Sunday, 14 October 2012

വലിയ പാട് തന്നെ മാഷേ ..

വലിയ പാട് തന്നെ മാഷേ ..


പുകവലി ശീലമാക്കിയ എന്‍റെ പിതാവ് മഞ്ഞക്കാജ എന്ന ബീഡിയാണ്  തന്റെ സ്വന്തം ബ്രാന്‍ഡ്‌ ആയി  സ്വീകരിച്ചിരുന്നത്....കഷ്ട്ടപ്പാടിന്റെ ആ കാലത്ത് വീട്ടിലെ കോഴി മുട്ടയിടാന്‍ കാത്തിരിക്കും...മുട്ടയിട്ടാല്‍ മഞ്ഞക്കാജക്കുള്ള വകുപ്പായി....അബ്ദുല്‍ ഖാദര്‍ എന്ന പെട്ടിക്കടക്കാരനെ നാട്ടില്‍ കുടിയേറി  പാര്‍ത്ത തമിഴര്‍ വിളിച്ചിരുന്നത്‌ തുളുക്കന്‍ എന്നായിരുന്നു.... മുട്ടയുമായി നേരെ തുളുക്കന്റെ കടയിലേക്ക് ചെന്ന് ബീഡി വാങ്ങും....ഓംലെറ്റ്‌ ഉണ്ടാക്കുന്ന വിദ്യ സ്കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ  അഭ്യസിച്ചിരുന്നു .. മുട്ട ബീഡിയായില്ലെങ്കില്‍  ഓംലെറ്റ്‌ ആയി എന്‍റെ വയറ്റില്‍ എത്തുമായിരുന്നു....വീട്ടില്‍ അറക്കപ്പൊടി അടുപ്പ് കത്തിക്കുന്നതിന് മരം അറുക്കുമ്പോള്‍ കിട്ടുന്ന പൊടി അഥവാ അറക്കപ്പൊടി  എത്തിച്ചിരുന്നത് കൃഷ്ണന്‍ നായര്‍ എന്നൊരു ആളാണ്‌  ...എല്ലാ വീട്ടിലും അറക്കപ്പൊടി എത്തും...വിറകു വേണ്ടവര്‍ക്ക് വിറക്...എല്ലാം  ചുമട്ടുകാര്‍ വീട്ടില്‍എത്തിക്കും....ഒരു മാസവും രണ്ടു മാസവുമൊക്കെ അത് കൊണ്ട് ആളുകള്‍ തള്ളി നീക്കും.........അറക്കപ്പൊടി അഴിച്ചിട്ടാല്‍ അതിനൊരു ചൂടുണ്ടാകും,,അതില്‍ കാല്‍ പൂഴ്ത്തി നില്‍ക്കാന്‍ ഒരു രസമാണ്...പിന്നെ അതൊക്കെ വാരിക്കെട്ടി ചാക്കില്‍ നിറച്ചു ഒരു മൂലയ്ക്ക് സ്ഥാപിക്കും....ഇന്നത്തെ പോലെയല്ല....മണ്ണെണ്ണ ഫില്ലറില്‍ ഇറ്റിക്കേണ്ട സാഹചര്യം അന്നില്ല...അറക്കപ്പൊടി കുറ്റി നിറച്ചു വിറക് വച്ച്  മണ്ണെണ്ണയൊഴിച്ചു  തീ കൊടുത്താല്‍ പിന്നെ ആ പൊടി കത്തിതീരുന്നതിനു മുന്‍പ് വീട്ടിലെ  എല്ലാ പാചക പരിപാടികളും കഴിഞ്ഞിട്ടുണ്ടാകും...ആയുസ്സ് നീട്ടിക്കൊടുക്കാന്‍ വെള്ളം ഒഴിച്ച് പൊടി തല്‍ക്കാലത്തേക്ക്  കെടുത്തി  വെക്കും ..എനിക്കന്നു ആകെയറിയാവുന്ന  ഓംലെറ്റ്‌ മെയ്‌കിംഗ്‌  നടക്കുന്നത് ഈ അറക്കപ്പൊടി അടുപ്പിലായിരുന്നു....അതൊരു കാലം...ഇന്നിപ്പോ ഗ്യാസ് അടുപ്പായി...സൌകര്യങ്ങളായി...അങ്ങനെയിരിക്കുമ്പോ ദാ വരണ്  നിയന്ത്രണങ്ങള്...സബ്സിഡി എടുത്തു കളയുമെന്നോ...കുറ്റിയുടെ എണ്ണത്തില്‍ കുറവ് വരുത്തുമെന്നോ..അങ്ങനെയങ്ങനെ....നാടൊട്ടുക്കും പ്രതിഷേധം....ഞങ്ങളും പ്രതിഷേധിക്കാന്‍ തീരുമാനിച്ചു....നമുക്ക് പണ്ടത്തെ അറക്കപ്പൊടി അടുപ്പ് കത്തിച്ചു അതില്‍ ഭക്ഷണം പാചകം ചെയ്തു പ്രതിഷേധിക്കാം...കൊള്ളാം നല്ല ഐഡിയ ..അങ്ങനെ അറക്കപ്പൊടി കുറ്റിക്ക് വേണ്ടിയുള്ള അന്വേഷണമായി...പെട്ടെന്ന്  തീരുമാനിച്ചതല്ലേ....കിട്ടാന്‍ വലിയ പാടാന്...ആരുടെ വീട്ടിലുമില്ല...അപ്പോഴാണ്‌ ഒരാള്‍ പറഞ്ഞത്...പഴയ ഇരുമ്പിന്റെ പെയിന്‍റ് പാട്ട എടുത്തു കുറ്റിയാക്കിയതൊരെണ്ണം  വീട്ടിലുണ്ട് എന്നൊരാള്‍ പറഞ്ഞു...പക്ഷെ ,ആ പതിമൂന്നാം മണിക്കൂറില്‍ ഞങ്ങള്‍ തോറ്റു പോയത് അറക്കപ്പൊടിയുടെ  മുന്നിലായിരുന്നു....കൃഷ്ണന്‍ നായര്‍ ചേട്ടന്‍   വൃദ്ധനായി  ഇന്നുമുണ്ടെങ്കിലും    ഗ്യാസ് ആധിപത്യത്തില്‍  കീഴടങ്ങിയ  അറക്കപ്പൊടി ബിസിനെസ്സ് അദ്ദേഹം പണ്ടേ നിര്‍ത്തിയിരുന്നു...ഇന്നിപ്പോള്‍ ചിന്തയിതാണ്....അറക്കപ്പൊടിയൊക്കെ   ഫര്‍ണ്ണിചര്‍ ആയി രൂപം മാറുന്ന ഈ കാലത്ത് അറക്കപ്പൊടിക്കുറ്റി  വാങ്ങാന്‍  കിട്ടിയേക്കും..പക്ഷെ നിറക്കാന്‍ പൊടി എങ്ങനെ സംഘടിപ്പിക്കും....തിരക്കിനിടയില്‍ നമുക്കെവിടെ ഇതന്വേഷിച്ചു  പോകാന്‍ സമയം....വലിയ പാട് തന്നെ മാഷേ...

ഒരു നുണക്കഥ


ഒരു നുണക്കഥ 

 ഇതൊരു ചൈനീസ്‌ നാടോടിക്കഥയാണ്...
ചൈനയിലെ ഒരു മദ്യശാലയിലിരുന്നു ഇരുന്നു കുറേപ്പേര്‍ മത്സരിച്ചു വീഞ്ഞ് കുടിക്കുകയാണ്....ആഘോഷം മുറുകിയപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു....ഇനി നമുക്ക് രസകരങ്ങളായ കഥകള്‍ പറയാം...പറയുന്ന കഥ നുണക്കഥയായിരിക്കണം ...ആരും വിശ്വസിക്കാനും പാടില്ല...അഥവാ വിശ്വസിച്ചാല്‍ പിഴയായി വീഞ്ഞ് നല്‍കേണ്ടി വരും....തുടര്‍ന്ന് ഓരോരുത്തരായി ബഡായികള്‍ പറഞ്ഞു തുടങ്ങി...നുണക്കഥകള്‍ അരങ്ങു തകര്‍ക്കുന്നത് കേട്ട് അസ്വസ്ഥനായ ചിയാന്‍ഗ് സെന്‍ എന്നൊരു ചെറുപ്പക്കാരന്‍ അവരോടു നുണക്കഥകള്‍ നിര്‍ത്താന്‍ ശബ്ദമുയര്‍ത്തി ആവശ്യപ്പെട്ടു..തുടര്‍ന്നയാള്‍ പറഞ്ഞു...ഇനി ഞാനൊരു കഥ പറയാം...നുണക്കഥയൊന്നുമല്ല കേട്ട് രസിക്കാന്‍ ...എന്‍റെ ജീവിതത്തില്‍ നടന്ന സംഭവമാണ്....തുടര്‍ന്നയാള്‍ കഥപറയാന്‍ തുടങ്ങി.....


ഒരിക്കല്‍ ഞാനും എന്‍റ
െ കൂട്ടുകാരനും ചേര്‍ന്നൊരു യാത്ര പോയി....മനോഹരമായ കാഴ്ചകള്‍ കണ്ടു രസിച്ചങ്ങനെ നടക്കുമ്പോള്‍ ദൂരെ നിന്ന് മനോഹരമായ ഒരു പാട്ട് കേട്ടു ....നോക്കുമ്പോള്‍ സുന്ദരിയായ ഒരു പെണ്‍കുട്ടി....ഹാ...എന്തൊരു സൗന്ദര്യം..ഇവള്‍ മനുഷ്യ സ്ത്രീ തന്നെയാണോ...അതോ വല്ല ദേവതയോ....അവളുടെ പാട്ട് കേട്ടു ,അവളുടെ ഭംഗിയില്‍ മതിമയങ്ങി ഞാനങ്ങനെ കുറെ നേരം നടന്നു...കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ അവളെ പേരെടുത്തു വിളിച്ചു.....അത് കേട്ടു അവള്‍ പെട്ടെന്ന് ഓടിപ്പോയി....ഞാന്‍ എന്‍റെ കൂട്ടുകാരനെ അന്വേഷിച്ചപ്പോഴാണ് മനസ്സിലായത്‌ ....എനിക്ക് വഴി തെറ്റിയിരിക്കുന്നു...അലഞ്ഞു തിരിഞ്ഞു നടന്നു ഒടുവില്‍ വിശന്നു തളര്‍ന്നു ഞാനൊരു മരച്ചുവട്ടില്‍ കിടന്നു....ക്ഷീണം കൊണ്ട് പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി....രാത്രി ഏറെ നേരമായിക്കാണണം...എന്‍റെ ദേഹത്ത് എന്തോ കുത്തുന്ന പോലെ തോന്നി...ശരീരമാകെ ചൊറിയുന്ന പോലെ...ദേഹം ആകെ വലിഞ്ഞു മുറുകുന്നു...പിന്നെ പിന്നെ എന്‍റെ ശരീരത്തും മുഖത്തും രോമം വന്നു നിറഞ്ഞു.....ആകെ ഒരു മാറ്റം...ദൈവമേ...ഞാനൊരു കടുവയായിട്ടാണല്ലോ മാറിയിരിക്കുന്നത്...ഹോ...എന്തൊരു കരുത്ത് ...ഏതായാലും കൊള്ളാം...ഇത്രയും നാള്‍ ഒരു മനുഷ്യനായി ജീവിച്ചതല്ലേ...ഇനി കടുവയായി ഒന്ന് ജീവിച്ചു നോക്കാം..ഒരു കൌതുകം...നല്ല വിശപ്പുണ്ടല്ലോ...എന്താണൊന്നു കഴിക്കുക....ഞാന്‍ കുറെ നേരം അലഞ്ഞു തിരിഞ്ഞു...അങ്ങനെ നടക്കുന്ന വഴിക്ക് ഒരു പശു പുല്ലു തിന്നു കൊണ്ട് നില്‍ക്കുന്നു....എന്‍റെ വായില്‍ വെള്ളമൂറി...ഞാനൊരു മനുഷ്യനാണെന്നതു മറന്നു....ആ പശുവിന്റെ മേല്‍ ചാടി വീണു അതിനെ കൊന്നു മാംസവും രക്തവും രുചിച്ചു....പശുവിനെ ആക്രമിക്കുന്ന സമയം അതിന്റെ കരച്ചില്‍ ആരോ കേട്ടിരിക്കണം...നാട്ടുകാര്‍ ഉണര്‍ന്നു...പശുവിന്റെ ശരീരം കണ്ടു അവര്‍ കടുവ ഇറങ്ങിയിട്ടുണ്ട് എന്ന് വിളിച്ചു കൂവി....ആളുകള്‍ ആയുധങ്ങളുമായി ഒച്ച വെച്ച് വന്നപ്പോഴേക്കും ഞാന്‍ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു...എനിക്കെന്നോടു തന്നെ അറപ്പ് തോന്നി....ഞാനൊരു പശുവിനെ കൊന്ന് അതിന്റെ മാംസം ഭക്ഷിച്ചിരിക്കുന്നു....ഛെ...മനസ്സിനോട് തര്‍ക്കിച്ചു അവസാനം ഞാന്‍ ഒരു കല്ലിടുക്കിലേക്ക് കയറി കിടന്നുറങ്ങി....

                                       പിറ്റേന്ന് നേരം വെളുത്തപ്പോള്‍ ഞാന്‍ പതുക്കെ പുറത്തിറങ്ങി....ആരും കാണാതെ കുറച്ചു നേരം നടന്നു...പെട്ടെന്ന് മനോഹരമായ പാട്ട് കേട്ട്..ഇതു അവളല്ലേ...ആ സുന്ദരി...ഞാന്‍ പാട്ട് കേട്ട ദിക്കിലേക്ക് ഓടി ചെന്ന്..അതവള്‍ തന്നെ...എനിക്കവളോട് പ്രേമം തോന്നി..അവളോട്‌ എന്റെ ഇഷ്ട്ടം അറിയിക്കാം....ഞാന്‍ പതുക്കെ അവളുടെ പിന്നില്‍ ചെന്ന് അവളെ വിളിച്ചു...പെട്ടെന്ന് അവള്‍ കടുവാ കടുവാ എന്ന് അലറി നിലവിളിച്ചു കൊണ്ട് ഓടിയപോഴാനു ഞാന്‍ കടുവയായി മാറിയെന്ന ബോധം എനിക്ക് വന്നത്...അവള്‍ പറഞ്ഞത് കൊണ്ടായിരിക്കണം നാട്ടുകാര്‍ സംഘടിച്ചു എനിക്ക് വേണ്ടിയുള്ള അന്വേഷണമായി....അവര്‍ വേട്ടക്കാരനായ ചങ്ഗ് ചുവിനെ എന്നെ പിടിക്കാനായി കൊണ്ട് വന്നു...നാല് പാട് നിന്നും തീയിട്ടു ചങ്ഗ് ചു എന്നെ കുരുക്കിയതാണ്...പക്ഷെ തോക്ക് എടുത്തു പ്രയോഗിക്കുന്നതിനു മുന്‍പേ ഞാനയാളെ ആക്രമിച്ചു...ആ പോരാട്ടത്തില്‍ ഞാനയാളെ കടിച്ചു കീറി കൊന്നു...ഞാന്‍ അവിട് നിന്ന് ഓടി ഓടി ആ പഴയ മരച്ചുവട്ടിലെത്തി...ക്ഷീണം കാരണം അവിടെ കിടന്നുറങ്ങി...നേരം വെളുത്തപ്പോള്‍ ഞാനെഴുന്നേറ്റത് ചിയാന്ഗ് എന്ന പഴയ മനുഷ്യനായിട്ടായിരുന്നു....

ചിയാന്ഗ് ഇതു പറഞ്ഞു നിര്‍ത്തിയത്  ഉള്ളിലുണ്ടായിരുന്ന എന്തോ ഭാരം ഒഴിഞ്ഞ പോലെയാണ്...നല്ല അസ്സല് നുണക്കഥ തന്നെ.....ഹ ഹ...ഹാ.....കടുവയായി മാറിയത്രെ....ഒരു പശുവിനെയല്ലേ തട്ടിയത്....എന്തൊരു കല്ലു വച്ച നുണ... ആളുകള്‍ അയാളെ അഭിനന്ദിച്ചു...പെട്ടെന്നാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് അവിടുണ്ടായിരുന്ന ഒരു ചെറുപ്പക്കാരന്‍ ചിയാങ്ങിനു നേരെ പാഞ്ഞടുത്തത്...അപ്പൊ നീയായിരുന്നല്ലേ ആ കടുവ....എന്‍റെ പിതാവിനെ കൊന്ന കടുവ...അത് വേട്ടക്കാരന്‍ ചന്ഗ്ച്ചുവിന്റെ മകനായിരുന്നു...സുഹൃത്തെ ഞാനാ സമയം ഒരു കടുവയായിരുന്ന...ഞാനരിയാതെയാണ്....ചിയാന്ഗ് പറഞ്ഞു...ബാക്കിയുള്ളവര്‍ സ്തബ്ധരായി...ശരിയാണോ ഈ പറയുന്നത്..നീ കടുവയായിരുന്നോ...നീയാണോ ആ മനുഷ്യനെ കൊന്നത്.....ഒരാള്‍ ചോദിച്ചു...തലയാട്ടിയ ചിയങ്ങിനു നേരെ അവര്‍ കുതിച്ചു...നീ കടുവയായിരുന്നെങ്കിലും ഒരു മനുഷ്യന്റെ ചിന്ത നിനക്കുണ്ടായിരുന്നില്ലേ,.....പിന്നെ നീയെന്തിനാണ്‌ ഒരു മനുഷ്യനെ കൊന്നത്...അവര്‍ നാല് പാട് നിന്നും ചിയാങ്ങിനു നേരെ വാക്ശരം  തൊടുത്തു...മര്‍ദനവും .. സഹികെട്ട ചിയാന്ഗ് ഉറക്കെ അലറി...പെട്ടെന്നാണ് അവന്റെ ശരീരം വലിഞ്ഞു മുറുകിയത്...അവനില്‍ എന്തോ ഊര്‍ജം നിറഞ്ഞു....വിരലുകളില്‍ നിന്ന് നീളന്‍  നഖങ്ങള്‍ പുറത്തേക്ക് വന്നു.......അവന്‍ തന്‍റെ കൈകള്‍ കൊണ്ട് അവരെ ആക്രമിക്കാനാഞ്ഞു...അവന്‍ കടുവയായി മാറിക്കഴിഞ്ഞിരുന്നു...


എം .ജി സര്‍വ്വകലാശാല യുവജനോത്സവത്തില്‍ നാടകമത്സരത്തില്‍ ഞങ്ങള്‍ മഹാരാജാസുകാര്‍ക്ക് വേണ്ടി കടുവ എന്ന ഈ നാടകം ഒരുക്കിയത് തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പുറത്തിറങ്ങിയ ദീപന്‍ എന്ന സംവിധായകന്‍ ആയിരുന്നു...ദീപനോടൊപ്പം ജോസ്,ജെയിംസ്‌ ഏലിയ,ഗോപാലേട്ടന്‍ എന്നിവരും നാടക സംവിധാനത്തില്‍ പങ്കാളികളായി....നാടകത്തിനു മഹാരാജാസിന് സമ്മാനവും കിട്ടി...കടുവയായി അരങ്ങു തകര്‍ത്തത് അന്‍വര്‍ റഷീദ് ആയിരുന്നു....അതെ....രാജമാണിക്യം,ബ്രിഡ്ജ് (കേരള കഫെ) , ഉസ്താദ്‌ ഹോട്ടല്‍ എന്നീ ചിത്രങ്ങളിലൂടെ നിങ്ങള്ക്ക് സുപരിചിതനായ സംവിധായകന്‍ അന്‍വര്‍ റഷീദ് ...മികച്ച നടനായ അന്‍വറിനെ പ്രേക്ഷകര്‍ക്ക്‌ കാണാനാവുമോ...കാത്തിരുന്നു കാണുക തന്നെ....

Monday, 8 October 2012

നായ്ക്കുരണ പൊടി

                                  വഴിയില്‍ വച്ച് അവിചാരിതമായിട്ടാണ് അവനെ ഇന്ന് കണ്ടത്‌ ...പത്താം ക്ലാസില്‍ ഒന്നിച്ചു പഠിച്ച ഗോപകുമാരനെ......നീണ്ട ഇരുപതു വര്‍ഷത്തിനു ശേഷം...ഇപ്പോ ഖത്തറിലാണ്....അവധിക്കു വന്നതാണത്രേ..ആള് തടിച്ചിട്ടുണ്ടെങ്കിലും മുഖം ഇന്നും പഴയ പത്താം ക്ലാസ്സുകാരന്‍റെതു പോലെ തന്നെ...അന്നത്തെ ഞങ്ങള്‍ പത്താം ക്ലാസ്സുകാര്‍ എന്നാല്‍ കുരുത്തക്കേടിനു കയ്യും കാലും വച്ചവര്‍ എന്നു തന്നെ പറയണം....
                                         ക്ലാസ്സിലെ ചില വിരുതന്മാര്‍ തമ്പാക്ക് എന്ന ഹാന്സിന്റെ മുന്‍ഗാമിയടിച്ചു  കിറുങ്ങി നടക്കുക,  കോണ്ടം ഊതി വീര്‍പ്പിച്ചു പറപ്പിച്ചു വിടുക തുടങ്ങിയ കലാപരിപാടികളില്‍ രസം കണ്ടെത്തിയിരുന്നു...ഞരമ്പിന്റെ എന്തോ തകരാര്‍ കൊണ്ട് സാധുക്കളില്‍ സാധുവായ ഒരു ചരിത്രകാരന്‍ മാഷ്‌ ഇടക്കിടെ തോള് വെട്ടിക്കുമായിരുന്നു...അതിനാല്‍ മാഷിനെ ഡിസ്കോ എന്നു വിളിച്ചിരുന്നു....മാഷ്‌ ക്ലാസ്സിലേക്ക്  കടന്നു വരുമ്പോള്‍ മുന്‍ നിരയിലെ ബെഞ്ചില്‍ ഇരുന്നു ഏറ്റവും കുരുത്തം കെട്ടവന്‍ കൈ എടുത്തു പണ്ടത്തെ ബ്രേക്ക് ഡാന്‍സിലെ   വേവ്സ് കാണിക്കും..അടുത്തവന്‍ അതേറ്റു വാങ്ങി അടുത്തവന് കൈമാറും ...അങ്ങനെ ക്ലാസിലെ ആണും പെണ്ണും അതേറ്റെടുത്തു  കഴിയുമ്പോള്‍ മാഷങ്ങനെ സ്തംഭിച്ചു നില്‍ക്കും.....
                                          ഒരു കൊങ്ങിണി മാഷുണ്ട്. കോപ്പിയടിക്കുന്ന  വിരുതന്‍ മാരൊക്കെ പരീക്ഷക്ക്‌  ഈ മാഷ്‌ വരണേ എന്നായിരുന്നു പ്രാര്‍ത്ഥന....കോപ്പിയടിക്കുന്ന സമയത്ത് മാഷ്‌ വന്നാല്‍ ഇവര്‍ക്ക് നെഞ്ചു കുത്തിയുള്ള ചുമയായിരിക്കും...മാഷ്ക്ക് ചുമ  അലര്‍ജിയാണ്....ആ പാവം ആ പരിസരത്തേക്കു അടുക്കില്ല.... 
                                       ജിയോഗ്രാഫി മാഷ്‌ തൊരപ്പന്‍ എന്നും  കണക്കു മാഷ് കണാദന്‍ എന്നും ബയോളജി മാഷ്‌ കുറുക്കന്‍ എന്നും ഇംഗ്ലീഷ്  മാഷ്‌ ദൊപ്പയ്യ എന്നു സംസ്കൃതം ടീച്ചര്‍ കാക്കത്തമ്പുരാട്ടി എന്നും അറിയപ്പെട്ടിരുന്നു....
                                        
                                    എന്നാല്‍ മാഷ്മ്മാരില്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും ഭയം കെട്ടുമാഷിനെയായിരുന്നു....മാഷിന്റെ കഷണ്ടിത്തലയില്‍ ആകെ മുടിയുള്ളത് കുഞ്ചിക്ക്   അല്‍പ്പം മുകളിലായാണ്...അത് തന്നെ രണ്ടു ദ്വീപു ആയിട്ടാണ് നില കൊള്ളുന്നത്‌ .....ഈ രണ്ടു ദ്വീപുകളേയും മാഷ്‌ മുടി കൊണ്ടുള്ള ഒരു കെട്ടിനാല്‍ ബന്ധിച്ചിരുന്നു....അതില്‍  പിന്നെ അദ്ദേഹം കെട്ട് എന്ന പേരില്‍ അറിയപ്പെട്ടു....മാഷിന്റെ ചൂരല്‍ പ്രയോഗം മുറുകിയപ്പോള്‍ പത്താം ക്ലാസുകാരിലെ വമ്പന്മാര്‍ മാഷ്ക്ക് ഒരു പണി കൊടുക്കാന്‍ തീരുമാനിച്ചു...
                                  അങ്ങനെ ഒരു ദിവസം എവിടെ നിന്നോ സംഘടിപ്പിച്ച നായ്ക്കുരണ പൊടി മേശപ്പുറത്തു വിതറി കെട്ടുമാഷിനെ  കാത്തിരിപ്പായി എല്ലാരും....ക്ലാസ്സ് തുടങ്ങാന്‍ സമയമായെങ്കിലും മാഷ്‌ വരുന്നില്ല....പത്തു മിനിട്ട് കഴിഞ്ഞപ്പോഴേക്കും   കെട്ട് മാഷിനു പകരം വന്നത് ഞങ്ങള്‍ക്ക് പ്രിയപ്പെട്ട മലയാളം മാഷ്‌ ആയിരുന്നു.....മാഷ്‌ മേശപ്പുറത്തു കൈ വച്ചില്ല...പക്ഷെ ഇതു സമയവും വെച്ചേക്കാം ...വെച്ചാല്‍ പിന്നെ..ഹോ...എന്താ ചെയ്ക...ആര്‍ക്കും തന്നെ മാഷ്‌ ചൊറിഞ്ഞു കാണാന്‍ ആഗ്രഹമില്ല...പക്ഷെ ആരാ പറയ്ക...പറയ് പറയ് എന്നു അങ്ങോട്ടുമിങ്ങോട്ടും ആംഗ്യത്തിലൂടെ പറയുന്നതല്ലാതെ ഒരു നടപടിയുമില്ലാ...ഞാന്‍ പതുക്കെ മാഷുടെ അടുത്തേക്ക്‌ ചെന്ന്...ശബ്ദം താഴ്ത്തി പറഞ്ഞു...സാറെ...മേശപ്പുറത്തു നായ്ക്കുരണ പൊടിയുണ്ട്...ആരോ കൊണ്ട് വന്നപ്പോള്‍ തെറിച്ചു വീണിട്ടുണ്ട്...സാറ് മേശയില്‍ കൈ കുത്തരുത്...മാഷ്‌ ചാടിയെഴുന്നേറ്റു ...ആരാ ഇതു ചെയ്തത്..പറയ്....നിങ്ങള്‍ ഇതു തമാശയാനെന്നാണോ കരുതിയിരികുന്നത്...ആരാണെന്നറിയില്ല മാഷേ..എന്നു ഞാന്‍ ...ഏതായാലും ഭാഗ്യം .....കുറച്ചു നേരം ചോദിച്ചെങ്കിലും ഇപ്പോ തന്നെ മേശ ക്ലീന്‍ ചെയ്യാനും അധ്യാപകരോട് ഇങ്ങനെ കാണിക്കുന്നത് നന്ദി കേടാണെന്നും പറഞ്ഞു മാഷ്‌  അത് അവിടെ വിട്ടു .....
                            
                         അളിയാ...ഗോപകുമാരാ....അന്നാ നായ്ക്കുരണ പൊടി   വിതറിയത് നീയാണെന്നെങ്ങാനും  അറിഞ്ഞിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ എന്നു അവനോടു ചോദിച്ചപ്പോള്‍  കണ്ണടച്ച് നിന്ന് ഒരു നീണ്ട ചിരിയായിരുന്നു മറുപടി....  

Thursday, 4 October 2012

ബാഷാ ഒരു തടവൈ സോന്നാല്‍

ബാഷാ ഒരു തടവൈ സോന്നാല്‍ 

ആന്റണി സര്‍ക്കാര്‍ ചാരായനിരോധനം നടപ്പിലാക്കിയ വര്‍ഷം....ചാരായത്തില്‍ നിന്ന് വിലകൂടിയ വിദേശ മദ്യത്തിലേക്ക് മാറാന്‍ കുടിയന്മാര്‍ പെടാപ്പാട് പെട്ട വര്‍ഷം....എറണാകുളം ജില്ലയില്‍ ഇപ്പോള്‍ ടൂറിസത്തിന് പേര് കേട്ട ഒരു ഗ്രാമത്തില്‍ നിന്ന് മൈസൂര്‍, ബംഗലൂര്,ഊട്ടി എന്നിവിടങ്ങളിലേക്ക് അന്നാട്ടുകാര്‍ ഒരു യാത്ര പോയി....കൂടെ അതിഥിയായി ഞാനും...അവര്‍ക്കൊരു ശീലമുണ്ട്...യാത്ര പോകുമ്പോള്‍ കൂടെ ഒരു ഗാനമേളക്കുള്ള സംഗീതോപകരണങ്ങളുമായിട്ടാണ് പോക്ക്.....നമുക്കീ പാട്ടിന്‍റെ അസുഖമുള്ളത് കൊണ്ടു അന്നാട്ടുകാരനായ ,കോളേജിലെ സൂപ്പര്‍ സീനിയര്‍ ആയ സുഹൃത്ത് കൂടെ കൂട്ടിയതാണ്....ബസ്സിലേക്ക് കാലെടുത്തു വച്ചപ്പോള്‍ വലിയ ചരിവത്തില്‍ മദ്യവും വെള്ളവും മിക്സ്‌ ചെയ്യുന്ന കാഴ്ചയാണ് കണ്ടത്‌ ....ഡിസ്പോസിബിള്‍ ഗ്ലാസ്സില്‍ മദ്യം ആവശ്യക്കാരെ തേടി ബസ്സിനുള്ളില്‍ അലയുന്നു....യാത്രക്കിടയില്‍ ഒരു പെണ്‍കൊടി കരയുന്നു....കാരണമന്വേഷിച്ചപ്പോള്‍ അല്ലെങ്കിലും അധികം കഴിച്ചാല്‍ ഓരോന്നാലോചിച്ച് കരയുന്നതിവളുടെ പതിവാണെന്ന് കൂട്ടുകാരി....അതിര്‍ത്തി കടക്കാന്‍ വെമ്പല്‍കൊള്ളുന്നു ചിലര്‍ ....അയല്‍നാട്ടില്‍ മദ്യവില പകുതിയേ ഉള്ളുവത്രേ....ആഘോഷമായി കാഴ്ചകള്‍ കണ്ടു നടന്നു...പൂക്കള്‍ക്ക് പേര് കേട്ട വൃന്ദാവന്‍ ഗാര്‍ഡന്‍സില്‍ പേരിനു പോലും ഒരു പൂവില്ലായിരുന്നു...റീപ്ലാന്‍റ്ചെയ്യാന്‍ എല്ലാം പറിച്ചു മാറ്റിയിരിക്കുന്നു...അന്തിക്ക് കറണ്ടും പോയി....ഏതായാലും പാട്ട് പാടി രസിക്കാം....ഇരുട്ടിന്‍റെ മറവില്‍ ഇടയ കന്യകയും പാടി മേരെ സപ്നോന്‍ കി റാണിയിലേക്ക് കടന്നപ്പോള്‍ കുറെ ആളുകള്‍ വടിയുമായി അവിടെ എത്തി....ഹിന്ദി പാട്ട് പാടിയത് ഇഷ്ട്ടപ്പെട്ടില്ലാ പോലും...പാടിയത് ഞങ്ങളല്ലേ എന്നാ മട്ടില്‍ മിണ്ടാതിരുന്നു.....വിവര ദോഷികള്‍ ...ഹിന്ദി രാഷ്ട്ര ഭാഷ ആണെന്ന് പോലും അറിയില്ല.....
അങ്ങനെ "കാഴ്ച "കണ്ടു ക്ഷീണിച്ചു റൂമില്‍ ചെന്ന് കയറി....നല്ല തണുപ്പായി തുടങ്ങി....ഒന്ന് കുളിച്ചേക്കാം....ക്ഷീണമൊക്കെ മാറുമല്ലോ...ബാത്ത്റൂമില്‍കയറി കുളിച്ചു കൊണ്ടിരുന്നപ്പോള്‍ പുറത്തു നിന്നൊരു വിളി....ഡാ....ഞങ്ങള്‍ താഴത്തെ റോഡിലുള്ള ബാറില്‍ കാണും...നീ അങ്ങോട്ട്‌ പോരെ....കഴിക്കാത്ത ഞാന്‍ ബാറില്‍ പോയിട്ടെന്തു കാര്യം ....എന്നാലും അവര്‍ വിളിച്ചതല്ലേ...പോയേക്കാം...അങ്ങനെ കുളി കഴിഞ്ഞു ബാര്‍ തപ്പി നടക്കാന്‍ തുടങ്ങി..നടന്നു നോക്കുമ്പോള്‍ നമ്മുടെ നാട്ടിലെ ചായക്കട പോലെയാണ് മദ്യ വില്പന കേന്ദ്രങ്ങള്‍ ....നാലോ അന്ജോ ടേബിള്‍ മാത്രം ഉള്ള ഒരു പെട്ടിക്കട ബാറിലേക്ക് എത്തി നോക്കിയപ്പോള്‍ നമ്മുടെ നാല് ചേട്ടന്മാര്‍ അവിടുണ്ട്....അവിടേക്ക് ചെന്നപ്പോള്‍ അവര്‍ക്ക് ഞാന്‍ കഴിക്കണമെന്നായി ...ഇല്ലെന്നു ഞാന്‍ .... അവസാനം ഒരു ബിയര്‍ കഴിക്കണമെന്നായീ ...വീര്യം കുരഞ്ഞതല്ലേ...അതിനു ഞാന്‍ സമ്മതം മൂളി...ഒരു ഗ്ലാസ്‌ ചെന്നപ്പോള്‍ എന്തോ ഒരു വല്ലായ്ക...കുറെ വറുത്ത ബദാം പരിപ്പ് എന്ന് പറയുന്നൊരു സാധനം സപ്ലയര്‍ മേശപ്പുറത്തു കൊണ്ട് വന്നു വച്ചു....അതും കൊറിച്ചു...ബദാം പരിപ്പിന് നല്ല ടേസ്റ്റ്....അടുത്ത ഗ്ലാസും കൂടി കേറ്റിയതോടെ തലയ്ക്കു വല്ലാത്ത കനം...ബദാം പരിപ്പ് തീര്‍ന്നു....സപ്ലയരിനോട് ചോദിക്കാം....ഒരാള്‍ കുനിഞ്ഞു നിന്ന് എന്തോ നിലത്തു നിന്ന് വാരുന്നു...സപ്ലയര്‍ ആണെന്ന് തോന്നു...ഉള്ളിലെ തമിഴന്‍ ഉണര്‍ന്നു ...അണ്ണേ.... കൊന്ജം ബദാം പരിപ്പ് കൊട്...കുനിഞ്ഞു നിന്ന ആള്‍ എന്നെ തുറിച്ചു നോക്കി....യോ അണ്ണേ... കൊന്ജം ബദാം പരിപ്പ് കൊട്.....ഞാന്‍ വീണ്ടും....ആ കുനിഞ്ഞു നിന്ന മഹാപാപി നിവര്‍ന്നു എന്റെ നേരെ നടന്നു വന്നു....അടുത്തെത്തിയതും നീ എന്നാ സോന്നെ....എന്ന് ചോദിച്ചു എന്റെ കവിളത്തു ആഞ്ഞടിച്ചതും ബിയറിന്റെ മരവിപ്പിലും ഞാനറിഞ്ഞു....നാന്‍ ബാഷാടാ...നാന്‍ ഒരു തടവൈ സോന്നാ നൂറു തടവൈ സൊന്ന മാതിരി...എന്നാ പാത്താ സപ്ലയര്‍ മാതിരി തെരിയ്താ...ഞാന്‍ മനസ്സില്‍ വിചാരിച്ചു....ഇവനിതൊക്കെ പറയണ്ടാ കാര്യമെന്താ...ഈ പ്രശ്നത്തിലേക്ക് രജനികാന്തിനെ വലിചിഴക്കുന്നതെന്തിനാ....ബാക്കിയുള്ളവര്‍ അവനെ പറഞ്ഞു സമാധാനിപ്പിക്കുകയാണ്...നീ ഇനി മിണ്ടരുത് എന്ന് അവര്‍ എന്നോട് പറഞ്ഞു...ഓഹോ..സപ്ലയര്‍ എന്ന് കരുതി വിളിച്ചതാണ് ഈ പ്രശ്നങ്ങള്‍ക്കൊക്കെ കാരണം...അവനോടു സോറി പറഞ്ഞേക്കാം....കൂട്ടുകാരുടെ വാണിംഗ് ഞാന്‍ മറന്നു...ഞാന്‍ അവനോടു പറഞ്ഞു...സോറി അണ്ണേ....നോ പ്രോബ്ലം....വെരി സോറി ...ഇതു കേട്ടതും അവന്‍ ചീറിക്കൊണ്ട് എന്റെ നേരെ പാഞ്ഞു വന്നതും എന്റെ മറ്റേ കവിളിലും നേരത്തെ അടിയുടെ ബാക്കി സമ്മാനിച്ചതും പെട്ടെന്നായിരുന്നു....എന്നാ പെരിയ ഇന്ഗ്ലിഷാ നീ.......നാന്‍ ബാഷാടാ...നാന്‍ ഒരു തടവൈ സോന്നാ നൂറു തടവൈ സൊന്ന മാതിരി...നേരത്തത്തെ ഡയലോഗും....സോറി പറഞതിനും അടിയോ...ഇതെന്തു നീതി ..ഇതെന്തു ന്യായം...ഇതിനു നമുക്ക് തിരിച്ചു തല്ലണം....ചിലര്‍ പറഞ്ഞു...അന്യ നാടാണ്...ഏതു തരത്തിലുള്ള ആളാണെന്നു നമുക്കറിയില്ല.....പ്രശ്നമായാലോ എന്ന് ബാക്കിയുളളവര്‍ ...തിരിച്ചടിക്കാനുള്ള മട്ടും മാതിരിയും കണ്ടിട്ടാണോ എന്തോ ബാഷ എന്ന് പറഞ്ഞവന്‍ പതുക്കെ അവിടെ നിന്ന് മുങ്ങി....ഏതായാലും പിറ്റേന്ന് രാവിലെ ബസ്സ്‌ പാര്‍ക്കിംഗ് സ്ഥലത്തേക്ക് നടക്കുമ്പോള്‍ മാര്‍ക്കറ്റില്‍ ഒരുത്തന്‍ ചീഞ്ഞ തക്കാളി വാരിക്കൂട്ടുന്നു....ബാഷ....കൂടെ കുറെ മുട്ടാളന്മാരും...ഭാഗ്യം ബാഷയെ പഞ്ഞിക്കിട്ടിരുന്നെന്കിലുള്ള അവസ്ഥ എന്താകുമായിരുന്നു....നീയൊക്കെ കേരളത്തിലേക്ക് വാ....അതിഥികളോട് പെരുമാറുന്നത് ഞങ്ങള്‍ കാണിച്ചു തരാം....എടാ ദ്രോഹി...നിന്നോട് ദൈവം ചോദിക്കും എന്ന് മനസ്സറിഞ്ഞു പ്രാകി അവിടം വിട്ടു...ഇടക്ക് ബാഷ സിനിമ ടി വി യില്‍ കാണിക്കുമ്പോള്‍ മനസ്സറിയാതെ റീവൈണ്ട്‌ ചെയ്യും....ബാഷയുടെ ഡയലോഗും ചൂടന്‍ തല്ലും മനസ്സില്‍ തെളിയും...

Tuesday, 2 October 2012

മരണച്ചിരി

                                                മരണച്ചിരി 

ഒരു മരണം ആദ്യമായി ചിരിപ്പിച്ചത് , എന്‍ രത്തത്തിന്‍ രത്തമാന അന്‍പു തമിഴ്  മക്കളെ എന്ന് വിളിച്ച് തമിഴന്‍റെ ഹൃദയത്തിലേക്ക്   കയറിച്ചെന്ന പാലക്കാട്ടുകാരന്‍ എം ജി രാമചന്ദ്രന്‍ എന്ന എം ജി ആര്‍  1987 ല്‍  മരണമടയുമ്പോള്‍ കേരളനാട്ടിലെ പാതാളം എന്ന എന്‍റെ നാട്ടില്‍ താമസിച്ചിരുന്ന തമിഴ് മക്കളുടെ കരച്ചില് ലൗഡ്സ്പീക്കറില്‍ മുഴങ്ങിയപ്പോഴാണ്.... ഒരാഴ്ച നീണ്ടു നിന്ന കരച്ചില്‍ മഹാമഹത്തിന് വേദിയോരുക്കുന്നതിനു നാട്ടില്‍ കബഡി മത്സരം നടക്കുന്ന ഗ്രൗണ്ടില്‍ പന്തലും മൈക്കും കോളാമ്പിയും തരപ്പെടുത്തിക്കൊടുത്തത്  നാട്ടുകാര്‍ മലയാളികളും ...രാവിലെ സ്കൂളിലേക്ക് നടക്കുമ്പോള്‍ ദൂരെ നിന്ന് തന്നെ തമിഴത്തി പാട്ടിമാരുടെ നിലവിളി  കോളാമ്പിയിലൂടെ നാലുപാടും മുഴങ്ങുന്നത് കേള്‍ക്കാം....എന്കളെ വിട്ടു പോയിട്ടിയാ....കടവുളേ ...ദൈവമേ....തലക്കടിച്ചു പ്രത്യേക ഈണത്തിലുള്ള നിലവിളി കാണുമ്പോള്‍ ഞങ്ങള്‍ ചിരി തുടങ്ങും...കരഞ്ഞു കരഞ്ഞു വോള്‍ട്ടേജ് കുറയുന്ന പാട്ടിമാര്‍ക്ക് പകരം ആള് വരും...ഈ കരച്ചില്‍ മേളക്ക് തിരശ്ശീല  വീഴുമ്പോഴേക്കും എല്ലാ തമിഴരും പന്തലില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞിരുന്നു...തമിഴന് എം ജി ആര്‍ ആരായിരുന്നുവെന്ന്  മനസ്സിലാക്കാന്‍ കാലചക്രം പിന്നെയും തിരിയേണ്ടി വന്നു.....

                                       ഒരു മരണ ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് ,കരഞ്ഞു തളര്‍ന്ന വീട്ടുകാരുടെ ഇടയിലേക്ക് അല്‍പ്പം വൈകിയെത്തിയ ആ അമ്മായിയെ കണ്ടത്....ശ്മശാനത്തിലേക്ക് കൊണ്ട് പോകുന്നതിനു മുന്‍പ് ശാന്തിക്കാരന്‍ പൂജ തുടങ്ങി....മന്ത്രധ്വനി  മാത്രം കേട്ട് കൊണ്ടിരുന്ന ആളുകള്‍ ഹൂ ഹ്ഹൂ ഹു ...ഹൂ ഹ്ഹൂ ഹു ...എന്നൊരു ശബ്ദം  കേട്ട് അതിന്റെ ഉടമയെ തിരക്കി ..ആരോ കരയുന്നതാണ്...കേട്ടാല്‍ കൂവുന്നതാണെന്നു തോന്നും...വൈകിയെത്തിയ അമ്മായി ആയിരുന്നു ആ ശബ്ദത്തിന്റെ ഉടമ...സങ്കട ഭാവത്തില്‍ നിന്ന ചിലര്‍ അവിടെ നിന്ന് വലിയുന്നതു കണ്ടു...അമ്മായിയുടെ ഹൂ ഹ്ഹൂ ഹു കേട്ട് ചിരിയടക്കാനാകാതെ മുങ്ങിയതാണവര്‍ ....അമ്മായിയെ പോലെ കരയുന്നവര്‍ ഉള്ളിടത്ത്  മുഖം പൊത്തി ചിരിക്കാന്‍ ഒരു കര്‍ചീഫെങ്കിലും  കയ്യില്‍ വേണമെന്ന പാഠം പഠിച്ചിട്ടാണ്  അവിടം വിട്ടത്... 
                                    
                                     ഇക്കാര്യം ഒരു കൂട്ടുകാരനോട് പറഞ്ഞപ്പോള്‍ അവനും ഒരു അനുഭവ കഥ പറഞ്ഞു....ദൂരെയുള്ള ഒരു ബന്ധുവിന്‍റെ  മരണം നടന്ന വീട്ടിലേക്കു പോയ കഥ...ബോഡി നാളെയെ എടുക്കു....എന്നാലും നേരത്തെ ചെന്ന് സാന്നിധ്യം അറിയിക്കണമല്ലോ...മരണ വീട്ടിലെത്തിയപ്പോള്‍ പന്തലില്‍ രണ്ടു മൂന്നു പേരെ ഉള്ളു...ശാന്തമായ അന്തരീക്ഷം....പക്ഷെ കൂട്ടുകാരന്‍റെ തലവട്ടം കണ്ടവര്‍ ആരോ അകത്തേക്ക് തല നീട്ടി പറഞ്ഞു...വേഗം വാ...കൊച്ചമ്മായിയുടെ മകന്‍ വരുന്നുണ്ട്.....കരച്ചിലിന് ഇടവേള നല്‍കി റെസ്റ്റ്‌ എടുക്കാന്‍ പോയ സ്ത്രീ ജനങ്ങള്‍ മടങ്ങിയെത്തി കോറസ്സായി പതം പറഞ്ഞു കരയുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.....കണ്ണ് തുറന്നു നോക്ക് പൊന്നേ....കൊച്ചമ്മായിയുടെ മോന്‍ വിളിക്കണ കേക്കണില്ലേ ...നേരത്തേ തന്നെ വന്നത് കണ്ടാ.....അത് കേട്ട് കണ്ണുകള്‍  മുഴുവനും ഒരാളിലേക്കു നീങ്ങുമ്പോഴുന്ടാകുന്ന അസ്വസ്ഥതയില്‍ നിന്ന് അവനെ രക്ഷപ്പെടുത്തിയത് ,വന്നേ ഒരു കാര്യം പറയട്ടെ എന്ന് പറഞ്ഞു വിളിച്ച് കൊണ്ട് പോയ അകന്ന ബന്ധുവാണ്‌ .....

                          അവന്‍ ഒരിക്കല്‍ തമിഴ്നാട്ടിലേക്ക് യാത്ര പോയി...അവിടെ വച്ച്    ഒരു വയസ്സന്‍ തമിഴന്‍റെ ഡെഡ്ബോഡി  മൂക്കില്‍ പഞ്ഞിയൊക്കെ വച്ച് പൂക്കള്‍ കൊണ്ടലങ്കരിച്ച  ഒരു മഞ്ജലില്‍ ഇരുത്തി  വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഡപ്പാങ്കുത്തുമൊക്കെയായി  കൊണ്ട് പോകുന്ന കാഴ്ച കണ്ടു...ഹഹാ ...കൊള്ളാമല്ലോ...സിനിമയില്‍ മാത്രമേ ഇതു കണ്ടിട്ടുള്ളു....ഇതു തന്നെ നല്ല അവസരം....മൊബൈലില്‍ പിടിക്കാം....കൂട്ടുകാരെ കാണിക്കാമല്ലോ.....അങ്ങനെ അത്യാധുനികന്‍  മൊബൈല്‍ ക്യാമറയില്‍  ഷൂട്ടിംഗ് തുടങ്ങി....അവന്‍ ഷൂട്ടിംഗ് തുടങ്ങിയതോടെ  ഡപ്പാങ്കുത്തുകാരുടെ ആവേശം കൂടി....കൊട്ടിന്റെ പവര്‍  കൂടി....ക്യാമറക്ക്‌  പോസ്  ചെയ്തു കൊണ്ടായി പിന്നെ ഡാന്‍സ്...ചിലര്‍ ക്ലോസപ്പ് ഷോട്ട് എടുക്കാന്‍ പാകത്തിന് തിക്കിത്തിരക്കുന്നു...ആകെ മേളവുമായി അണ്ണാച്ചിമാര്‍ തകര്‍ക്കുകയാണ്...ഒരു കണക്കിന് അവിടെ നിന്ന് തലയൂരിയെന്നാണ് കഥ....
                        മരണം വേദനാജനകമാണ്....പക്ഷെ ആ രംഗബോധമില്ലാത്ത കോമാളി അരങ്ങിലെത്തുമ്പോള്‍  ചിലപ്പോഴെങ്കിലും ദുഃഖം ചിരിക്കു വഴി മാറുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രം....