിരി...നേരത്തത്തെ ഡയലോഗും....സോറി പറഞതിനും അടിയോ...ഇതെന്തു നീതി ..ഇതെന്തു ന്യായം...ഇതിനു നമുക്ക് തിരിച്ചു തല്ലണം....ചിലര്‍ പറഞ്ഞു...അന്യ നാടാണ്...ഏതു തരത്തിലുള്ള ആളാണെന്നു നമുക്കറിയില്ല.....പ്രശ്നമായാലോ എന്ന് ബാക്കിയുളളവര്‍ ...തിരിച്ചടിക്കാനുള്ള മട്ടും മാതിരിയും കണ്ടിട്ടാണോ എന്തോ ബാഷ എന്ന് പറഞ്ഞവന്‍ പതുക്കെ അവിടെ നിന്ന് മുങ്ങി....ഏതായാലും പിറ്റേന്ന് രാവിലെ ബസ്സ്‌ പാര്‍ക്കിംഗ് സ്ഥലത്തേക്ക് നടക്കുമ്പോള്‍ മാര്‍ക്കറ്റില്‍ ഒരുത്തന്‍ ചീഞ്ഞ തക്കാളി വാരിക്കൂട്ടുന്നു....ബാഷ....കൂടെ കുറെ മുട്ടാളന്മാരും...ഭാഗ്യം ബാഷയെ പഞ്ഞിക്കിട്ടിരുന്നെന്കിലുള്ള അവസ്ഥ എന്താകുമായിരുന്നു....നീയൊക്കെ കേരളത്തിലേക്ക് വാ....അതിഥികളോട് പെരുമാറുന്നത് ഞങ്ങള്‍ കാണിച്ചു തരാം....എടാ ദ്രോഹി...നിന്നോട് ദൈവം ചോദിക്കും എന്ന് മനസ്സറിഞ്ഞു പ്രാകി അവിടം വിട്ടു...ഇടക്ക് ബാഷ സിനിമ ടി വി യില്‍ കാണിക്കുമ്പോള്‍ മനസ്സറിയാതെ റീവൈണ്ട്‌ ചെയ്യും....ബാഷയുടെ ഡയലോഗും ചൂടന്‍ തല്ലും മനസ്സില്‍ തെളിയും...

Tuesday, 2 October 2012

മരണച്ചിരി

                                                മരണച്ചിരി 

ഒരു മരണം ആദ്യമായി ചിരിപ്പിച്ചത് , എന്‍ രത്തത്തിന്‍ രത്തമാന അന്‍പു തമിഴ്  മക്കളെ എന്ന് വിളിച്ച് തമിഴന്‍റെ ഹൃദയത്തിലേക്ക്   കയറിച്ചെന്ന പാലക്കാട്ടുകാരന്‍ എം ജി രാമചന്ദ്രന്‍ എന്ന എം ജി ആര്‍  1987 ല്‍  മരണമടയുമ്പോള്‍ കേരളനാട്ടിലെ പാതാളം എന്ന എന്‍റെ നാട്ടില്‍ താമസിച്ചിരുന്ന തമിഴ് മക്കളുടെ കരച്ചില് ലൗഡ്സ്പീക്കറില്‍ മുഴങ്ങിയപ്പോഴാണ്.... ഒരാഴ്ച നീണ്ടു നിന്ന കരച്ചില്‍ മഹാമഹത്തിന് വേദിയോരുക്കുന്നതിനു നാട്ടില്‍ കബഡി മത്സരം നടക്കുന്ന ഗ്രൗണ്ടില്‍ പന്തലും മൈക്കും കോളാമ്പിയും തരപ്പെടുത്തിക്കൊടുത്തത്  നാട്ടുകാര്‍ മലയാളികളും ...രാവിലെ സ്കൂളിലേക്ക് നടക്കുമ്പോള്‍ ദൂരെ നിന്ന് തന്നെ തമിഴത്തി പാട്ടിമാരുടെ നിലവിളി  കോളാമ്പിയിലൂടെ നാലുപാടും മുഴങ്ങുന്നത് കേള്‍ക്കാം....എന്കളെ വിട്ടു പോയിട്ടിയാ....കടവുളേ ...ദൈവമേ....തലക്കടിച്ചു പ്രത്യേക ഈണത്തിലുള്ള നിലവിളി കാണുമ്പോള്‍ ഞങ്ങള്‍ ചിരി തുടങ്ങും...കരഞ്ഞു കരഞ്ഞു വോള്‍ട്ടേജ് കുറയുന്ന പാട്ടിമാര്‍ക്ക് പകരം ആള് വരും...ഈ കരച്ചില്‍ മേളക്ക് തിരശ്ശീല  വീഴുമ്പോഴേക്കും എല്ലാ തമിഴരും പന്തലില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞിരുന്നു...തമിഴന് എം ജി ആര്‍ ആരായിരുന്നുവെന്ന്  മനസ്സിലാക്കാന്‍ കാലചക്രം പിന്നെയും തിരിയേണ്ടി വന്നു.....

                                       ഒരു മരണ ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് ,കരഞ്ഞു തളര്‍ന്ന വീട്ടുകാരുടെ ഇടയിലേക്ക് അല്‍പ്പം വൈകിയെത്തിയ ആ അമ്മായിയെ കണ്ടത്....ശ്മശാനത്തിലേക്ക് കൊണ്ട് പോകുന്നതിനു മുന്‍പ് ശാന്തിക്കാരന്‍ പൂജ തുടങ്ങി....മന്ത്രധ്വനി  മാത്രം കേട്ട് കൊണ്ടിരുന്ന ആളുകള്‍ ഹൂ ഹ്ഹൂ ഹു ...ഹൂ ഹ്ഹൂ ഹു ...എന്നൊരു ശബ്ദം  കേട്ട് അതിന്റെ ഉടമയെ തിരക്കി ..ആരോ കരയുന്നതാണ്...കേട്ടാല്‍ കൂവുന്നതാണെന്നു തോന്നും...വൈകിയെത്തിയ അമ്മായി ആയിരുന്നു ആ ശബ്ദത്തിന്റെ ഉടമ...സങ്കട ഭാവത്തില്‍ നിന്ന ചിലര്‍ അവിടെ നിന്ന് വലിയുന്നതു കണ്ടു...അമ്മായിയുടെ ഹൂ ഹ്ഹൂ ഹു കേട്ട് ചിരിയടക്കാനാകാതെ മുങ്ങിയതാണവര്‍ ....അമ്മായിയെ പോലെ കരയുന്നവര്‍ ഉള്ളിടത്ത്  മുഖം പൊത്തി ചിരിക്കാന്‍ ഒരു കര്‍ചീഫെങ്കിലും  കയ്യില്‍ വേണമെന്ന പാഠം പഠിച്ചിട്ടാണ്  അവിടം വിട്ടത്... 
                                    
                                     ഇക്കാര്യം ഒരു കൂട്ടുകാരനോട് പറഞ്ഞപ്പോള്‍ അവനും ഒരു അനുഭവ കഥ പറഞ്ഞു....ദൂരെയുള്ള ഒരു ബന്ധുവിന്‍റെ  മരണം നടന്ന വീട്ടിലേക്കു പോയ കഥ...ബോഡി നാളെയെ എടുക്കു....എന്നാലും നേരത്തെ ചെന്ന് സാന്നിധ്യം അറിയിക്കണമല്ലോ...മരണ വീട്ടിലെത്തിയപ്പോള്‍ പന്തലില്‍ രണ്ടു മൂന്നു പേരെ ഉള്ളു...ശാന്തമായ അന്തരീക്ഷം....പക്ഷെ കൂട്ടുകാരന്‍റെ തലവട്ടം കണ്ടവര്‍ ആരോ അകത്തേക്ക് തല നീട്ടി പറഞ്ഞു...വേഗം വാ...കൊച്ചമ്മായിയുടെ മകന്‍ വരുന്നുണ്ട്.....കരച്ചിലിന് ഇടവേള നല്‍കി റെസ്റ്റ്‌ എടുക്കാന്‍ പോയ സ്ത്രീ ജനങ്ങള്‍ മടങ്ങിയെത്തി കോറസ്സായി പതം പറഞ്ഞു കരയുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.....കണ്ണ് തുറന്നു നോക്ക് പൊന്നേ....കൊച്ചമ്മായിയുടെ മോന്‍ വിളിക്കണ കേക്കണില്ലേ ...നേരത്തേ തന്നെ വന്നത് കണ്ടാ.....അത് കേട്ട് കണ്ണുകള്‍  മുഴുവനും ഒരാളിലേക്കു നീങ്ങുമ്പോഴുന്ടാകുന്ന അസ്വസ്ഥതയില്‍ നിന്ന് അവനെ രക്ഷപ്പെടുത്തിയത് ,വന്നേ ഒരു കാര്യം പറയട്ടെ എന്ന് പറഞ്ഞു വിളിച്ച് കൊണ്ട് പോയ അകന്ന ബന്ധുവാണ്‌ .....

                          അവന്‍ ഒരിക്കല്‍ തമിഴ്നാട്ടിലേക്ക് യാത്ര പോയി...അവിടെ വച്ച്    ഒരു വയസ്സന്‍ തമിഴന്‍റെ ഡെഡ്ബോഡി  മൂക്കില്‍ പഞ്ഞിയൊക്കെ വച്ച് പൂക്കള്‍ കൊണ്ടലങ്കരിച്ച  ഒരു മഞ്ജലില്‍ ഇരുത്തി  വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഡപ്പാങ്കുത്തുമൊക്കെയായി  കൊണ്ട് പോകുന്ന കാഴ്ച കണ്ടു...ഹഹാ ...കൊള്ളാമല്ലോ...സിനിമയില്‍ മാത്രമേ ഇതു കണ്ടിട്ടുള്ളു....ഇതു തന്നെ നല്ല അവസരം....മൊബൈലില്‍ പിടിക്കാം....കൂട്ടുകാരെ കാണിക്കാമല്ലോ.....അങ്ങനെ അത്യാധുനികന്‍  മൊബൈല്‍ ക്യാമറയില്‍  ഷൂട്ടിംഗ് തുടങ്ങി....അവന്‍ ഷൂട്ടിംഗ് തുടങ്ങിയതോടെ  ഡപ്പാങ്കുത്തുകാരുടെ ആവേശം കൂടി....കൊട്ടിന്റെ പവര്‍  കൂടി....ക്യാമറക്ക്‌  പോസ്  ചെയ്തു കൊണ്ടായി പിന്നെ ഡാന്‍സ്...ചിലര്‍ ക്ലോസപ്പ് ഷോട്ട് എടുക്കാന്‍ പാകത്തിന് തിക്കിത്തിരക്കുന്നു...ആകെ മേളവുമായി അണ്ണാച്ചിമാര്‍ തകര്‍ക്കുകയാണ്...ഒരു കണക്കിന് അവിടെ നിന്ന് തലയൂരിയെന്നാണ് കഥ....
                        മരണം വേദനാജനകമാണ്....പക്ഷെ ആ രംഗബോധമില്ലാത്ത കോമാളി അരങ്ങിലെത്തുമ്പോള്‍  ചിലപ്പോഴെങ്കിലും ദുഃഖം ചിരിക്കു വഴി മാറുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രം....   




Friday, 28 September 2012

സ്വാമി അല്‍ക്കുല്‍ത്താനന്ദ

കേരളത്തിലെ ഒരു പോലീസ് ക്യാമ്പിനോട് ചേര്‍ന്ന് ഒരു ചായക്കാടയുണ്ടായിരുന്നു.....ക്യാമ്പിലെ വിഭവങ്ങള്‍ സ്ഥിരം കഴിച്ചു മടുത്തതിനാലാണോ എന്തോ തൊട്ടടുത്തുള്ള ചായക്കടയിലേക്ക് പോലീസുകാര്‍ ഭക്ഷണം കഴിക്കാന്‍പോവുക പതിവാണ്......ചായക്കടക്കാരന്‍ അല്‍ക്കുല്‍ത്ത് എന്ന ഓമനപ്പേരില്‍ ആണ് അറിയപ്പെട്ടിരുന്നത്....ഇടക്കിടെ കട കുറച്ചു നാളത്തേക്ക് അടഞ്ഞു കിടക്കും..എന്താ കാരണമെന്ന് ആര്‍ക്കും അറിയില്ല....അങ്ങനെ ഒരു നാള്‍ ചിലര്‍ അവിടെ ഭക്ഷണം കഴിക്കാന്‍ പോയി....കടയിലെ ഇത്തിരി പോന്ന ദോശക്കു സ്ഥിരം കൊടുക്കുന്ന പണം കൊടുത്തപ്പോള്‍ അല്‍ക്കുല്‍ത്ത് തല ചൊറിഞ്ഞു...സാറേ...ദോശയുടെ വില കൂടി...ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത വിലവര്‍ധന....കാരണവും അല്‍ക്കുല്‍ത്ത് തന്നെ പറഞ്ഞു....സര്‍ക്കാരു പുതിയ ഡി എ പ്രഖ്യാപിചില്ലേ സാറേ...പ്രഖ്യാപിച്ചതെയുള്ളൂ ...കയ്യിലോട്ട് പോലും കിട്ടിയിട്ടില്ല...അതിനു മുന്നേയാണ്‌ അല്‍ക്കുല്‍ത്തിന്റെ ഇരുട്ടടി..
.ഏതായാലും പിറ്റേന്ന് അല്‍ക്കുല്‍ത്തിന്റെ കടയിലെ ബെഞ്ച്‌ അടുത്ത പറമ്പില്‍ കാലൊടിഞ്ഞ അവസ്ഥയില്‍ കാണപ്പെട്ടു....അല്‍ക്കുല്‍ത്തു പരാതി നല്‍കി എങ്കിലും അന്ന് രാത്രി ഇരുളിന്റെ മറവില്‍ ,നന്നാക്കിയ ബെഞ്ച്‌ വീണ്ടും അടുത്ത റബ്ബര്‍ തോട്ടത്തിലെ ഇലകളുടെ പുറത്തു വിശ്രമിച്ചു....അല്‍ക്കുല്‍ത്ത് പിന്നെ പരാതി നല്‍കിയില്ല...അടുത്ത ദിവസം കടയില്‍ ചായ കുടിക്കാന്‍ പോയവര്‍ കടയിലെ പലഹാരങ്ങള്‍ നിരത്തിയിരിക്കുന്ന ചില്ലലമാരയില്‍ ഒട്ടിച്ചിരിക്കുന്ന വര്‍ണചിത്രം കണ്ടു ഞെട്ടി.....ചമ്രം പടിഞ്ഞു ധ്യാന നിമഗ്നനായി ഇരിക്കുന്ന അല്‍ക്കുല്‍ത്തിന്റെ തലയ്ക്കു പുറകില്‍ ദിവ്യപ്രഭ ....നെഞ്ചില്‍ പണ്ട് ഹനുമാന്‍ നെഞ്ച് പിളര്‍ന്നു തന്റെ ഭക്തി പ്രകടിപ്പിച്ചപ്പോള്‍ കണ്ടത് പോലെ ഒരു ചിത്രം അല്‍ക്കുല്‍ത്തിന്റെ നെഞ്ചിലും.....ഏതായാലും സ്വാമി അല്‍ക്കുല്‍ത്താനന്ദ സര്‍ക്കാരിന്റെ പുതിയ ഡി എ പ്രഖ്യാപനത്തിന് അനുസരിച്ച് വില കൂട്ടിക്കൊണ്ടേയിരുന്നു....ബെഞ്ചിന്റെ കാല്‍ പിന്നീട് ഒടിഞ്ഞതുമില്ല....കാരണമെന്തായിരിക്കാമെന്നത് നിങ്ങള്‍ തന്നെ ഊഹിച്ചെടുത്തോളൂ....

Thursday, 27 September 2012

ചില ബീവറേജു കഥകള്‍ ...

ചില ബീവറേജു കഥകള്‍ ...
കഥാനായകന്‍ ഇപ്പോള്‍ നില്‍ക്കുന്നത് നാനാത്വത്തില്‍ ഏകത്വവും ,സോഷ്യലിസം കമ്മ്യുണിസം തുടങ്ങിയ ഇസങ്ങളും ഒന്ന് പോലെ സംഗമിക്കുന്ന ബീവറേജു ഷോപ്പിന്റെ ക്യുവിലാണ്....അച്ചടക്കത്തിന്റെ കാര്യത്തില്‍ ബീവറേജുഷോപ്പിനു മുന്നില്‍ ക്യു നില്‍ക്കുന്നവര്‍ ലോകത്താകമാനമുള്ളവര്‍ക്ക് മാതൃകയാണല്ലോ...ഷോപ്പ് തുറക്കാന്‍ വന്ന ആളെ പ്പോലും ,ക്യുവിനിടയില്‍ കുത്തിക്കയറാന്‍ വന്നതാണെന്ന് കരുതി ക്യുവിനവസാനം കൊണ്ട് നിര്‍ത്തിയ കുടിയന്മാരുടെ കഥ നിങ്ങളും കേട്ടിരിക്കുമല്ലോ....നമ്മുടെ കഥാനായകന്‍ മദ്യപാനിയല്ല.... കൂട്ടുകാര്‍, വാഹനമോടിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ആയതിനാലും ,മദ്യപിച്ചു വണ്ടിയോടിച്ചാല്‍ പോലീസ് പിടിക്കുമെന്ന് അവര്‍ക്ക് അല്പം ഭയമുള്ളതിനാലും മദ്യപിക്കാത്ത ഇദ്ധേഹം ഈ ക്യുവില്‍ നില്‍ക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്...ആഴ്ചാവസാനം ആയതിനാല്‍ നല്ല തിരക്കുണ്ട്‌ ....ക്യു നീണ്ടു നീണ്ടു തൊട്ടടുത്തുള്ള കടയു
ം കഴിഞ്ഞു പോയപ്പോള്‍ ആ കടയുടെ ഉടമസ്ഥന്‍ ആക്രോശിച്ചു.....നിങ്ങളീ കടയുടെ മുന്നില്‍ നിന്നാല്‍ ഞങ്ങളുടെ കച്ചോടം നടക്കണ്ടേ എന്ന് പറഞ്ഞു ക്ഷോഭത്തിന്റെ ഗിയര്‍ മുന്നോട്ടിട്ടതും അച്ചടക്കമുള്ള കുടിയന്മാര്‍ അതൊരു വെല്ലുവിളിയായി കണ്ടു പാമ്പിനെ പോലെ വളഞ്ഞു വളഞ്ഞു ക്യുവിന്റെ നീളം കുറച്ചത് കണ്ടു കഥാനായകന്‍ അത്ഭുതം കൊണ്ടു...അവസാന ബസ് ഇപ്പോള്‍ പോകും ,ഒരെണ്ണം വാങ്ങിചോട്ടെ എന്ന് ചോദിച്ച പട്ടിക്കാട്ടുമൂലക്കാരനെ ക്യുവിന്റെ എല്ലാ നിയന്ത്രണങ്ങളും മരവിപ്പിച്ചു കുടിയന്മാരെല്ലാരും ഒരു മനസ്സാലെ, വിശാല ഹൃദയരായി മാറി വാങ്ങാന്‍ അനുവദിച്ച കാഴ്ച കഥാനായകന് അവരോടുള്ള ബഹുമാനം ഇരട്ടിപ്പിച്ചു...ചിലര്‍ സര്‍ക്കാരിന് തങ്ങള്‍ നല്‍കുന്ന സംഭാവനകളെ വാഴ്ത്തിപ്പറഞ്ഞു ....തങ്ങള്‍ വണ്ടിയോടിക്കുമ്പോള്‍ പോലീസ് അടപ്പിക്കുന്ന ഫൈന്‍ കൊണ്ടാണ് ദിനം സര്‍ക്കാരിന്റെ ദിനകാര്യങ്ങള്‍ ഈ നാട്ടില്‍ നടക്കുന്നത് എന്നൊരാള്‍ ....അവരുടെ വിശാല കാഴ്ചപ്പാടും ഉദാരമനസ്കതയും കണ്ടു കണ്ടു നടക്കുമ്പോള്‍ നായകന്‍റെ ഊഴം വന്നെത്തി....കൂട്ടുകാര്‍ പറഞ്ഞ ബ്രാന്‍ഡ് പറഞ്ഞപ്പോള്‍ സാധനം സ്റ്റോക്ക് ഇല്ലാത്രേ ....ക്യുവില്‍ നിന്ന് പുറത്തുകടന്നു കൂട്ടുകാരെ ഫോണില്‍ വിളിച്ചപ്പോള്‍ അടുത്ത ബ്രാന്‍ഡ്‌ കാതില്‍ മുഴങ്ങി....വീണ്ടും ക്യുവിന്റെ അവസാനം പോയി നിന്ന് ഊഴം വന്നപ്പോഴും ഇതു തന്നെ അവസ്ഥ ....സാധനം സ്റ്റോക്ക് ഇല്ല...പിന്നേം ഫോണ്‍ വിളിയായി....കൊള്ളാവുന്നത് നോക്കി ഒരെണ്ണം വാങ്ങിക്കു എന്ന് പറഞ്ഞ കൂട്ടുകാരെ നിരാശപ്പെടുത്താതിരിക്കാന്‍ അറിയാവുന്ന ഒരു ബ്രാന്‍ഡി ന്‍റെ പേര് പറഞ്ഞു....ബില്ല് പറഞ്ഞപ്പോള്‍ കൂട്ടുകാരു തന്നു വിട്ട പണം പോരാ...സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്ത് കൊടുത്ത് അവിടെ നിന്ന് ഒരു കണക്കിന്കൂട്ടുകാരുടെ അടുത്തെത്തി....നിനക്ക് ആ ബ്രാന്‍ഡ്‌ ഉണ്ടോന്നു ചോദിച്ചിട്ട് ക്യുവില്‍ നിന്നാല്‍ പോരായിരുന്നോ...ഫോണ്‍ വിളിക്കാന്‍ വേണ്ടി ക്യുവില്‍ നിന്ന് മാറിയാലും ഒരു പ്രിഫറന്‍സ് നിനക്കവിടെയുണ്ട്...എന്ത് കൊണ്ടു ഉപയോഗപ്പെടുത്തിയില്ല....അങ്ങനെഅങ്ങനെ നാലുപാടു നിന്നും തങ്ങളുടെ പ്രവൃത്തി പരിചയം വെളിവാക്കുന്ന തിയറിക്ലാസും ......കയ്യിലെ കാശും പോയി....ഇവന്മാരുടെ മെക്കിട്ടു കയറ്റവും....അങ്ങനെയാണത്രെ കഥാനായകന്‍ ബിയര്‍ കുടിക്കാന്‍ തുടങ്ങിയത്...ബിയറിന്റെ ബലത്തില്‍, പോലീസ് പിടിക്കുമെന്ന് പറഞ്ഞു ബീവറേജു ഷോപ്പിന്റെ നീളന്‍ ക്യുവില്‍ നിന്ന് അവധിയെടുത്തു അയാള്‍ സമയവും പോക്കറ്റും സുരക്ഷിതമാക്കി....

Wednesday, 26 September 2012

എമെര്‍ജിംഗ് കേരള

എറണാകുളത്തു ഫോര്‍ ഷോര്‍ റോഡ്‌ എന്നൊരു റോഡ്‌ ഉണ്ട്....കൊച്ചിക്കായലിനോട് ചേര്‍ന്ന്.....സുഭാഷ്‌ പാര്‍ക്കിലെ തണല്‍ മരങ്ങള്‍ക്കടിയില്‍ ആളുകള്‍ ഇരിക്കുന്നത് പോലെ ഫോര്‍ ഷോര്‍ റോഡിന്റെ അരികിലെ കായലിനോട് ചേര്‍ന്നുള്ള കല്‍ക്കെട്ടില്‍ ആളുകള്‍ ഇരുന്നിരുന്നു.....രാത്രിയിലെ നിഴലനക്കങ്ങള്‍ അല്പം ശങ്കക്കിടയാക്കുന്നതായിരുന്നു....നല്ല റോഡ്‌ ആയിരുന്നതിനാല്‍ യുവകോമളന്മാര്‍ തങ്ങളുടെ വാഹനത്തിന്റെ വേഗത കൂട്ടുന്നത്‌ പ
തിവായപ്പോള്‍ പോലിസ് പരിശോധനയും പതിവായി.....കാലം കടന്നപ്പോള്‍ പതിവ് പോലെ റോഡും തകര്‍ന്നു..ഗട്ടരിലെ ചെളിവെള്ളം വായില്‍ തെറിച്ചു വീഴുമെന്നു കരുതിയാനാവോ, ആളുകള്‍ പഴയത് പോലെ സമയം കൊല്ലാന്‍ ഇരിക്കാറില്ല....ബസില്‍ യാത്ര ചെയ്യുന്നവരും കാര്‍ യാത്രക്കാരും ഇരുചക്രവാഹനക്കാരും എല്ലാരും ഗട്ടരിന്റെ താളത്തിനൊപ്പിച്ചു ഇളകിയാടി....രാത്രി ഫേസ് ബുക്കില്‍ കുത്തിയിരിക്കുമ്പോള്‍ കോളേജ് സുഹൃത്തിന്റെ ആവശ്യം ഈ ഫോര്‍ ഷോര്‍ റോഡിന്‍റെ ദുരന്തചിത്രം പോസ്റ്റ്‌ ചെയ്യണം എന്നായിരുന്നു..കാണേണ്ടവര്‍ കാണട്ടെ ,പ്രതികരിക്കട്ടെ എന്നൊരു ആഗ്രഹവും പറഞ്ഞു.....രണ്ടു ദിവസം മുന്നേ ഞാന്‍ അതെടുത്തു പോസ്റ്റ്‌ ചെയ്യുകയും ചെയ്തു....ഫോട്ടോ കണ്ടപ്പോള്‍ ഈ നരകയാതനക്കൊരു കാലത്തും അറുതിയാകുകയില്ല എന്നൊരു പെണ്‍മണിയുടെ നിരാശ കലര്‍ന്ന കമന്റ്...എന്നാല്‍ എന്റെ പ്രിയ സുഹൃത്തുക്കളെ ....നിങ്ങള്‍ അറിഞോളു.....ഒരു കാലത്തും നിങ്ങള്‍ നന്നാകുകയില്ല എന്ന് പറഞ്ഞ ആ റോഡിലെ ഗട്ടരിനു മുകളില്‍ ഇന്നലെ രാവിലെ ടാറും മെറ്റലും വീണു കഴിഞ്ഞു.....പ്രധാനമന്ത്രി വരുന്നുണ്ടത്ത്രെ......എമെര്‍ജിംഗ് കേരളയാണ് പോലും.....നാടും നഗരവും വൃത്തിയാകുന്നു.....വഴിമുടക്കി നിന്ന കോമള സുന്ദരവദനങ്ങള്‍ നിറഞ്ഞ ഫ്ലക്സുകള്‍ എല്ലാം നാട് നീങ്ങുന്നു....റോഡരികില്‍ തിങ്ങിക്കിടന്ന മണ്ണും മണലും കോരി നീക്കുന്നു...ഇതൊക്കെ കാണുമ്പോള്‍ അറിയാതെ പറഞ്ഞു പോകുന്നു.... ദൈവമേ...എന്തൊക്കെ പ്രതിഷേധമുണ്ടെങ്കിലും എമെര്‍ജിംഗ് കേരള എല്ലാ വര്‍ഷവും വരണേ..... ( തട്ടുകടക്കാരെ , കരിക്ക് കച്ചവടക്കാരെ........നിങ്ങള്‍ ഈയുള്ളവനോട് ക്ഷമിച്ചാലും.....)

,വേദിയുണര്‍ത്തല്‍ അഥവാ പണി പാളിയ കഥ....

ജീവിതത്തിന്‍റെ തിരക്കില്‍ , ഒന്നിനും സമയം കിട്ടാതെ അവനവന്‍റെ കാര്യം നോക്കി മാത്രം ജീവിക്കുന്ന നഗരവാസികളുടെ ഗതികേടിലേക്ക് എന്‍റെ നാട്ടുകാരും പോയി ക്കൊണ്ടിരുന്നപ്പോഴാണ് ഞങ്ങളുടെ നാട്ടില്‍ റെസിഡെന്‍ട്സ് അസോസിയേഷനുകള്‍ രൂപം കൊണ്ടത്‌.... ,,...ഇവിടെ ജനിച്ചു വീണവരും ഇങ്ങോട്ട് എത്തിപ്പെട്ടവരും തമ്മില്‍ പരിചയമില്ലാത്ത അവസ്ഥക്ക് ഒരു മാറ്റം വേണമല്ലോ എന്നാ ആലോചനയില്‍ നിന്നാണ് ഞങ്ങളുടെ കുടുംബങ്ങളുടെ കൂട്ടായ്മ
യായ കൈരളി റെസിഡെന്‍ട്സ് അസോസിയേഷന്‍ രൂപം കൊണ്ടത്... പ്രമുഖരെയൊക്കെ ഉള്‍പ്പെടുത്തി ഉദ്ഘാടന തീയതി തീരുമാനിച്ചു....ഇനി കലാപരിപാടികള്‍ വേണം...ഫണ്ട് ആയിട്ടില്ല....കുട്ടികളെ കൊണ്ട് പരിപാടി അവതരിപ്പിക്കാം..അങ്ങനെ ചെലവ് കുറയ്ക്കാം.....ഒരു കമ്മറ്റിയംഗം പറഞ്ഞു....എന്നാലും വൈകുന്നേരം അതിഥികള്‍ വരുന്നതിനു ആള് കൂടണമെങ്കില്‍ ആളുകളെയൊക്കെ ആകര്‍ഷിക്കാന്‍ പറ്റിയ എന്തെങ്കിലും വേണ്ടേ...പരിപാടിക്കൊരു കൊഴുപ്പ് കിട്ടാന്‍ ശിങ്കാരിമേളം ആയാലോ എന്ന് വേറൊരു അംഗം...അത് കൊള്ളാം..പക്ഷെ കാശ് കുറച്ചു പരിപാടി ചെയ്യാന്‍ പറ്റിയ ആള് വേണ്ടേ...ഞാനൊന്നു നോക്കട്ടെ....ഖജാന്‍ജി, ജോസഫ് മാത്യു എന്ന പാപ്പി പറഞ്ഞു...പാപ്പി ഫോണെടുത്തു കിടത്തി ആരോടൊക്കെയോ സംസാരിച്ചു...ആ സംഗതി ഓക്കേ...ഒരു പയ്യനെ കിട്ടിയിട്ടുണ്ട് .കാശും കുറവാ...അവരുടെ സ്ഥിരം ടീമല്ല...അതിലെ ആളുകളൊക്കെ ഉണ്ടാകും...ഒരു ഡ്യുപ്ലിക്കേറ്റു ടീം ...അപ്പൊ നോട്ടീസില്‍ ടീമിനു പറ്റിയ ഒരു കലക്കന്‍ പേര് വേണമല്ലോ...പാപ്പി തന്നെ പേരും പറഞ്ഞു...അങ്ങനെ ,വൈകിട്ട് നാല് മണി മുതല്‍ വേദിയുണര്ത്തല്‍ പരിപാടിയായി നിധീഷ്കളമശ്ശേരി നയിക്കുന്ന കൊച്ചിന്‍ ഡായനാമിക്സിന്റെ ശിങ്കാരിമേളം എന്ന് നോടിസില്‍ അച്ചടിച്ച്‌ നാടെങ്ങും വിതരണം ചെയ്തു.... ഉദ്ഘാടന ദിവസമായി....ഞങ്ങള്‍ കമ്മറ്റിക്കാര്‍ എല്ലാരും പരിപാടി ഉഷാറാക്കാന്‍ ഓടി നടക്കുന്നു.....നാല് മണി കഴിഞ്ഞിട്ടും മേളക്കാരനെത്തിയില്ല....പാപ്പി ഫോണില്‍ വിളിച്ചു നോക്കിയപ്പോള്‍ അങ്ങേത്തലക്കല്‍ നിന്ന് ആ ഫോണ്‍ ചത്ത്‌ മലച്ചതായി അറിയിപ്പ് വന്നു...ഉദ്ഘാടന സമയമായി....ഇനി മേളമൊന്നും വേണ്ടാ...പരിപാടി തുടങ്ങാം....സെക്രെട്ടറി എന്ന നിലയില്‍ എന്‍റെ സ്വാഗത പ്രസംഗം കഴിഞ്ഞു ഹാളിനു പുറത്തു കടന്നപ്പോള്‍ ഒരു പയ്യന്‍ ഒരു സ്ത്രീയുടെ കൂടെ പാപ്പിയുടെ അടുത്തു സംസാരിക്കുന്നു....പാപ്പി ദേഷ്യത്തില്‍ സംസാരിക്കുന്നുണ്ട്....ഞാനടുത്തു ചെന്ന് എന്താ കാര്യമെന്ന് തിരക്കി....പാപ്പി കാര്യം പറഞ്ഞു...അതിതാണ്.....അവന്‍ കൊട്ടുന്ന മേള സംഘത്തിന്റെ .ആശാന്റെ അനുവാദം കൂടാതെ പരിപാടി പിടിച്ചതിനു പയ്യന്റെ കൂടെ കൊട്ടെണ്ടവരെയൊക്കെ ആശാന്‍ വേറെ മേളത്തിന് വിട്ടു... .പയ്യനെ ആശാന്‍ ചതിച്ചു...പാപ്പിയുടെ അടി ഭയന്ന് അമ്മയെ വിളിച്ചു കൊണ്ട് വന്നിരിക്കുകയാണ് പയ്യന്‍....,,,...ഇനിയെന്തു ചെയ്യാനാ...പയ്യനെ അവന്റെ പാട്ടിനു വിട്ടു....നാളുകള്‍ കഴിഞ്ഞു കൈരളിയുടെ ഒന്നാം വാര്‍ഷികമായി.....പ്രോഗ്രാം നോട്ടീസും കൊണ്ട് ഓരോ വീടും കയറി അസോസിയേഷന്‍ മെമ്പറായ മണി ചേട്ടന്റെ വീട്ടിലെത്തി.....നോട്ടീസൊക്കെ കൊടുത്ത് കഴിഞ്ഞപ്പോള്‍ മണി ചേട്ടന്‍ ഒരു ചോദ്യം....നിങ്ങളുടെ വേദിയുണര്‍ത്തല്‍ പരിപാടി ഇപ്പ്രാവശ്യവുമുണ്ടോ....ഒന്ന് കാണാനാ...പിന്നെ ഒരു ആക്കിയ ചിരിയും ... ...ഒരു ഉണര്‍ത്തലുമില്ലേ ..സുല്ല്...സുല്ല്... ....ഒരു കണക്കിന് തടി തപ്പി എന്ന് പറഞ്ഞാല്‍ മതിയല്ലോ......അത് കൊണ്ട് അനുഭവത്തിന്‍റെ വെളിച്ചത്തില്‍ പറയുന്നു....ആശാന്റെ അനുവാദം കിട്ടാതെ ഒരു ശിഷ്യനേം പരിപാടി ഏല്‍പ്പിക്കരുത്......

ചില പെണ്‍കഥകള്‍ ....

ക്ലോസപ്പ് പുന്ജിരിയുമായി വന്നു ,അവസാന ലാപ്പ് ഓടിക്കൊണ്ടിരിക്കുന്ന അപ്പാപ്പന്മാരെയും അമ്മാമ്മമാരെയും ചാക്കിലാക്കി പോളിംഗ് ബൂത്തിലെത്തിച്ചു ജയിച്ചു കയറിയ സ്ഥാനാര്‍ഥിയെ അല്ല വാര്‍ഡ്‌ മെമ്പറെ മഷിയിട്ടു നോക്കിയാല്‍ കാണാന്‍ കിട്ടാത്ത അവസ്ഥക്ക് ഒരു മാറ്റമുണ്ടാക്കിയത് ജനകീയാസൂത്രണം വഴിയാണ് എന്ന് വിശ്വസിക്കുന്നവനാണ് ഈയുള്ളവന്‍ ....മെമ്പറെ അന്വേഷിക്കാന്‍ ജയിപ്പിച്ചു വിട്ടവരും അത് വരെ ശ്രമിച്ചിരുന്നില്ല എന്ന
താണ് വാസ്തവം....ചുരുങ്ങിയ പക്ഷം എന്‍റെ നാട്ടിലെങ്കിലും....പദ്ധതി പ്രകാരം വിതരണം ചെയ്ത ആടും കോഴിയുമൊക്കെ തീന്‍ മേശയിലെ വിഭവങ്ങള്‍ ആയെങ്കിലും അധികാര വികേന്ദ്രീകരണം സൃഷ്ടിച്ച സാമൂഹിക മാറ്റങ്ങളെ കുറിച്ച് ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ വഴിയില്ല...ഇന്നിപ്പോ കുടുംബ ശ്രീ ആയി...സ്വയം തൊഴിലുറപ്പ് പദ്ധതിയായി......അത് കൊണ്ട് അതിനെ കുറിച്ചാകാം കഥ... ഞാന്‍ പറയാന്‍ പോകുന്ന കുടുംബശ്രീയിലെ പെണ്മണികള്‍ ഞായറാഴ്ച സമ്മേളിച്ചിരുന്നത് പോര്മുഖത്തു ശത്രു രാജ്യങ്ങള്‍ നേര്‍ക്ക്‌ നേര്‍ വരുന്നതിനെ അനുസ്മരിപ്പിച്ചിരുന്നു....ഒരാള്‍ പറയുന്നതിനെ അടുത്തയാള്‍ വെട്ടും...ഇടയ്ക്ക് വീടുകളില്‍ നിന്ന് പുരുഷ പ്രജകള്‍ തല പുറത്തേക്കിട്ടു കാത്തു കൂര്‍പ്പിക്കും....തന്റെ ഭാര്യയുടെ ശബ്ദമാണോ ഉയര്‍ന്നു കേള്‍ക്കുന്നത് എന്നറിയാന്‍ .....ചില നേരം സെക്രെട്ടരിയുടെ എകാതിപത്ത്യം അംഗീകരിച്ചു തരാന്‍ പട്ടില്ലായെന്നു എല്ലാരും കൂടി ഒത്തൊരുമിച്ചു പറയുന്നത് കേള്‍ക്കാം....അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച യുദ്ധം തുടങ്ങി...പരസ്പരം പോരടിച്ചു ക്ഷീണിച്ചപ്പോള്‍ ചിലര്‍ വാക്കൌട്ട് നടത്തി...അവസാനം സെക്രെട്ടറി മാത്രം ബാക്കിയായി...സമയം പോയി...ആരും തിരിച്ചു വരുന്നില്ല....സെക്രട്ടറി ഓരോരുത്തരുടെ വീട്ടില്‍ പോയി വിളി തുടങ്ങി....ഒന്ന് വാന്നെ...യോഗം അവസാനിപ്പികാനുള്ളതാ...ഇല്ലാ ഇല്ലാ ഇല്ലാ...എല്ലാരുടെയും മറുപടി ഒന്നായിരുന്നു...പിന്നെ കണ്ട കാഴ്ച ഇതാണ്....പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു , ദേശീയ ഗാനം ഒറ്റയ്ക്ക് പാടി ഈ യോഗം പിരിച്ചു വിട്ടതായി പ്രഖ്യാപിച്ചു ഞങ്ങള്‍ ഒളിച്ചു നിന്ന് വീക്ഷിക്കുന്നവര്‍ക്ക് തല കുത്തി നിന്ന് ചിരിക്കാന്‍ വകയൊപ്പിച്ചാണ് സെക്രെട്ടറി യോഗനടപടികള്‍ പൂര്‍ത്തിയാക്കിയത്....
ചാറ്റല്‍ മഴയുള്ളൊരു ദിവസം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ കുറെ പെണ്മണികള്‍ ചേര്‍ന്ന് ഒരു കാന വൃത്തിയാക്കുന്നു നഗരത്തിലെ അഴുക്കു നിറഞ്ഞ കാനയല്ല...മണ്ണും മണലും നിറഞ്ഞു പുല്ലു വളര്‍ന്നു നില്‍ക്കുന്ന ഒരു കാന ...മണ്ണ് തോണ്ടി കരയിലിടുന്നുണ്ട്‌ എല്ലാരും...രണ്ടു ദിവസം കഴിഞ്ഞു അത് വഴി പോകുമ്പോള്‍ എല്ലാ മണ്ണും വീണ്ടും കാനക്കകത്ത് തന്നെ വീണു കിടക്കുന്നു ...ആ കലാപരിപാടിയായിരുന്നു സ്വയം തൊഴിലുറപ്പ് പദ്ധതി...നാളെയും കോരാന്‍ വല്ലതും വേണമല്ലോ....ആ പെണ്മണികള്‍ സ്വയം തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളായിരുന്നു...ഇതൊക്കെയാണെങ്കിലും പെന്മാനികളെ..നിങ്ങള്‍ ബുദ്ധി ശാലികളാണ് ....കേരളത്തില്‍ മാത്രമല്ല അങ്ങ് കേന്ദ്രത്തിലും അമ്പതു ശതമാനം കിട്ടാന്‍ യോഗ്യരാണ്‌... നിങ്ങള്‍ ...ഇതൊരു കഥ മാത്രം...കെരുവിക്കരുതെ...

ആരോഗ്യ സാമിക്ക് ഡബര് മിട്ടായി...

ആരോഗ്യ സാമിക്ക് ഡബര് മിട്ടായി...ഈ തമാശ പാട്ട് ഒരു ദിവസം രാവിലെ വെറുതെയങ്ങു നാവിന്‍ തുമ്പില്‍ കയറിപ്പ റ്റിയതാണ്....ഇതെന്തേ ഇപ്പോഴോര്‍ക്കാന്‍ ..ഈ പാട്ട് തുടങ്ങുന്നതെങ്ങനെയെന്നു ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല....ആലോചിച്ചു ആലോചിച്ചു അവസാനം സുല്ലിട്ട്ടു....എവിടെ വച്ചാണ് ഈ പാട്ട് കേട്ടിട്ടുള്ളത്....ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ കുറെ പിന്നോട്ടെക്കോടി. 5 വയസ്സ് വരെ ഞാന്‍ വളര്‍ന്ന അമ്മ വീടിരിക്കുന്ന ആലുവയില്‍ നിന്ന് ഏതാനും കിലോമീടര്‍ മാത്രം അകലെയുള്ള അശോക പുരം എന്ന ഗ്രാമത്തിലേക്ക്...ആലുവ ടൌണ്‍ വികസനത്തിന് വഴി മാറിയപ്പോഴും പരിഷ്ക്കാരം എത്തി നോക്കാന്‍ വൈകിയ ആ നാട്ടുമ്പുറത്തെ നന്‍മകള്‍ എനിക്ക് നഷ്ട്ടമായിട്ടു വര്ഷം 28 ആയിരിക്കുന്നു...വിഷപ്പുക നിറഞ്ഞ എലൂരിലേക്ക് പറിച്ചു നടപ്പെട്ട 28 വര്‍ഷങ്ങള്‍ ...ആലുവ കംബനിപ്പടിയില്‍ നിന്ന് റെയില്‍ വേ ട്രാക്ക് മുറിച്ചു കടന്നു കുറച്ചു പോയാല്‍ കാണുന്ന കട്ടേപ്പാടം എന്ന വിസ്തൃതമായ പാട ശേഖരത്തിലെ വരമ്പുകള്‍ ഭേദിച്ച് നടക്കുന്ന വഴികളില്‍ എപ്പോഴും വെള്ളം കെട്ടി നിന്നിരുന്നു....സ്റ്റാന്‍ഡേര്‍ഡ് പോട്ടരീസിലെ ജീവനക്കാരനായ അച്ചാച്ചനെ കാണാന്‍ പോയിട്ട് തിരിച്ചു വീട്ടിലേക്കു പോകുന്നത് ഈ പാടത്തിലൂടെയായിരുന്നു...നല്ല നിറമുള്ള പന്ജാര മണലുകള്‍ നിറഞ്ഞ വഴിയിലെ വെള്ളം പകല്‍ വെയിലില്‍ ചൂട് പിടിച്ചങ്ങനെ കിടക്കും....ചെറുചൂടുള്ള വെള്ളത്തിലെ മണലില്‍ കാലുകള്‍ പൂഴ്ത്തി വയലില്‍ കാണുന്ന ഞവണിക്കയെ പിടിച്ചു ,പാമ്പിനെ കാണുമ്പോള്‍ മുട്ടൊപ്പമുള്ള വെള്ളത്തില്‍ കുതിച്ചു ചാടിയോടി ചെന്ന് കയറുന്നത് ചെവിക്കു പതമുള്ള വാസുവേട്ടന്റെയും ഭാര്യ കര്‍മ്മിലി താത്തിയുടെയും വീട്ടിലേക്കാണ്....അവരുടെ ഏക്കര് കണക്കായ ഭൂമിലെ കൃഷിക്ക് വെള്ളം എത്തിക്കുന്നതിനായി കുഴിച്ച വലിയ കുളത്തിലെ അറിയാന്ടെങ്ങാനും പെട്ട് പോയ നീര്‍ക്കോലി പാമ്പ് ആളെകാണുമ്പോള്‍കരിങ്കല്‍കെട്ടിനിടയിലേക്ക്പായുമായിരുന്നു...കുട്ടിക്കാലത്ത് ആ വീട്ടിലെ കുഞ്ഞുമോന്‍ ചേട്ടനായിരുന്നു കൂട്ട്....12 വയസ്സോളം മൂത്ത ആളോടൊപ്പം തൊടിയിലെ കശുമാങ്ങയും ,മാങ്ങയും പറിച്ചു നടന്ന കാലത്ത് കിട്ടിയ പാട്ടാണ് ആരോഗ്യ സാമിക്ക് ഡബര് മിട്ടായി....ചേട്ടന്‍ എത്തമ്മോന്‍ വരുമ്പോള്‍ കുഞ്ഞോന്‍ചേട്ടന്റെ യൊപ്പം മരത്തിലിരുന്നു എത്തമ്മോനെ ആരോഗ്യ സാമി എന്ന് വിളിച്ച് ഞങ്ങള്‍ കളിയാക്കിപ്പാടുന്ന പാട്ടായിരുന്നു അത്...
അതൊരു കാലം....ഇന്നലെ അശോകപുരത്തെക്ക് വെറുതെ ഒന്ന് പോയി...നാളേറെയായി അവിടെ ചെന്നിട്ട് ...പണ്ട് കുളിച്ചിരുന്ന , വലിയ മരങ്ങള്‍ കല്ലുകളില്‍ വേരുകളാഴ്ത്തി അതിര് കാത്തിരുന്ന ചിറ കാണിക്കാന്‍ ഭാര്യയേയും കിങ്ങിണി ,കുഞ്ഞാപ്പു മാരെയും കൊണ്ട് പോയി....പാടത്ത് കൂടി അങ്ങോട്ടേക്കടുക്കുമ്പോള്‍ പുല്ലു തിന്നു കൊണ്ടിരുന്ന പോത്തിനെ കണ്ടപ്പോള്‍ ഒന്നര വയസ്സുകാരന്‍ കുഞ്ഞാപ്പു പറഞ്ഞു....അച്ചേ....ആന...തൊട്ടാവാടി കൈകൊണ്ടു തൊടുമ്പോള്‍ വാടുന്നത് കണ്ട്‌ രണ്ടു പേരുടെയും കണ്ണുകളില്‍ അത്ഭുതം...കമ്മല്‍ പോലുള്ള മഞ്ഞ പൂവിന്റെ പൊള്ളല്‍ അനുഭവിച്ചറിഞ്ഞ കിങ്ങിണിയോടു പല്ലിനു വേദന വരുമ്പോള്‍ ഇതു കടിച്ചു പിടിച്ചാല്‍ മതിയെന്ന് ഭാര്യയുടെ നാടന്‍ വൈദ്യപഠന ക്ലാസ് ....മുട്ട കാണാതാകുമ്പോഴാനത്രേ പ്രാകി കൊണ്ട് ഉച്ചത്തില്‍ കരഞ്ഞു വിളിച്ചു നടക്കുന്ന ഒട്ടേചി ക്കിളിയെയും കൊക്കിനെയുമൊക്കെ അടുത്തു കണ്ടു പിള്ളേര് രണ്ടും ത്രില്ലടിച്ചിരിക്കുന്നു...പണ്ട് ഒറ്റ തോര്‍ത്തുടുതും അല്ലാതെയും ഞങ്ങള്‍ കുളിച്ചിരുന്ന ചിറയില്‍ ഇന്നു പുതുതലമുറ ബര്‍മുഡയില്‍ കുളിച്ചു തകര്‍ക്കുന്നു....ചിറയില്‍ നിറയെ നീളന്‍ പായലും, തെര്‍മോകോള്‍ കഷ്ണങ്ങളും..ആകെ വൃത്തി കേട്‌ ....മരങ്ങളൊന്നും തന്നെ അവിടെയില്ല....ചിറ ആകെ മാറിപ്പോയതിന്റെ നിരാശയില്‍ തിരികെ നടക്കുമ്പോള്‍ എതിരെ പാന്‍റ്സും ഷര്‍ട്ടും ധരിച്ച ഒരാള്‍ വന്നപ്പോള്‍ എന്റെ കുഞ്ഞാപ്പു അപ്പാപ്പേ ദേ എന്ന് പറഞ്ഞു പറന്നു പോകുന്ന കൊക്കുകളെ ചൂണ്ടിക്കാട്ടി...ആരോ ഒരാള്‍ എന്നെ ഞാനും കരുതിയുള്ളു...വന്ന ആള്‍ എന്റെ നേരെ ഒരു ചോദ്യം...നിനക്കെന്നെ മനസ്സിലായോ...ഞാന്‍ സൂക്ഷിച്ചു നോക്കി...ഒന്നേ ആലോചിചുള്ളൂ ... ഞാന്‍ പറഞ്ഞു..കുഞ്ഞുമോന്‍ ചേട്ടന്‍ ... ആളാകെ മാറി ...കുഞ്ഞുന്നാളില്‍ കണ്ടതാണ് എങ്കിലും ആ ചിരി കൊണ്ട് ആളെ പെട്ടെന്ന് പിടി കിട്ടി........ഞാന്‍ ചിറ കാണാന്‍ പോയിട്ടുണ്ട് എന്നറിഞ്ഞു വന്നതാണ്... വിശേഷം ചോദിച്ചപ്പോള്‍ ആളിന്ന് പ്രശസ്തമായ ഒരു കോളേജിലെ ഇംഗ്ലീഷ് അധ്യാപകനാണ്...ഞാന്‍ പിന്നെ ചോദിച്ചതിതാണ്‌ ....നമ്മുടെ ആ പഴയ ആരോഗ്യ സാമിയുടെ പാട്ടെങ്ങനെയാണ്...ചേട്ടന്റെ ഓര്‍മയില്‍ നിന്ന് കിട്ടിയതിതാണ്....മണിയന്‍ ചെട്ടിക്കു മണി മിട്ടായി...മധുരക്കുട്ടിക്കു പന്ജാര മുട്ടായി...ഈ ആരോഗ്യ സാമിക്ക് എന്ത് മിട്ടായി....ഈ ആരോഗ്യ സാമിക്ക് ഡബര് മിട്ടായി.....വെറുതെയായിരിക്കില്ല ദിവസങ്ങള്‍ക്കു മുന്‍പ് എന്‍റെ നാവിന്‍ തുമ്പിലേക്ക്‌ ആ പാട്ട് കയറി വന്നത് എന്നു ഞാന്‍ ചേട്ടനോട് പറഞ്ഞു....ചേട്ടനുമൊത്തു ഒരു പാട് വിശേഷങ്ങള്‍ പങ്കു വെച്ച് അവിടെ നിന്ന് പിരിഞ്ഞു ....കുടുംബവുമൊത്ത് തിരികെ വീട്ടിലേക്കു ഡ്രൈവ് ചെയ്യുമ്പോള്‍ സ്ടീരിയോയിലൂടെ ഒഴുകിയെത്തിയ ഉമ്പായിയുടെ മധുര ശബ്ദത്തിലുള്ള ഗസലിലെ വരികളിങ്ങനെയായിരുന്നു....മഴയില്‍ കുളിച്ച മരങ്ങളേ നിങ്ങള്‍ , കണ്ടുവോ മറവിയിലെന്‍ പോയ ബാല്യം...

Tuesday, 26 June 2012

നിങ്ങള്‍ ക്യുവിലാണ്.....

.ഗുരുവയൂര്‍ക്കൊരു യാത്ര പോയി ...എന്റെ കുഞ്ഞാപ്പൂന്റെ ചോറൂണ്നും കിങ്ങിണീടെ തുലാഭാരം നടത്തുന്നതുമായിരുന്നു യാത്ര...ക്ഷേത്ര പരിസ്സരം ആകെ മാറിയിരിക്കുന്നു.....ചെരുപ്പും ബാഗുകളും സൂക്ഷിക്കുന്നിടത് ചെന്നപ്പോള്‍ നീളന്‍ ക്യു....ക്യുവില്‍ നിന്ന് ഒടുവില്‍ ഊഴമെത്തിയപ്പോള്‍ കൌണ്ടറില്‍ നില്‍ക്കുന്ന മഹതി ഗൌരവത്തില്‍ പറഞ്ഞു... ..മൊബൈല്‍ ഫോണും കാമറയും പുറത്തേക്കെടുത്തു കാണിക്കാന്‍...മൂന്നു ബാഗും നാല് ഫോണും ഒരു കാമറയും കണ്ടു ബോധ്യപ്പെട്ടു ഇരുപത്തേഴു രൂപ പണവും വാങ്ങി മഹതി അടുത്ത ആളിലേക്ക് തിരിഞ്ഞു....ഭാരം ഒഴിവായ സന്തോഷത്തില്‍ ഞാനുംസംഘവും അകത്തേക്കും....മുന്‍പ് വന്നപ്പോള്‍ ചോറൂണിനു ക്യു നില്‍ക്കേണ്ട കാര്യം ഇല്ലായിരുന്നു....കൌണ്ടറിലേക്ക് നേരെ ചെന്നപ്പോള്‍ അകത്തു നിന്ന് രസീത് നല്‍കുന്ന പയ്യന്‍ ഗൌരവത്തിന്റെ മേലങ്കി എടുത്തണിഞ്ഞു പറഞ്ഞു....പോയി ക്യു നില്‍ക്കാന്‍...നീളന്‍ പൂജ ലിസ്ടുകലുമായി ഓരോരുത്തര്‍ .ഒഴിവായപ്പോള്‍ ഒരേയൊരു ചീട്ടുമായി ഞാന്‍ പുറത്തേക്ക് ചാടി....ചോറൂണ് നല്കുന്നിടത്തും ചെര്യൊരു ക്യു....ചോറൂണ് നല്‍കിക്കഴിഞ്ഞാല്‍ കയ്യിലുള്ള 10 രൂപ രസീതിന്റെ പിന്‍ബലത്തില്‍ ദര്‍ശനം തരപ്പെടും...അതിനു ക്യു നില്‍ക്കുമ്പോള്‍ ഷണ്‍മുഖത്തിന്റെ ആളുകളെ സെക്യുരിട്ടിക്കാരന്‍ ക്യുവൊന്നും നോക്കാതെ അകത്തേക്ക് കടത്തി വിടുന്നു...ആരാണാവോ ഈ ഷണ്‍മുഖം.....അമ്പലത്തിനകത്ത് ക്യു വിനു വേഗം കൂട്ടാന്‍ ആളുകളുണ്ട്.....അത് കഴിഞ്ഞു പുറത്തിറങ്ങി........ഇനി തുലാഭാരം....ആഹാ...അവിടെയുമുണ്ടല്ലോ ക്യു...സന്തോഷമായി......നിന്ന് നിന്ന് തുലാഭാരം കഴിച്ചു പുറത്തിറങ്ങി....ഇനി ചെരുപ്പും ബാഗും മറ്റും തിരികെ വാങ്ങണമല്ലോ....ഇനിയും നില്‍ക്കനമല്ലോ ക്യു എന്നാലോചിച്ചു ചെല്ലുമ്പോള്‍ അവിടെ തിരക്ക് വളരെ കുറവ് ....കുറച്ചു പേര്‍ നില്‍ക്കുന്നുണ്ട്...തിരികെ വാങ്ങാന്‍ വേറെ കൌണ്ടരാന്,,,,ചെന്ന് ക്യുവില്‍ നിന്നു...മുന്നില്‍ രണ്ടു അമ്മാമ്മമാരുണ്ട്....അകത്തു നിന്ന് കശാപ്പുകാരന്റെ മുഖഭാവത്തോടെ ഒരുവന്‍ ഇപ്പോ വന്നവര്‍ ഈ ക്യുവില്‍ നിന്ന് മാറി നില്‍ക്കാന്‍ ഗൌരവത്തില്‍ പറഞ്ഞു,,,ഞാനടക്കം ഇപ്പോ നില്‍ക്കുന്നത് സ്ത്രീകളുടെ ക്യുവിലാനത്രേ....അവിടെയാകമാനം പരത്തി...അത് സ്ത്രീകളുടെ ക്യു ആണെന്ന് ഒരിടത്തും എഴിതിയിട്ടില്ല...ഇവന്മാര്‍ക്ക് ഓരോ സമയം ഓരോ നിയമമാണ് എന്ന് പിന്നില്‍ നിന്നും ആരോ പറഞ്ഞു.....അടുത്തതായി എന്നോട് തട്ടിക്കയരുന്നത് പോലെ അയാള്‍ ശബ്ദം ഉയര്‍ത്തി....അതെ നാണയത്തില്‍ തിരികെ ചോദിച്ചു...എവിടെ എവിടെയാണാവോ സ്ത്രീകക്കുള്ള ക്യു എന്ന് എഴുതി വച്ചിരിക്കുന്നത്...ആദ്യം അതെഴുതി വക്കു..അല്ലാതെ ഇതു പോലെ ആജ്ഞാപിക്കേണ്ട കാര്യമില്ല.....പിന്നെ ആ മഹാന്‍ മിണ്ടിയില്ല....എന്റെ മുന്നില്‍ നിന്ന ആളുടെ രസീത് വാങ്ങി സാധനം കൊടുത്തിട്ട്‌ അയാള്‍ മാറുന്നതിനു മുന്‍പ്ക ശാപ്പുകാരന്‍ പറഞ്ഞു....കൊടുക്കൂ ........ഞാന്‍ പറഞ്ഞൂ...'......വാങ്ങൂ.....അത് കശാപ്പുകാരന് ഇഷ്ട്ടപ്പെട്ടില്ല....അയാള്‍ പിന്നെയും മുറുമുറുത്തു....ഈ സ്വാഭാവത്തിനു വേറെ വല്ല പണിയും നോക്കുന്നതാ നല്ലത് എന്ന് അയാളോ ട്‌ പറഞ്ഞു അവിടെ നിന്ന് പോന്നു........എന്തിനും ഏതിനും ക്യു നില്‍ക്കുന്ന ഒരു കാലം എല്ലാ പോലീസുകാര്‍ക്കുമുണ്ട്...അത് അവന്റെ ട്രെയിനിംഗ് പിരീഡ്.ആണ്...... ട്രെയിനിംഗ് കഴിഞ്ഞാലും അവസ്‌ഥ ഇതൊക്കെ ത്തന്നെ.....ഇതൊക്കെ ശീലമായതിനാല്‍ ക്യു വലിയ പണിയായി തോന്നിയില്ല.....ക്യു നില്‍ക്കുന്നവരോട് അല്‍പ്പം നല്ല പോലെ പെരുമാറാന്‍ സല്‍ബുദ്ധി എന്തുകൊണ്ട് ഗുരുവായൂരപ്പന്‍ നല്‍കുന്നില്ല എന്നത് മനസ്സില്‍ ചോദ്യമായി അവശേഷിപ്പിച്ചു കൊണ്ട് അവിടെ നിന്ന് നേരെ ചെറായിയിലെ കടപ്പുറത്ത് ചെന്ന് ഒരു ക്യുവിലും നില്‍ക്കാതെ കടലിലെ വെള്ളത്തിലെ ഉപ്പിലേക്കും തിരയിലെക്കും ഊളിയിട്ടു..

Tuesday, 10 April 2012

കടുവയെ പിടിച്ച കിടുവ

  • സമയംആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കാറില്ല........ഇതു ഏറ്റവും നന്നായി അറിയാവുന്നത് എറണാകുളത്ത് കൂടെ വാഹനമോടിക്കുന്നവര്‍ക്കായിരിക്കും......സമയത്തിനു മുന്നേ കുതിക്കുന്ന തിരക്കില്‍ തന്റെ മുന്നിലുള്ള വാഹനം ഒന്ന് സ്ലോ ആയാല്‍ ഉടനെ ഭീഷണി പോലെ ഹോണ്‍ മുഴക്കുന്നവരുണ്ട്......ഹോണടിയില്‍ ചിലത് കേട്ടാല്‍ തെറി വിളിക്കുന്നത്‌ പോലെ ഈണത്തിലാണോന്നു ചിലര്‍ സംശയം പറയാറുണ്ട്‌.....എറണാകുളം നഗരത്തിനുള്ളില്‍ നിന്ന് വാഹനം പരുക്ക് പറ്റാതെ പുറത്തെത്തിക്കണമെങ്കില്‍ അല്പം ഭാഗ്യം കൂടി വേണമത്രെ....ബസ്കാരുടെ പാച്ചിലിനിടയിലും ജീവന്‍ രക്ഷിക്കാന്‍ കാല്‍ നടക്കാരും തത്രപ്പാടിലാണ്....അങ്ങനെയുള്ള നഗരത്തില്‍ കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ ഒരു കാര്‍ മറ്റൊരു കാറിന്റെ പിന്നില്‍ ഇടിച്ചു....പതിവ് പോലെ തര്‍ക്കം നടത്തുന്നതിനു കളമൊരുക്കാന്‍ മുമ്പില്‍ പോയ കാറുകാരന്‍ റോഡിന്റെ നടുക്ക് തന്നെ വാഹനം നിര്‍ത്തി കൂട്ടുകാരനുമൊത്ത് ചാടിയിറങ്ങി...പിന്നെ എറണാകുളത്തുകാരനായത്തിന്റെ തിണ്ണ മിടുക്കില്‍ പുറകെയുള്ള വാഹനത്തിന്റെ ചില്ലില്‍ തട്ടി ശൌര്യം കാണിച്ചു....ഈ സമയം അവിടേക്ക് വന്ന ട്രാഫിക് എസ്‌.ഐ വാഹനം റോഡില്‍ നിന്ന് മാറ്റാന്‍ ആവശ്യപ്പെട്ടത്തിനാല് മറ്റു വാഹനങ്ങള് തങ്ങളുടെ മത്സരത്തിലേക്ക് ഊളിയിട്ടു.......പരാതി വല്ലതും ഉണ്ടെങ്കില്‍ സ്റ്റേഷനില്‍ പോകാനും പറഞ്ഞു തീര്‍ക്കണമെങ്കില്‍ അങ്ങനെ ചെയ്യാനും നിര്‍ദേശിച്ചു റോഡിലെ തിരക്കിനിടയിലേക്ക് എസ്‌.ഐ യും മാറി...പുറകിലെ വണ്ടിയില്‍ യാത്ര ചെയ്തിരുന്നത് ഗുരുവായൂര്‍ അമ്പലത്തില്‍ പോയി മടങ്ങിയ മൂന്നംഗ കുടുംബമായിരുന്നു...അവര്‍ക്ക് ഇനിയും കുറെ ദൂരം പോകണ്‍മായിരുന്നത് കൊണ്ട് ഗൃഹനാഥന്‍ ഒത്തു തീര്‍പ്പിന് തയ്യാറായിരുന്നു....നഷ്ട്ടപരിഹാരമായി 5000 രൂപയില്‍ തുടങ്ങിയ ലേലം വിളി 3000 രൂപ വരെ എറണാകുളത്ത്കാരന്‍ ഇറക്കി....ഇതു കൊണ്ട് അഡ്ജസ്റ്റ് ചെയ്യണം എന്ന് പറഞ്ഞു 2500 രൂപ എടുത്തു കൊടുത്ത് ഗൃഹനാഥന്‍ ആശ്വാസത്തോടെ 5000 രൂപ ചോദിച്ചതില്‍ നിന്ന് 2500 രൂപ ലാഭിച്ചതിന്റെ സന്തോഷത്തില്‍ എസ്‌.ഐ യോട് തങ്ങള്‍ ഒത്തു തീര്പ്പിലെത്തിയ വിവരം അറിയിച്ചു സ്ഥലം വിട്ടു.....തിരക്കിനിടയില് വാഹനം ഒതുക്കി മടങ്ങിയെത്തിയ എസ്‌.ഐ യുടെ സാരഥി എസ്‌.ഐ ഈ വിവരം പറഞ്ഞത്കേട്ട് പറഞ്ഞു...സാറേ..ഇവന്മാര് അയാളെ പറ്റിച്ചതാ...ഇതിന്റെ പകുതി കാശിന്റെ പണിയെയുള്ളൂ...വാഹനം ഇടിചെങ്കിലും കിട്ടിയ ലാഭത്തിന്റെ സന്തോഷത്തില്‍ ചെറുപ്പക്കാര്‍ എസ്‌.ഐ യുടെ അടുത്തെത്തി എല്ലാം പറഞ്ഞു തീര്‍ത്തുവെന്ന് പറഞ്ഞപ്പോള്‍ എസ്‌.ഐ യുടെ മൂക്കിന്റെ ആല്‍ക്കോ മീറ്ററില്‍ മദ്യത്തിന്റെ ഗന്ധം അക്ഷരങ്ങളായ് തെളിഞ്ഞു വന്നു...അതാ മമ്മദിനെ തേടി മല വന്നിരിക്കുന്നു...രണ്ടിനും മദ്യത്തിന്റെ ഗന്ധം..എസ്‌.ഐ ഉടന്‍ വാഹനത്തില്‍ രണ്ടു പേരെയും കയറ്റി സ്റ്റേഷനില് കൊണ്ട് പോയി കേസ് രജിസ്റ്റര് ചെയ്തു....ഈ കടുവയെ കിടുവ പിടിച്ചു എന്ന് പറയുന്നത് ഇതാണോ????.....

Thursday, 23 February 2012

ഒരു നിഷ്ക്കളങ്കന്‍ കള്ളനായ കദന കഥ....

വ്യവസായ ശാലയായ ഫാക്ടിന്റെ സുവര്‍ണ്ണ കാലത്ത് മികച്ച അദ്ധ്യാപകരും സൌകര്യങ്ങളുമൊക്കെ ക്കൊണ്ട് മറ്റേതു സ്കൂളുകള്‍ക്കും മാതൃകയായിരുന്ന 3 യു പി സ്കൂളുകളും 2 ഹൈസ്കൂളുകളും ഏലൂര് എന്ന എന്റെ നാട്ടില്‍ ഫാക്ടിനുണ്ടായിരുന്നു.....സ്പോര്ട്ട്സിലും കലാമത്സരങ്ങളിലും നിരവധി നേട്ടങ്ങള്‍ ഫാക്ടിലെ വിദ്യാര്‍ത്ഥികള്‍ അക്കാലത്ത് നേടുമായിരുന്നു....

ആ ഫാക്ടിന്റെയുപി സ്കൂളുകളിലൊന്നില്‍ അക്കാല ത്തു പഠിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി തന്നെ കരുതുന്നു.....

ഇനി കാര്യത്തിലേക്ക് കടക്കാം....ഏഴാം ക്ലാസിലാണ് അന്ന്..

രാവിലെ തുടങ്ങുന്ന ക്ലാസ്സിന്റെ കാപ്സൂള്‍ ഇടവേളകളില്‍ പോലും പമ്പരവും ,ഫുട്ട് ബോളുമായൊക്കെ കളിക്കാന്‍ ഇറങ്ങുമായിരുന്നു അന്ന്...വൈകുന്നേരം

ക്ലാസ്സു വിട്ടാലും മടുക്കുന്നത്

വരെ ക്രിക്കറ്റും ഫുട്ബോളുമായി തകര്‍ത്തു നടക്കുന്ന ദിവസങ്ങളില്‍ ഒന്നാണ് ആ സംഭവം നടന്നത്...

അന്ന് സ്കൂളിലെ അധ്യാപകരെല്ലാം എന്തോ മീറ്റിങ്ങിനായി ഫാക്ട്ടിന്റെ തന്നെ മറ്റൊരു സ്കൂളില്‍ പോയതിനാല്‍ നേരത്തെ സ്കൂളു വിട്ടു....ഞങ്ങള്‍ കളിക്കാര് പതിവ് പോലെ പന്തുമായി കളിക്കാനിറങ്ങി...കളിച്ചു മടുത്തു വീട്ടിലേക്കു പോകാന്‍ ഞാനും കൂട്ടുകാരും ബാഗുമെടുത്തു ഗേറ്റ് കടന്നപ്പോള്‍ പിന്നില്‍ നിന്നൊരു വിളി.....

സഹപാറി ബിനുവാണ്....തൊട്ടാവാടിയും ചൊറിയന്‍ ഇലകളും മധുരമുള്ള കൊട്ടക്കാ എന്ന് പേരുള്ള ചെറിയ കായുമൊക്കെ ചേര്‍ന്ന് കാട് പിടിച്ചു കിടക്കുന്ന

സ്കൂളിന്റെ ഒരു മൂലയില്‍ തലയുയര്‍ത്തി പിടിച്ചു നില്‍ക്കുന്ന തെങ്ങിന്റെ താഴെ തേങ്ങ വീണു കിടപ്പുണ്ടത്ത്രെ...സമീപത്തെ ബേക്കറിയില്‍ കൊടുത്താല്‍ തേങ്ങ ഒന്നിന് രണ്ടു രൂപ കിട്ടും...സിപ് അപ്പിന് വില ഒരു രൂപയേയുള്ളൂ....ബാക്കി മിട്ടായി മേടിക്കാം,...ചെകുത്താന്‍ കൂട്ടുകാരന്റെ രൂപത്തില്‍ വന്നതാണോ എന്നറിയില്ല...തിരികെ സ്കൂളിലേക്ക് നടന്നു...

മനക്കണക്ക് കൂട്ടി കാടിനകതെക്ക്ഞാനും കൂട്ടുകാര് മൂന്നു പേരും(രതീഷ്‌,രാജേഷ്,ബിനേഷ് ) നൂണ്ടു കയറി.....വിരുതന്മാര്‍ ചിലര്‍ നമ്മെക്കാള്‍ മുന്‍പേ തേങ്ങയും കൊണ്ട് കടന്നിരിക്കുന്നു....നിരാശരായി പുറത്തേക്കു കടക്കാന്‍ വഴിതിരയുമ്പോള്‍ അതാ കിടക്കുന്നു തേങ്ങകള്‍......

ചിതല്‍ അരിച്ചിട്ടുണ്ട് എങ്കിലും കുലുക്കി നോക്കിയപ്പോള്‍ വെള്ളമുണ്ട്..ഭാഗ്യം...ഞങ്ങള്‍ നേരെ ബേക്കരിയിലേക്ക് പോയി തേങ്ങാ വിട്ടു സിപ് അപ്പും വാങ്ങി നുണഞ്ഞു ആഘോഷമായി വീട്ടിലേക്കു നടന്നു....പിറ്റേന്ന് രാവിലെ പതിവ് പോലെ സ്കൂളിലെത്തി....

ദേശീയ ഗാനവും കഴിഞ്ഞു ബെഞ്ചില്‍ ഇരിപ്പുറപ്പിച്ചപ്പോള്‍ പ്യൂണ്‍ സൂര്യന്‍ ക്ലാസിന്റെ വാതിക്കലെത്തി ക്ലാസ്സ്‌ ലീഡറോട് ഹെഡ് മാസ്റ്റര്‍ വിളിക്കുന്നുവെന്നറിയിച്ചു...ക്ലാസ്സ്‌ ലീഡര്‍ രതീഷ്‌ ഉടന്‍ ഹെഡ് മാസ്റ്ററെ കാണാന്‍ പുറപ്പെട്ടു..അപായമണിയൊന്നും അപ്പോള്‍ മുഴങ്ങിയില്ല.....അവന്‍ പോയി അല്‍പ്പ സമയം കഴിഞ്ഞു തിരിച്ചു വന്നുഞങ്ങളെ ....എന്നെയും...തലേന്ന് തേങ്ങ ഓപ്പരേഷനില്‍ പങ്കെടുത്ത മറ്റു കൂട്ടുകാരെയും ഹെഡ് മാസ്റ്ററുടെ റൂമില്‍ ഹാജരാക്കിയപ്പോഴാണ് സംഭവം എത്ര ഗുരുതരമായിരിക്കുന്നു എന്നറിഞ്ഞത്...

തേങ്ങാ മോഷ്ട്ടിച്ചു വിട്ടു എന്നാണു കേസ്...ചിതലരിച്ചതോന്നും പ്രശ്നമല്ല...തേങ്ങ വിറ്റോ...വിറ്റു ...അതാണ്‌ കേസ്..ചിത്ര എന്നൊരു പെണ്‍കുട്ടി സല്‍പ്പേര് കിട്ടാന്‍ വേണ്ടി ഒറ്റിയതാണ്....തേങ്ങായേക്കാള്‍,   സ്കൂളിന്റെ മതിലിനോട് ചേര്‍ന്ന് ഉള്ള രാധാമണി ടീച്ചറിന്റെ വീട്ടില്‍ ആദ്യമായുണ്ടായ മാങ്ങ തല്ലിപ്പറിച്ചു കളഞ്ഞതാണ് പ്രധാന കേസ് ..ടീച്ചറോട് ഞങ്ങള്‍ ആ മഹാപാപികള്‍ക് വേണ്ടി ക്ഷമ പറഞ്ഞു,,,അവസാനം വീട്ടുകാരെ വിളിച്ചു കൊണ്ട് വന്നാല്‍ മതിയെന്ന് പറഞ്ഞതിന്റെ വെളിച്ചത്തില്‍ രക്ഷകര്താക്കളെ വിളിച്ചു കൊണ്ട് വന്നു ക്ലാസ്സില്‍ കയറി....എന്തിനേറെ പറയുന്നു...ഉള്ള മാനം കപ്പല്‍ കയറി ..... ഏഴാം ക്ലാസ്സില്‍ നിന്ന് നല്ല മാര്‍ക്കോട് ജയിച്ചു ഫാക്ടിന്റെ ഹൈസ്കൂളില്‍ ചേരുന്നതിനു വേണ്ടിഅമ്മയുടെ കൂടെ സ്കൂളില്‍ ചെന്ന് ഹെഡ് മാസ്റ്ററെ കണ്ടു...ഫാക്റ്റ് ഈസ്ടേണ്‍ യു പി സ്കൂളില്‍ ഹെഡ് മാസ്റ്റര്‍ ആയിരുന്ന മൂത്തത് സാര്‍ ആണ് ഹൈസ്കൂള്‍ ഹെഡ് മാസ്റ്റര്‍...എല്ലാം പരിശോധിച്ച് അഡ്മിഷന്‍ തന്നു... നന്ദി പറഞ്ഞു അദ്ധേഹത്തിന്റെ ഓഫീസില്‍ നിന്ന് പുറത്തേക്കു നടക്കാനോരുങ്ങുമ്പോള്‍ അദ്ദേഹം അടുത്തേക്ക് വിളിച്ചു ശബ്ദം താഴ്ത്തി പറഞ്ഞു....ഫാക്റ്റ്ഈസ്ടേണ്‍ യു പി സ്കൂളിനെക്കാള്‍ അധികം മാവും പ്ലാവും പുളിമരവും ഫാക്റ്റ്ഹൈസ്കൂളിലുണ്ട്..നിന്റെ അവിടുത്തെ പരിപാടി ഇവിടെ ഇറക്കരുത്....ഭൂമി പിളര്‍ന്നു ഇല്ലാണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആദ്യമായും

അവസാനവും ആയി ആഗ്രഹിച്ചത്‌ അന്നായിരുന്നു......

Wednesday, 8 February 2012

ഒരു പരേഡ് കഥ

  • ഒരു ജോലി കിട്ടുന്നത് ഭാഗ്യം.....സര്‍ക്കാര്‍ ജോലി കിട്ടുകയെന്നാല്‍ മഹാഭാഗ്യം.....തൊഴിലന്വേഷിച്ച്‌ നടക്കുന്ന കാലത്ത് സര്‍ക്കാര്‍ ഏതു ജോലിയാണെങ്കിലും അപേക്ഷ അയക്കുന്നത് ശീലവുമാകും...ഇഷ്ട്ടമില്ലാത്ത തൊഴില്‍ ആണെങ്കിലും അപേക്ഷ അയക്കും....അങ്ങനെ പോലീസ് ജോലിക്ക് അയച്ചവരുണ്ട്.....കുറെയേറെ പേരെങ്കിലും മറ്റു ജോലി കിട്ടുന്നത് വരെ ഒരു ഇടത്താവളമായല്ലോ എന്ന് കരുതുന്നവര്‍....ചിലര്‍ ഇഷ്ട്ടത്തോടെ വരുന്നവര്‍ ....ചിലര്‍ വരുന്നത് നിവൃത്തികേട് കൊണ്ട്...അങ്ങനെ എല്ലാ വിഭാഗക്കാരെയും കൊണ്ട് ഞങ്ങളുടെ ട്രെയിനിങ്ങും ആരംഭിച്ചു...ആദ്യ പടിയായി സുന്ദരമായി പരിപാലിച്ചിരുന്ന തലമുടി അരസികന്‍ ബാര്‍ബര്‍ നിഷ്ക്കരുണം വെട്ടിത്തള്ളൂമ്പോള്‍ എല്ലാ ബാച്ചുകളിലെയും പോലെ നെടുവീര്‍പ്പുകളുയര്‍ന്നു.... വിട്ടുപോയ സാധനങ്ങള് വാങ്ങാന്‍‍കാന്റീനില്‍ ചെന്നപ്പോള്‍ കാന്റീനിലെ ഡ്യൂട്ടിക്കാരന്‍ എടുത്തു തന്നത് ഉജാലയുടെ നിരവധി ബോട്ടിലുകളും വരയിടാത്ത പേപ്പറിന്റെ വലിയ പാക്കറ്റും.....ട്രെയിനിംഗ് പീരിയഡില്‍ ഇതിനൊക്കെ ഇത്ര ഏറെ പ്രാധാന്യം ഉണ്ടെന്നു ബനിയനില്‍ മുക്കിയ ഉജാലയുടെ കാലി ബോട്ടിലുകളും ഇമ്പോസ്സിഷന്‍ എഴുതി തീര്‍ത്ത പേപ്പറുകളും കാണുമ്പോഴാണ് മനസ്സിലാകുന്നത്‌..അത് പോട്ടെ.....അങ്ങനെ ഗുരുക്കന്മാര്‍ ‍ബാലപാഠങ്ങള്‍ അഭ്യസിപ്പിക്കാന്‍ തുടങ്ങി....രാവിലത്തെ ചെറിയ ഓട്ടമൊക്കെക്കഴിഞ്ഞ് എക്സര്‍സായ്സുകളൊക്കെ ചെയ്തു ആദ്യഘട്ടം പിന്നിട്ടു....ചൂടന്‍ കഞ്ഞിയിലെക്കും കടലയിലെക്കും തലയിട്ടു ക്ഷീണമകറ്റി അടുത്ത ഘട്ടത്തിലേക്ക് കടന്നു...പരേഡ്...തിരുവനന്തപുരത്തുകാരന്‍ ഓഫീസര്‍ പരേഡ് നെക്കുറിച്ച് വിവരണം തുടങ്ങി.....മാര്‍ച്ച്‌ ചെയ്തു പോകുന്നത് പോലെ നടക്കാനാണ് ആദ്യം പറഞ്ഞത്...കൈകളൊക്കെ വീശ് ...കാല്‍ നേരെ വച്ച്....തലകള് ഉയര്‍ത്തി....ആജ്ഞകള്‍ അങ്ങനെയങ്ങനെ....ഇടക്ക് മുന്നില്‍ നടന്ന മാംസളമായ ശരീരത്തോട് കൂടിയ അഥവാ ബാലമംഗളത്തിലെ ഡിങ്കന്റെ ശരീരം പോലെയുള്ള ഒരുവനോട് ഓഫീസര്‍ ഷൌട്ട് ചെയ്യുന്നത് കേട്ടു....ഡേയ് ...നീ എന്തരു കാണിച്ചു നടക്കണത്‌....എടൊ കൈ വീശടോ....ഉയര്‍ത്തി.....നീ എന്തരു നടപ്പ് നടക്കണത്‌....പിന്നെ ഹവീല്‍ദാര്‍മാരോടായി ....ലവനോട് ചൊവ്വേ നടക്കാന്‍ പറയടെ....ആ തടിയന്‍...അവന്‍ തന്നെ.....എടെ നീ എന്തരു റോബോട്ട് നടക്കണപോലെ നടക്കണത്‌..... നിന്റെ പേര് പറയി....തടിയന്റെ നിഷ്ക്കളങ്കമായ മറുപടിയും പെട്ടെന്നായിരുന്നു......സര്‍...പേര് റോബര്‍ട്ട്‌ ഡിക്സണ്‍....വീട് നായരമ്പലം........
  • Monday, 6 February 2012

    അമ്പഴത്തിപ്പറമ്പ് മത്തായി മകന്‍ സേവി......

    ഒരിക്കല്‍ സബ്ജയിലില്‍ നിന്ന് ഒരു പ്രതിയെയും കൊണ്ട് കോടതിയില്‍ പോയി......അമ്പഴതിപ്പരമ്പ് മത്തായി മകന്‍ സേവി...അവിടെ കണ്ട പ്രതികളുടെയൊക്കെ വിശേഷം ഞങ്ങളോട് പറഞ്ഞു തന്നു സേവി...മടക്കയാത്രയില്‍ സേവി പറഞ്ഞു.....ഞാനീ കിടപ്പ് കുറെ കിടക്കേണ്ടി വരുമെന്ന് തോന്നു...ആരും വരില്ല സാറേ...മോളുടെ കല്യാണ മായിട്ടുണ്ട് ....ഞാന്‍ ഉണ്ടെങ്കില്‍ ചൊവ്വേ നടക്കില്ല...മദ്യവും കഞാവും ചെന്നാല്‍ എനിക്ക് ഭ്രാന്താണ്....ശല്യം ഒഴിഞ്ഞെന്നെ വീട്ടുകാര് കരുതു....അത് പറഞ്ഞപോള്‍ സേവിയൊന്നു ഇടറിയ പോലെ തോന്നി....ഇപ്പോഴത്തെ ഈ ജയില്‍ വാസത്തിനു കാരണം എന്തെന്ന് ഞാനന്വേഷിച്ചപ്പോള്‍ സേവി ആ കദന കഥ പറഞ്ഞു.....മദ്യവും കഞാവും ഇഴപിരിഞ്ഞു സേവിയുടെ തല ഇളക്കി മറിച്ച ഒരു ദിവസം സേവിക്കൊരാശ....സിനിമ ഒരെണ്ണം കാണണം...ഉച്ച വെയിലില്‍ ഒരാശ്വാസത്തിന് എയര്‍ കണ്ടീഷനരിന്റെ തണുപ്പില്‍ അല്‍പ്പം വിശ്രമിക്കണം....നേരെ തീയറ്റര് ലക്ഷ്യമാക്കി വച്ച് പിടിച്ചു.....പോകുന്ന വഴിയില്‍ തണലത്തു നില്‍ക്കുന്ന മാന്യമായി വേഷം ധരിച്ച ഒരാളോട് സേവി കുഴയുന്ന ശബ്ദത്തില്‍ സമയം ചോദിച്ചു....അയാള്‍ സേവിയെ സൂക്ഷിച്ചു നോക്കി....ഒന്നും മിണ്ടാതെ ദൂരേക്ക്‌ കണ്ണ് നട്ടു....സേവി പിന്നെയും ചോദിച്ചു....അയാള്‍ അപ്പോഴും ശ്രദ്ധിക്കാത്തത് പോലെ നിന്നു... ഉള്ളിലെ ലഹരി സേവിയുടെ ആത്മാഭിമാനത്തെ ഉണര്‍ത്തി....ആഹാ അത്രക്കായോ...എടൊ താന്‍ പൊട്ടനാണോടോ ....ടോ പൊട്ടാ തന്നോടല്ലേ ചോദിച്ചത്....സമയമെത്രയായീന്നു....പിന്നെ സേവിയുടെ പൂരപ്പാട്ടായിരുന്നു...അയാള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കാനോരുങ്ങിയപ്പോള്‍ സേവി പറഞ്ഞു...താന്‍ കുറെ ഒലത്തും...അപ്പൊ തനിക്കു ചെവി കേള്‍ക്കാമല്ലേ....പൂരപ്പാട്ടിന്റെ ലഹരിയില്‍ മതിമറന്നു നിന്ന 5 മിനിട്ടിനകം എവിടെയെന്നൊക്കെയാണെന്നറിയില്ല സാറേ...കുറെ ലൈറ്റ് ഇട്ടജീപ്പുകളും ബൈക്ക്കളും പാഞ്ഞെത്തി...പിന്നെയാണ് അറിഞ്ഞതുസാരെ...അതൊരു ജഡ്ജ് ആയിരുന്നു...കേടായ വാഹനം നന്നാക്കാന്‍ ഡ്രൈവര്‍ മെക്കാനിക്കിനെ വിളിക്കാന്‍ പോയപ്പോള്‍ തണലയ്തെക്കിറങ്ങി നിന്നതാരുന്നു ജഡ്ജ്...ഹാ...പറഞ്ഞിട്ടെന്തു കാര്യം..സമയം മോശമാ..അല്ലെങ്കിലും വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ.....സേവി പറഞ്ഞു നിര്‍ത്തി....

    Tuesday, 24 January 2012

    ചില കൊടിച്ചി കഥകള്‍

    സമര്‍പ്പണം....മുഴുത്ത അയലക്കഷണത്തില്‍ പുരട്ടിയ വിഷത്തിനാല്‍ ചതിക്കപ്പെട്ട ജിമ്മി പട്ടിക്ക്.....


    പ്രിയമുള്ളവരേ....ഞാന്‍ നിങ്ങളോട് പറയാന്‍ പോകുന്നത് ചില നായകളെ കുറിച്ചാണ്.....തിന്നുന്ന ചോറിനു നന്ദി കാണിക്കുമെന്നു

    പഴമക്കാരും പുതുമക്കാരും സര്‍ട്ടിഫിക്കറ്റ് നല്‍കിയ മൃഗമായത് കൊണ്ടാകണം....... ഉന്നതകുലജാതരുമായി അത്ര പരിചയം

    എനിക്ക് പോരാ...അത് കൊണ്ട് കൊടിച്ചികളെക്കുരിച്ചാണ് പറയുന്നത്........


    1 .ഒന്നാം കൊടിച്ചി....യു പി സ്കൂള് കാലത്ത് ഒരു കൊട്ടേഷന്‍ കിട്ടി....വീടിനടുത്തെ ലീലാമ്മ ചേടത്തിയുടെ വീട്ടില്‍ സസുഖം

    കഴിഞ്ഞു കൊണ്ടിരുന്ന ഒന്നാം കൊടിച്ചിക്കു ജീവിതത്തില്‍ നിന്ന് കുടിയിറക്ക് ഭീഷണി നേരിടേണ്ടി വന്നു....വധ ശിക്ഷക്കാണ്

    വീട്ടുകാര്‍ വിധിച്ചത്...ആരാച്ചാരായി നിയോഗിക്കപ്പെട്ടത് ഞാനും...രണ്ടു രൂപയാണ് കൂലി.....കൊടിച്ചിയെ ചാക്കിലാക്കി പുഴയില്‍ തള്ളണമെന്നാണ് നിര്‍ദേശം.....അങ്ങനെ കൊടിച്ചിയെ ചാക്കിലാക്കി പുഴയില്‍ തളളാന്‍ വഞ്ചിയില്‍ കയറി

    നടുപ്പുഴയിലെതിയപ്പോള്‍ മനസാക്ഷി രണ്ടു കുത്ത് കുത്തി....നീ, നീന്തല്‍ പഠിക്കാന്‍ നോക്കണ നേരത്ത് വെള്ളം കുടിച്ചു കണ്ണ്

    തള്ളാരുണ്ടല്ലോ...ഇതും ഒരു ജീവിയല്ലേ...ശരിയാണല്ലോ....കൊട്ടേഷന് പണം വാങ്ങിപ്പോയതും സിപ് അപ്പിന്റെ രൂപത്തില്‍

    വയറിനു അകത്തു പോയതും ഒരു നിമിഷം മറന്നു...കൊടിച്ചിയെയും കൊണ്ട് വീണ്ടും വീണ്ടും കരയിലെത്തി...പുഴയുടെ സമീപം അന്ന്

    വലിയകാടാണ്.....പള്ളി വക സ്ഥലം ആളനക്കമില്ലാതെ കാടായി തീര്‍ന്നിരിക്കുന്നു....വീട്ടില്‍ നിന്നും ദൂരെയുള്ള കാട്ടിലേക്ക്

    ഇവനെയങ്ങു നാട് കടത്താം...ചാക്ക് കെട്ടിന്റെ വള്ളി അല്പം അയച്ചിട്ട് ഞാന്‍ സൈക്കിളില്‍ കയറി പാഞ്ഞു ലീലാമ്മ ചേടത്തിയാരുടെ

    വീട്ടിലേക്ക്......കൊടിച്ചി കൂടെ

    വരരുതല്ലോ... നിര്‍ദാക്ഷിണ്യം കൊടിച്ചിയെ പുഴയില്‍ തള്ളിയത് ലീലാമ്മചേടത്തിയോടുംമക്കളോടും വിവരിച്ചു അവിടെ

    നിന്ന് സ്ഥലം വിട്ടു....രണ്ടു ദിവസം കഴിഞ്ഞു പള്ളി ഗ്രൗണ്ടില്‍ നിന്ന് ക്രിക്കറ്റ് കളിക്കവേ കൂട്ടുകാരന്‍ സിയാദ് പറഞ്ഞു...

    ലീലാമ്മ ചേടത്തി അന്വേഷിക്കുന്നുവെന്ന് ....ഞാന്‍ വിചാരിച്ചു ..പുതിയ വല്ല കൊട്ടേഷനുമാണോ ???. ഞാനവനോട്

    എന്തിനാന്നു വല്ലതും പറഞോടാന്ന് അന്വേഷിച്ചു....ഞാനെന്ന

    പ്രൊഫെഷണല്‍ കില്ലര്‍ ക്രൂരമായി കൊലപ്പെടുത്തിയ കൊടിച്ചി വഴിയൊന്നും തെറ്റാതെ വീട്ടിലെത്തി അതിന്റെ പതിവ് കിടപ്പ്

    സ്ഥലത്ത് വിശ്രമിക്കുന്നുണ്ട് പോലും......കാലമേറെ കഴിഞ്ഞു ചെടത്തിയാരുടെ ഓര്‍മയ്ക്ക് പരിക്കേല്‍ക്കുന്നതു വരെ

    റൂട്ട് തെറ്റിചു ഞാന്‍ ഗതാഗതം തുടര്‍ന്നു പോന്നു ...... ( തുടരും )

    Friday, 20 January 2012

    അഭിനയങ്ങള്‍ പാളിച്ചകള്‍.....

    ഗായകര്‍ പാടി അഭിനയിക്കുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയ ഏര്‍പ്പാടല്ല....ഗാന ഗന്ധര്‍വന്‍ കായംകുളം കൊച്ചുണ്ണിയില്‍ നല്ല സുറുമ എന്ന് നൃത്ത ചുവടുകള്‍ വച്ച് പാടി അഭിനയിച്ചിട്ടുണ്ട്....എന്റെ സ്വപ്നത്തിന്‍ താമര പൊയ്കയില്‍ എന്ന് അച്ചാണിയിലും ഗന്ധര്‍വന്‍ പാടി അഭിനയിച്ചു...ഈ തലമുറയിലെ വിജയ്‌ യേശുദാസ് മുതല്‍ സ്റ്റാര്‍ സിങ്ങര്‍ പിള്ളാര് വരെ സിനിമയില്‍ പാടി അഭിനയിക്കുന്നുണ്ട്...എം ടി യുടെ തൂലികയില്‍ വിരിഞ്ഞ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തില് ഗായകന്‍ ജയചന്ദ്രന്‍ അവതരിപ്പിച്ച നമ്പൂതിരി വേഷം ശ്രദ്ധിക്കപ്പെടുന്നതായിരുന്നു....ഉള്ളിലെ അഭിനയ ശേഷി മാഷ്‌ അന്നേ പ്രകടമാക്കിയതാണ്.....കാലമെത്ര കടന്നു പോയി....സംഗീത മത്സരങ്ങള്‍ യുവജനോത്സവ വേദികളില്‍ നിന്ന് വിഡ്ഢിപ്പെട്ടിക്കകത്തായി....മൊബൈല്‍ യുഗത്തില്‍ വിധി നിര്‍ണ്ണയിക്കാന്‍ പ്രേക്ഷകന്റെ എസ് എം എസ് വേണമെന്ന അനിവാര്യമാണെന്ന
    ഇടക്കിടെ അവതാരകക്കിളിയുടെ മുറവിളിയും ..... എല്ലാ ചാനലിലും മത്സരമാണ്....ഇതിനിടക്ക് രേറ്റിംഗ് താഴെപ്പോകാതിരിക്കാന്‍ എന്തൊക്കെ പെടാപ്പാടാണ്...കണ്ണ്
    എല്ലാം പ്രേക്ഷകന്റെ തീരുമാനതിനനുസരിച് വിധികളായി മാറുന്നു...നാല് ചക്രം കൂടുതല്‍ കിട്ടുമ്പോ ചാനല്‍ മാറുന്ന സംഗതി ഉള്ളവരും, ഇല്ലാത്തവരും പറയുന്ന വിമര്‍ശനങ്ങല് കേട്ട് സംഗീത ആസ്വാദനം ശീലമാക്കിയവരാന് നമ്മള്‍....സ്റീഫന്‍ ദേവസ്സിയുടെ മാന്ത്രിക വിരലേട്ടു തുടക്കം കുറിച്ച അമ്മ ചാനലിലെ പാട്ട് മത്സരത്തിനു പാടാന്‍ കൊലവെരിയുമായി വന്ന പയ്യന്റെ മുന്നില്‍ ജയചന്ദ്രന്‍ മാഷ്ന്റെ പ്രകടനം ...ഹോ......അദ്ദേഹത്തിന് ആ ഗാനം ബോധിച്ചില്ലാത്രെ....അമ്മ ചാനലില്‍ കൊലവെരി പാടേണ്ട ആവശ്യമില്ല പോലും..ഞാന്‍ പോവ്വാ ന്നു പറഞ്ഞു നടുത്തളത്തില്‍ ഇറങ്ങിയ ആള് ,പാട്ട് കഴിഞ്ഞു ഏറ്റവും കൂടുതല്‍ മാര്‍ക്ക് ദാനം ചെയ്തത് ആര് രചിച്ച സ്ക്രിപ്റ്റിന്റെ പിന്ബലത്തിലാണ്....ഉദാത്തമായ സൃഷ്ട്ടിയല്ല കൊലവെരിപ്പാട്ടെങ്കിലും രണ്ടു കോടി ആളുകള്‍ കണ്ടതും രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ പാട്ടുകാരന് വിരുന്നു നല്കിയതും ഈ സൃഷ്ട്ടി തീരെ മോശമല്ല എന്ന പൊതു അഭിപ്രായത്തിന്റെ പ്രതിഫലനമായിട്ടെങ്കിലും കാണേണ്ടതായിരുന്നു...ഇനി കൊതിക്കെരുവാണോ....പുതിയ കാലത്തിനു ചേരാത്തത് കൊണ്ടാണോന്നറിയില്ല....അതില്‍ മാഷിന്റെ അഭിനയം മോശമായിരുന്നു...നാടകീയത മുഴച്ചു നിന്നിരുന്നു....നന്നാക്കാനുണ്ട്.. അഭിനയം പഠിക്കാന്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോഴുമുണ്ട്....ചുരുക്കം ഇത്രേയുള്ളൂ...സംഗതി പോരാ...

    Wednesday, 18 January 2012

    ചില ഹെല്‍മെറ്റ്‌ വിശേഷങ്ങള്....

    ഒരു ഇരുചക്ര വാഹനം സ്വന്തമാക്കുക എന്ന സ്വപ്നം സാക്ഷാല്‍ക്കരിച്ചത് കുറെ വര്ഷം മുന്നേയാണ്‌.............വണ്ടി ഓടി തുടങ്ങിയപ്പോഴേ പോലീസ് ട്രെയിനിങ്ങിനുള്ള കത്ത് വന്നു....ട്രെയിനിംഗ് ക്യാമ്പില്‍, യമഹ ബൈക്ക് ഓടിച്ചു നടക്കുന്നത് സ്വപ്നം കാണാനല്ലേ പറ്റു...ട്രെയിനിങ്ങിന്റെ ആദ്യ ഘട്ട ഇടവേളക്കു കണ്ണൂര് നിന്ന് നാട്ടിലേക്ക് തീവണ്ടി കയറുമ്പോള്‍ വണ്ടിയോടിച്ചു നടക്കുന്നതിന്റെ ത്രില്ലായിരുന്നു മനസ്സില്‍.....നാട്ടിലെത്തിയപ്പോള്‍ എനിക്കായി ഒരു ഹെല്‍മെറ്റ്‌ കരുതിയിരുന്നു പിതാവ്....കൊള്ളാം......അളവ് കൃത്യമാണ്...ഹെല്‍മെറ്റ്‌ ഉപയോഗിക്കനമെന്നുള്ള നിയമം ഇന്നത്തെയത്ര കര്‍ശനമല്ലാതിരുന്നിട്ടു കൂടി ഞാന്‍ ഹെല്‍മെറ്റ്‌ വച്ച് യാത്ര ചെയ്തു....ദൂരങ്ങള്‍ ഒരു പാട് പിന്നിട്ടു....ഒരു രാവിലെ ജോലി സ്ഥലത്തേക്ക് ബൈക്കില്‍ 
    പോയ എന്നെ എന്നെക്കാള്‍ ജോലിത്തിരക്കുളള ഒരുവന്റെ കാറ് ഒരു അമ്പസ്സദര്‍ കാറിന്റെ ഇടതു വശത്ത് കൂടെ ഓവര്‍ ടേക്ക് ചെയ്തു ഇടിച്ചു തെറിപ്പിച്ചപ്പോഴും ആകാശ കാഴ്ച കണ്ടു ഭൂമിയിലേക്ക്‌ തലയടിച്ചു ക്രാഷ് ലാണ്ടിംഗ് നടത്തിയപ്പോഴും എന്റെ തല ഹെല്മെടിനുള്ളില്‍ സുരക്ഷിതമായിരുന്നു.ഹെല്‍മെറ്റിന്റെ മുന്‍ഭാഗത്ത്‌ നിന്ന് ടാര്‍ റോഡ്‌ കൊണ്ട് പോയ പ്ലാസ്റിക് കണ്ടു ആലോചിച്ചു ഞെട്ടിയിടുണ്ട്...എന്റെ തലയായിരുന്നു എങ്കില്‍ എന്താകുമായിരുന്നു...ഒരു വിവാഹ പാര്‍ട്ടി നടക്കുന്നിടത്ത് വാഹനം പാര്‍ക്ക് ചെയ്യുന്നിടത്ത് വാഹനം ഒതുക്കി ഹെല്‍മെറ്റ്‌ അതില്‍ കൊളുത്തി നീങ്ങുമ്പോള്‍ ഒരു ഉള്‍വിളി...ആരെങ്കിലും അടിച്ചു മാറ്റിയാലോ????.....പതുക്കെ വാഹനത്തില്‍ നിന്നൂരി ഹാളിന്റെ ഒരു മൂലയിലുള്ള വാതിലിനു മറയില്‍ ഒളിപ്പിച്ചു വച്ചു...കൊള്ളാം ...എല്ലാം ഭദ്രമായി...സുഭിക്ഷമായ ഭക്ഷണമൊക്കെ കഴിഞ്ഞു സുഹൃത്തുക്കളോട് യാത്ര പറഞ്ഞു വാഹനത്തിനടുത്തേക്ക് ചെന്നു. ഹോ.ഹെല്‍മെറ്റ്‌ ഹാളിലാനല്ലോ...വാതിലിനു മറയില്‍ ചെന്നു നോക്കിയപ്പോള്‍ മനസ്സിലായി....ആരോ അത്യാവശ്യക്കാരന്‍ അടിച്ചു മാറ്റിയിരിക്കുന്നു...ഇന്നും നാട്ടിലൂടെ പായുന്ന വാഹനങ്ങളില്‍ ഞാനെന്റെ തലയുടെ കാവല്‍ക്കാരനായ ഹെല്‍മെറ്റ്‌ തിരയാറുണ്ട്...ഇന്നു ട്രാഫിക് ഡ്യൂട്ടിക്ക് നില്‍ക്കുമ്പോള്‍ കാണുന്ന കാഴ്ചകള് സത്യത്തില്‍ ഉളവാക്കുന്ന അസ്വസ്ഥത എത്രയാണെന്ന് പറയുക വയ്യ.....ചിലര്‍ ഹെല്‍മെറ്റ്‌ തങ്ങളുടെ കയ്യിലൂടെയും മിററിലൂടെയും കോര്‍ത്തിട്ടു വാഹനവുമായി പറക്കുന്നു..വഴിയരികിലെ വിലക്കുറവു നോക്കി സ്വന്തമാക്കിയ വ്യാജനുമായി ചിലര്‍......മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ ബലത്തില്‍ ചിലര്‍.....ഡാഷ് ഹണ്ട് നായയുടെ ചെവിയെ അനുസ്മരിപ്പിച്ചു കൊണ്ട് ചിന്‍ സ്ട്രാപ് ഇടാതെ ചിലര്‍.....തൊപ്പി പോലെ ഹെല്‍മെറ്റ്‌ ധരിച്ചു കൊണ്ട് ചിലര്‍......ഇവരെയൊക്കെ പറഞ്ഞു നന്നാക്കാംഎന്നുള്ള അമിതമായ വിശ്വാസമില്ലെങ്കിലും അതിനു ശ്രമിക്കാറുണ്ട്....പക്ഷെ ഹെല്‍മെറ്റ്‌ ധരിക്കാതെ വന്ന ഒരുവനോട് ചോദിക്കാനാഞ്ഞ ഞാനെന്റെ കൈ പെട്ടെന്ന് തന്നെ താഴ്ത്തി...പുതുതായി ഫിറ്റ്‌ ചെയ്ത വിഗ് ഉടയാതെ ഇരിക്കാന്‍ ,പിന്നിലിരിക്കുന്ന ഭാര്യക്ക് ഹെല്‍മെറ്റ്‌ കൈമാറിയ അവനോടു ഞാനെന്താ പറയേണ്ടത്.... എന്നാലും മനസ്സില്‍ പറഞ്ഞു....തലയുണ്ടെങ്കിലെ വിഗ് വെക്കാന്‍ പറ്റു......
    കുട്ടിക്കാലത്ത് സമീപത്തുള്ള ഫാക്ടറികളുടെ ഗേറ്റില്‍ സെക്യൂരിറ്റി പണി നോക്കിയിരുന്ന ഗൂര്‍ഖകളെ കണ്ടിട്ടുണ്ട്....താല്‍ക്കാലിക ലാഭത്തിനായി വസ്ത്രങ്ങള്‍ അന്വേഷിച്ചു നഗരത്തിലൂടെ നടന്ന വഴിയില്‍ ടിബറ്റന്‍ കാരെ കണ്ടു..മലയാളി പിന്മാറിയ കേബിള്‍ ഇടാനുള്ള കുഴികളുടെ പണിക്കും കൂലിവേലക്കും തമിഴന്മാരുടെ ആധിപത്യം കണ്ടു...തമിഴന്‍ കൂലി കൂട്ടി മലയാളിയേക്കാള്‍ മിടുക്കനാകാന്‍ നോക്കിയപ്പോള്‍ അങ്ങ് ബീഹാറില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും തമിഴനോളം പോന്ന ലക്ഷണം ഉള്ളതും ഇല്ലാത്തതുമായ മനുഷ്യ യന്ത്രങ്ങളെ ഇറക്കുമതി ചെയ്തു കണ്ടു....ഹോട്ടെലുകളില്‍ വിശപ്പകറ്റാനിരുന്നപ്പോള്‍ ടേബിള്‍ വൃത്തിയാക്കാന്‍ ആസാമികളെയും കണ്ടു.....മേസണ്‍ ആയും പ്ലുംബെര്‍ ആയും വടക്കന്മാരെ കണ്ടു... പക്ഷെ ഇതെല്ലാം സഹിക്കാം....ഇന്നലെ എറണാകുളം ടൌണ്‍ ഹാളിനു മുന്നില്‍ ട്രാഫിക് ഡ്യൂട്ടിക്ക് നില്‍ക്കവേ ബസ്‌ സ്റ്റോപ്പില്‍ നിന്ന് ഇറക്കി നിര്‍ത്തിയ ബസിനെ നോക്കി മുന്നോട്ടു കെട്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ട എന്നെ നോക്കി തലയാട്ടിയ നേപ്പാളിയെ കണ്ടപ്പോള്‍ അന്തം വിട്ടു പോയി.......ഡോര്‍ ചെക്കര്‍ ,ക്ലീനര്‍ അഥവാ മലയാളികളുടെ സ്വന്തം കിളി ആയിരുന്നു ആ നേപ്പാളി.......
    ദാഹം പണ്ടേ കൂടുതലായ എന്റെ ഹീറോ ഹോണ്ടയ്ക്ക് ദാഹ ശമനി വാങ്ങാനായി കമ്പനി വഹ പമ്പില്‍ കയറി...ക്യു സിസ്റ്റം പാലിക്കുന്നതില്‍ കണിശത പുലര്‍ത്തുന്ന പമ്പ് ജീവനക്കാരന്‍ പയ്യന്‍ എന്റെ ആവശ്യത്തെ നിഷ്ക്കരുണം തള്ളി എന്റെ മുന്നിലുണ്ടായിരുന്ന അംബാസടര്‍ കാറിന്റെ ഡ്രൈവര്‍ സീറ്റില്‍ നിന്നിറങ്ങി ഡിക്കി തുറന്നു ഇന്ധനടാങ്കു തുറന്നു കൊടുക്കുന്നത് വരെ എന്റെ ക്ഷമ പരീക്ഷിച്ചു.....പിന്നെ വിചാരിച്ചു ..പോട്ടെ....അവനെ തെറ്റ് പറയുന്നതെന്തിന്...അവന്‍ അവന്റെ ജോലി കൃത്യമായി ചെയ്യുന്നു......എന്റെ അക്ഷമക്ക് അവനെന്തു പിഴച്ചു...ഉച്ച ഭക്ഷണം കഴിക്കാതിരുന്ന ക്ഷീണത്തില്‍ ബൈക്കില്‍ വളഞ്ഞിരുന്നു നൂറു രൂപക്ക് എന്ന് പറഞ്ഞപ്പോള്‍ വാച്ചിന്റെ മാതൃകയിലുള്ള സാങ്കേതിക വിദ്യയുടെ സഹായത്താല്‍ എല്ലാ ആചാര മര്യാദകളും പാലിച്ചു കൊണ്ട് അവന്‍ എന്റെ സഹാചാരിക്ക് കുടിനീര് പകര്‍ന്നു.....റീഡിങ്ങിലേക്ക് എന്റെ കണ്ണുകള്‍ പതിവുപോലെ സഞ്ചരിച്ചു...രണ്ടേകാല്‍ ലിറ്റര്‍....മനക്കണക്ക് കൂട്ടിയപ്പോള്‍ തന്നെ ഒരപായ മണി മുഴങ്ങി....പയ്യന്‍സും അതിലേക്കു നോക്കി....പിന്നെ സ്വരം താഴ്ത്തിപ്പറഞ്ഞു....ചേട്ടാ...ഒരബദ്ധം പറ്റി....പെട്രോളിന് പകരം ടാങ്കിലേക്ക് പോയത് ഡീസല്‍ ആണ്..വാഹനം കസ്റ്റമേഴ്സ് ആരും കാണാതെ പുംബിന്റെ പിന്നാംബുരതെക്ക് കൊണ്ട് പോയി ആര് കാണാതെ നീളന്‍ ഹോസ് കൊണ്ട് വലിച്ചു വലിയ കപ്പിലേക്ക് പകര്‍ന്നു.....ശേ....ഞാന്‍ കാരണം ചേട്ടന്റെ സമയം ഒരു പാട് പോയല്ലേ എന്നിങ്ങനെ പയ്യന്‍സ് എന്നെ സമാധാനിപ്പിക്കാന്‍ സ്വയം പഴി പറഞ്ഞു കൊണ്ടിരുന്നു....പമ്പിലെ ഓഫീസ് ജീവനക്കാരി ഈ കാഴ്ച കണ്ടു വന്നു അവന്റെ ചെവിയിലിറുക്കി...നീയിന്നും കാശ് കളഞ്ഞല്ലേ എന്നൊരു ചോദ്യവും പാസ്സാക്കി അവളുടെ വഴിയെ പോയി....കാര്യം മനസ്സിലാകാതെ നിന്ന എന്നോട് അവന്‍ പറഞ്ഞതിതാണ്....ഞാന്‍ പലവട്ടം ഇവരോട് പറഞ്ഞതാണ്....രണ്ടും കൂടി നിറക്കുന്നിടത് എന്നെ നിര്‍ത്തല്ലേ നിര്‍ത്തല്ലേ എന്ന്.....ഞാനീ പണി നിര്‍ത്താന്‍ പോകുവാണ്‌....കാശ് മുഴുവന്‍ ഇവിടെ കൊടുക്കാനെ തികയു..ഈ സാധനം ഇനി വിറകു കത്തിക്കാനെടുക്കാം......ഇത്രയൊക്കെ പറയാന്‍ ഇവനെ പ്രേരിപ്പിച്ചതെന്താണ് എന്ന് ചിന്തിച്ച എന്നോട് അവന്‍ ഇതു കൂടി പറഞ്ഞു...കഴിഞ്ഞ ദിവസം ഡീസല്‍ കാറില്‍ അവനൊഴിച്ചത് പെട്രോള്‍ ആണെന്ന്........ .
    തിരക്കേറിയ എറണാകുളം നോര്‍ത്ത് ഓവര്‍ ബ്രിഡ്ജ്നു മുകളിലൂടെ വരുന്ന വാഹനങ്ങളില്‍ ഒരു കാറിനു നേരെ എന്റെ ട്രാഫിക് ഡ്യൂട്ടിക്കാരന്‍ സഹപ്രവര്‍ത്തകന്‍ കൈ കാണിച്ചു...ആ വാഹനത്തിന്റെ ഡ്രൈവര്‍ മൊബൈല്‍ ഫോണിലൂടെ സംസാരിച്ചാണ് വാഹനമോടിച്ചിരുന്നത്......വാഹനം റോഡിനരികിലേക്ക് ഒതുക്കിയിടാന്‍ ദൂരെ നിന്ന് തന്നെ കൈ കൊണ്ട് നിര്‍ദേശം നല്‍കി....കാറിന്റെ വേഗത കുറച്ചു റോഡിന്‍റെ അരികിലേക്ക് ഒതുക്കിയിടാന്‍ ഒരുങ്ങിയ ഡ്രൈവര്‍ പെട്ടെന്ന് തന്നെ നയം മാറ്റി സമീപത്തു തന്നെയുള്ള പെട്രോള്‍ ബങ്കിന്റെ വീതിയുള്ള ഭാഗത്ത്‌ കൂടെ വാഹനം യുവാക്കളെ വെല്ലുന്ന രീതിയില്‍ പായിച്ചു....സുഹൃത്ത്‌ ഉടന്‍ തന്നെ വയര്‍ലെസ്സിലൂടെ അടുത്ത പോയിന്റിലേക്ക് വിളിച്ചു പറഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം.....ആളും വാഹനവും ഏതോ ഊടു വഴിയിലൂടെ രക്ഷപ്പെട്ടു കളഞ്ഞു.... ....ഈ സംഭവ കഥയില്‍ എന്നെ ചിരിപ്പിച്ചത് മറ്റൊന്നുമല്ല.....എന്റെ സുഹൃത്തിനെ വെട്ടിച്ചു കടന്നു കളഞ്ഞ ആ വാഹനം ഓടിച്ചിരുന്നത് ഒരു വികാരിയച്ചനായിരുന്നു......അച്ഛനെ ആ നിമിഷം സാത്താന്‍ കീഴടക്കികളഞ്ഞതാണോ എന്തോ...നിങ്ങള്‍ക്കെന്തു തോന്നുന്നു.????....