Tuesday, 2 October 2012

മരണച്ചിരി

                                                മരണച്ചിരി 

ഒരു മരണം ആദ്യമായി ചിരിപ്പിച്ചത് , എന്‍ രത്തത്തിന്‍ രത്തമാന അന്‍പു തമിഴ്  മക്കളെ എന്ന് വിളിച്ച് തമിഴന്‍റെ ഹൃദയത്തിലേക്ക്   കയറിച്ചെന്ന പാലക്കാട്ടുകാരന്‍ എം ജി രാമചന്ദ്രന്‍ എന്ന എം ജി ആര്‍  1987 ല്‍  മരണമടയുമ്പോള്‍ കേരളനാട്ടിലെ പാതാളം എന്ന എന്‍റെ നാട്ടില്‍ താമസിച്ചിരുന്ന തമിഴ് മക്കളുടെ കരച്ചില് ലൗഡ്സ്പീക്കറില്‍ മുഴങ്ങിയപ്പോഴാണ്.... ഒരാഴ്ച നീണ്ടു നിന്ന കരച്ചില്‍ മഹാമഹത്തിന് വേദിയോരുക്കുന്നതിനു നാട്ടില്‍ കബഡി മത്സരം നടക്കുന്ന ഗ്രൗണ്ടില്‍ പന്തലും മൈക്കും കോളാമ്പിയും തരപ്പെടുത്തിക്കൊടുത്തത്  നാട്ടുകാര്‍ മലയാളികളും ...രാവിലെ സ്കൂളിലേക്ക് നടക്കുമ്പോള്‍ ദൂരെ നിന്ന് തന്നെ തമിഴത്തി പാട്ടിമാരുടെ നിലവിളി  കോളാമ്പിയിലൂടെ നാലുപാടും മുഴങ്ങുന്നത് കേള്‍ക്കാം....എന്കളെ വിട്ടു പോയിട്ടിയാ....കടവുളേ ...ദൈവമേ....തലക്കടിച്ചു പ്രത്യേക ഈണത്തിലുള്ള നിലവിളി കാണുമ്പോള്‍ ഞങ്ങള്‍ ചിരി തുടങ്ങും...കരഞ്ഞു കരഞ്ഞു വോള്‍ട്ടേജ് കുറയുന്ന പാട്ടിമാര്‍ക്ക് പകരം ആള് വരും...ഈ കരച്ചില്‍ മേളക്ക് തിരശ്ശീല  വീഴുമ്പോഴേക്കും എല്ലാ തമിഴരും പന്തലില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞിരുന്നു...തമിഴന് എം ജി ആര്‍ ആരായിരുന്നുവെന്ന്  മനസ്സിലാക്കാന്‍ കാലചക്രം പിന്നെയും തിരിയേണ്ടി വന്നു.....

                                       ഒരു മരണ ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് ,കരഞ്ഞു തളര്‍ന്ന വീട്ടുകാരുടെ ഇടയിലേക്ക് അല്‍പ്പം വൈകിയെത്തിയ ആ അമ്മായിയെ കണ്ടത്....ശ്മശാനത്തിലേക്ക് കൊണ്ട് പോകുന്നതിനു മുന്‍പ് ശാന്തിക്കാരന്‍ പൂജ തുടങ്ങി....മന്ത്രധ്വനി  മാത്രം കേട്ട് കൊണ്ടിരുന്ന ആളുകള്‍ ഹൂ ഹ്ഹൂ ഹു ...ഹൂ ഹ്ഹൂ ഹു ...എന്നൊരു ശബ്ദം  കേട്ട് അതിന്റെ ഉടമയെ തിരക്കി ..ആരോ കരയുന്നതാണ്...കേട്ടാല്‍ കൂവുന്നതാണെന്നു തോന്നും...വൈകിയെത്തിയ അമ്മായി ആയിരുന്നു ആ ശബ്ദത്തിന്റെ ഉടമ...സങ്കട ഭാവത്തില്‍ നിന്ന ചിലര്‍ അവിടെ നിന്ന് വലിയുന്നതു കണ്ടു...അമ്മായിയുടെ ഹൂ ഹ്ഹൂ ഹു കേട്ട് ചിരിയടക്കാനാകാതെ മുങ്ങിയതാണവര്‍ ....അമ്മായിയെ പോലെ കരയുന്നവര്‍ ഉള്ളിടത്ത്  മുഖം പൊത്തി ചിരിക്കാന്‍ ഒരു കര്‍ചീഫെങ്കിലും  കയ്യില്‍ വേണമെന്ന പാഠം പഠിച്ചിട്ടാണ്  അവിടം വിട്ടത്... 
                                    
                                     ഇക്കാര്യം ഒരു കൂട്ടുകാരനോട് പറഞ്ഞപ്പോള്‍ അവനും ഒരു അനുഭവ കഥ പറഞ്ഞു....ദൂരെയുള്ള ഒരു ബന്ധുവിന്‍റെ  മരണം നടന്ന വീട്ടിലേക്കു പോയ കഥ...ബോഡി നാളെയെ എടുക്കു....എന്നാലും നേരത്തെ ചെന്ന് സാന്നിധ്യം അറിയിക്കണമല്ലോ...മരണ വീട്ടിലെത്തിയപ്പോള്‍ പന്തലില്‍ രണ്ടു മൂന്നു പേരെ ഉള്ളു...ശാന്തമായ അന്തരീക്ഷം....പക്ഷെ കൂട്ടുകാരന്‍റെ തലവട്ടം കണ്ടവര്‍ ആരോ അകത്തേക്ക് തല നീട്ടി പറഞ്ഞു...വേഗം വാ...കൊച്ചമ്മായിയുടെ മകന്‍ വരുന്നുണ്ട്.....കരച്ചിലിന് ഇടവേള നല്‍കി റെസ്റ്റ്‌ എടുക്കാന്‍ പോയ സ്ത്രീ ജനങ്ങള്‍ മടങ്ങിയെത്തി കോറസ്സായി പതം പറഞ്ഞു കരയുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.....കണ്ണ് തുറന്നു നോക്ക് പൊന്നേ....കൊച്ചമ്മായിയുടെ മോന്‍ വിളിക്കണ കേക്കണില്ലേ ...നേരത്തേ തന്നെ വന്നത് കണ്ടാ.....അത് കേട്ട് കണ്ണുകള്‍  മുഴുവനും ഒരാളിലേക്കു നീങ്ങുമ്പോഴുന്ടാകുന്ന അസ്വസ്ഥതയില്‍ നിന്ന് അവനെ രക്ഷപ്പെടുത്തിയത് ,വന്നേ ഒരു കാര്യം പറയട്ടെ എന്ന് പറഞ്ഞു വിളിച്ച് കൊണ്ട് പോയ അകന്ന ബന്ധുവാണ്‌ .....

                          അവന്‍ ഒരിക്കല്‍ തമിഴ്നാട്ടിലേക്ക് യാത്ര പോയി...അവിടെ വച്ച്    ഒരു വയസ്സന്‍ തമിഴന്‍റെ ഡെഡ്ബോഡി  മൂക്കില്‍ പഞ്ഞിയൊക്കെ വച്ച് പൂക്കള്‍ കൊണ്ടലങ്കരിച്ച  ഒരു മഞ്ജലില്‍ ഇരുത്തി  വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഡപ്പാങ്കുത്തുമൊക്കെയായി  കൊണ്ട് പോകുന്ന കാഴ്ച കണ്ടു...ഹഹാ ...കൊള്ളാമല്ലോ...സിനിമയില്‍ മാത്രമേ ഇതു കണ്ടിട്ടുള്ളു....ഇതു തന്നെ നല്ല അവസരം....മൊബൈലില്‍ പിടിക്കാം....കൂട്ടുകാരെ കാണിക്കാമല്ലോ.....അങ്ങനെ അത്യാധുനികന്‍  മൊബൈല്‍ ക്യാമറയില്‍  ഷൂട്ടിംഗ് തുടങ്ങി....അവന്‍ ഷൂട്ടിംഗ് തുടങ്ങിയതോടെ  ഡപ്പാങ്കുത്തുകാരുടെ ആവേശം കൂടി....കൊട്ടിന്റെ പവര്‍  കൂടി....ക്യാമറക്ക്‌  പോസ്  ചെയ്തു കൊണ്ടായി പിന്നെ ഡാന്‍സ്...ചിലര്‍ ക്ലോസപ്പ് ഷോട്ട് എടുക്കാന്‍ പാകത്തിന് തിക്കിത്തിരക്കുന്നു...ആകെ മേളവുമായി അണ്ണാച്ചിമാര്‍ തകര്‍ക്കുകയാണ്...ഒരു കണക്കിന് അവിടെ നിന്ന് തലയൂരിയെന്നാണ് കഥ....
                        മരണം വേദനാജനകമാണ്....പക്ഷെ ആ രംഗബോധമില്ലാത്ത കോമാളി അരങ്ങിലെത്തുമ്പോള്‍  ചിലപ്പോഴെങ്കിലും ദുഃഖം ചിരിക്കു വഴി മാറുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രം....   




No comments:

Post a Comment