Monday, 8 October 2012

നായ്ക്കുരണ പൊടി

                                  വഴിയില്‍ വച്ച് അവിചാരിതമായിട്ടാണ് അവനെ ഇന്ന് കണ്ടത്‌ ...പത്താം ക്ലാസില്‍ ഒന്നിച്ചു പഠിച്ച ഗോപകുമാരനെ......നീണ്ട ഇരുപതു വര്‍ഷത്തിനു ശേഷം...ഇപ്പോ ഖത്തറിലാണ്....അവധിക്കു വന്നതാണത്രേ..ആള് തടിച്ചിട്ടുണ്ടെങ്കിലും മുഖം ഇന്നും പഴയ പത്താം ക്ലാസ്സുകാരന്‍റെതു പോലെ തന്നെ...അന്നത്തെ ഞങ്ങള്‍ പത്താം ക്ലാസ്സുകാര്‍ എന്നാല്‍ കുരുത്തക്കേടിനു കയ്യും കാലും വച്ചവര്‍ എന്നു തന്നെ പറയണം....
                                         ക്ലാസ്സിലെ ചില വിരുതന്മാര്‍ തമ്പാക്ക് എന്ന ഹാന്സിന്റെ മുന്‍ഗാമിയടിച്ചു  കിറുങ്ങി നടക്കുക,  കോണ്ടം ഊതി വീര്‍പ്പിച്ചു പറപ്പിച്ചു വിടുക തുടങ്ങിയ കലാപരിപാടികളില്‍ രസം കണ്ടെത്തിയിരുന്നു...ഞരമ്പിന്റെ എന്തോ തകരാര്‍ കൊണ്ട് സാധുക്കളില്‍ സാധുവായ ഒരു ചരിത്രകാരന്‍ മാഷ്‌ ഇടക്കിടെ തോള് വെട്ടിക്കുമായിരുന്നു...അതിനാല്‍ മാഷിനെ ഡിസ്കോ എന്നു വിളിച്ചിരുന്നു....മാഷ്‌ ക്ലാസ്സിലേക്ക്  കടന്നു വരുമ്പോള്‍ മുന്‍ നിരയിലെ ബെഞ്ചില്‍ ഇരുന്നു ഏറ്റവും കുരുത്തം കെട്ടവന്‍ കൈ എടുത്തു പണ്ടത്തെ ബ്രേക്ക് ഡാന്‍സിലെ   വേവ്സ് കാണിക്കും..അടുത്തവന്‍ അതേറ്റു വാങ്ങി അടുത്തവന് കൈമാറും ...അങ്ങനെ ക്ലാസിലെ ആണും പെണ്ണും അതേറ്റെടുത്തു  കഴിയുമ്പോള്‍ മാഷങ്ങനെ സ്തംഭിച്ചു നില്‍ക്കും.....
                                          ഒരു കൊങ്ങിണി മാഷുണ്ട്. കോപ്പിയടിക്കുന്ന  വിരുതന്‍ മാരൊക്കെ പരീക്ഷക്ക്‌  ഈ മാഷ്‌ വരണേ എന്നായിരുന്നു പ്രാര്‍ത്ഥന....കോപ്പിയടിക്കുന്ന സമയത്ത് മാഷ്‌ വന്നാല്‍ ഇവര്‍ക്ക് നെഞ്ചു കുത്തിയുള്ള ചുമയായിരിക്കും...മാഷ്ക്ക് ചുമ  അലര്‍ജിയാണ്....ആ പാവം ആ പരിസരത്തേക്കു അടുക്കില്ല.... 
                                       ജിയോഗ്രാഫി മാഷ്‌ തൊരപ്പന്‍ എന്നും  കണക്കു മാഷ് കണാദന്‍ എന്നും ബയോളജി മാഷ്‌ കുറുക്കന്‍ എന്നും ഇംഗ്ലീഷ്  മാഷ്‌ ദൊപ്പയ്യ എന്നു സംസ്കൃതം ടീച്ചര്‍ കാക്കത്തമ്പുരാട്ടി എന്നും അറിയപ്പെട്ടിരുന്നു....
                                        
                                    എന്നാല്‍ മാഷ്മ്മാരില്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും ഭയം കെട്ടുമാഷിനെയായിരുന്നു....മാഷിന്റെ കഷണ്ടിത്തലയില്‍ ആകെ മുടിയുള്ളത് കുഞ്ചിക്ക്   അല്‍പ്പം മുകളിലായാണ്...അത് തന്നെ രണ്ടു ദ്വീപു ആയിട്ടാണ് നില കൊള്ളുന്നത്‌ .....ഈ രണ്ടു ദ്വീപുകളേയും മാഷ്‌ മുടി കൊണ്ടുള്ള ഒരു കെട്ടിനാല്‍ ബന്ധിച്ചിരുന്നു....അതില്‍  പിന്നെ അദ്ദേഹം കെട്ട് എന്ന പേരില്‍ അറിയപ്പെട്ടു....മാഷിന്റെ ചൂരല്‍ പ്രയോഗം മുറുകിയപ്പോള്‍ പത്താം ക്ലാസുകാരിലെ വമ്പന്മാര്‍ മാഷ്ക്ക് ഒരു പണി കൊടുക്കാന്‍ തീരുമാനിച്ചു...
                                  അങ്ങനെ ഒരു ദിവസം എവിടെ നിന്നോ സംഘടിപ്പിച്ച നായ്ക്കുരണ പൊടി മേശപ്പുറത്തു വിതറി കെട്ടുമാഷിനെ  കാത്തിരിപ്പായി എല്ലാരും....ക്ലാസ്സ് തുടങ്ങാന്‍ സമയമായെങ്കിലും മാഷ്‌ വരുന്നില്ല....പത്തു മിനിട്ട് കഴിഞ്ഞപ്പോഴേക്കും   കെട്ട് മാഷിനു പകരം വന്നത് ഞങ്ങള്‍ക്ക് പ്രിയപ്പെട്ട മലയാളം മാഷ്‌ ആയിരുന്നു.....മാഷ്‌ മേശപ്പുറത്തു കൈ വച്ചില്ല...പക്ഷെ ഇതു സമയവും വെച്ചേക്കാം ...വെച്ചാല്‍ പിന്നെ..ഹോ...എന്താ ചെയ്ക...ആര്‍ക്കും തന്നെ മാഷ്‌ ചൊറിഞ്ഞു കാണാന്‍ ആഗ്രഹമില്ല...പക്ഷെ ആരാ പറയ്ക...പറയ് പറയ് എന്നു അങ്ങോട്ടുമിങ്ങോട്ടും ആംഗ്യത്തിലൂടെ പറയുന്നതല്ലാതെ ഒരു നടപടിയുമില്ലാ...ഞാന്‍ പതുക്കെ മാഷുടെ അടുത്തേക്ക്‌ ചെന്ന്...ശബ്ദം താഴ്ത്തി പറഞ്ഞു...സാറെ...മേശപ്പുറത്തു നായ്ക്കുരണ പൊടിയുണ്ട്...ആരോ കൊണ്ട് വന്നപ്പോള്‍ തെറിച്ചു വീണിട്ടുണ്ട്...സാറ് മേശയില്‍ കൈ കുത്തരുത്...മാഷ്‌ ചാടിയെഴുന്നേറ്റു ...ആരാ ഇതു ചെയ്തത്..പറയ്....നിങ്ങള്‍ ഇതു തമാശയാനെന്നാണോ കരുതിയിരികുന്നത്...ആരാണെന്നറിയില്ല മാഷേ..എന്നു ഞാന്‍ ...ഏതായാലും ഭാഗ്യം .....കുറച്ചു നേരം ചോദിച്ചെങ്കിലും ഇപ്പോ തന്നെ മേശ ക്ലീന്‍ ചെയ്യാനും അധ്യാപകരോട് ഇങ്ങനെ കാണിക്കുന്നത് നന്ദി കേടാണെന്നും പറഞ്ഞു മാഷ്‌  അത് അവിടെ വിട്ടു .....
                            
                         അളിയാ...ഗോപകുമാരാ....അന്നാ നായ്ക്കുരണ പൊടി   വിതറിയത് നീയാണെന്നെങ്ങാനും  അറിഞ്ഞിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ എന്നു അവനോടു ചോദിച്ചപ്പോള്‍  കണ്ണടച്ച് നിന്ന് ഒരു നീണ്ട ചിരിയായിരുന്നു മറുപടി....  

No comments:

Post a Comment